ഇനി മോദി രാജ്യം; നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങി ഡൽഹി; സഹമന്ത്രിമാര്‍ ഉള്‍പ്പെടെ അറുപതിലധികംപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങി ഡൽഹി. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങുകളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മന്ത്രിമാരുടെ പട്ടികയ്ക്കും അന്തിമരൂപമായി. സഹമന്ത്രിമാര്‍ ഉള്‍പ്പെടെ അറുപതിലധികംപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
ചടങ്ങിനു മുൻപായി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികളർപ്പിച്ചു. രാജ്ഘട്ടിലെത്തിയതിനു പിന്നാലെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും മോദി ആദരമർപ്പിച്ചു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ സ്മാരകത്തിൽ മോദി പുഷ്പചക്രം സമർപ്പിച്ചു.
രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‍വാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ മന്ത്രിമാരായി തുടരും. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി തുടരുമെന്നതിനാല്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ സാധ്യതയില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കാനാണ് അരുൺ ജെയ്റ്റ്ലിയുടെ തീരുമാനം.
അല്‍ഫോന്‍സ് കണ്ണന്താനം ഇത്തവണയും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. യു.പിയിലെ ബറേലിയില്‍ നിന്നുള്ള എംപി സന്തോഷ് ഗാങ്വര്‍ പ്രോടെം സ്പീക്കറാകും . ബിജെപി ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം കുമ്മനം രാജശേഖരനും ഡല്‍ഹിയിലേക്ക് തിരിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി അല്‍പസമയത്തിനകം കൂടിക്കാഴ്ച നടത്തും.
അതേസമയം, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കില്ല. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സ്ഥാനമൊഴിയുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽനിന്നുള്ള ബിജെപി, എൻഡിഎ നേതാക്കളും പങ്കെടുക്കും.
ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം പൂര്‍ണബഹുമതിയോടെ തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ത്യയ്‍ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം ജനിച്ച് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ നേതാവാണ് നരേന്ദ്രമോദി. കൂടാതെ പിന്നാക്ക വിഭാഗത്തില്‍ നിന്നു പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ ആള്‍ എന്ന പ്രത്യേകതയും മോദിക്കുണ്ട്.
https://www.facebook.com/Malayalivartha
























