വി.മുരളീധരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന; ആന്ധ്രയിലായിരുന്ന മുരളീധരനോട് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടു; കേരളത്തില്‍ നിന്ന് രണ്ട് പേര്‍ മന്ത്രിസഭയിലെത്തിയാല്‍ അതില്‍ സാധ്യത കൂടുതല്‍ കുമ്മനത്തിനും മുരളീധരനും

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരന് കേന്ദ്രമന്ത്രിസ്ഥാനം നല്കിയേക്കുമെന്ന് സൂചന. ആന്ധ്രയിലായിരുന്ന മുരളീധരനോട് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ച് അദ്ദേഹം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി.മുരളീധരന്‍ നിലവില്‍ രാജ്യസഭാംഗമാണ്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
കേരളത്തില്‍ നിന്ന് ഒന്നില്‍കൂടുതല്‍ പേര്‍ മന്ത്രിയാകാനും സാധ്യതയുണ്ട്. മുരളീധരന് പുറമെ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം ലഭിച്ച കുമ്മനം രാജശേഖരനും തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവര്‍ രണ്ട് പേരെ കൂടാതെ രാജ്യസഭാംഗമായ സുരേഷ് ഗോപിയും കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവുമാണ് പരിഗണനയിലുള്ള മറ്റ് രണ്ട് പേര്‍.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങിയിരിക്കുകയാണ് ഡൽഹി. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങുകളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മന്ത്രിമാരുടെ പട്ടികയ്ക്കും അന്തിമരൂപമായി. സഹമന്ത്രിമാര്‍ ഉള്‍പ്പെടെ അറുപതിലധികംപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
ചടങ്ങിനു മുൻപായി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികളർപ്പിച്ചു. രാജ്ഘട്ടിലെത്തിയതിനു പിന്നാലെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും മോദി ആദരമർപ്പിച്ചു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ സ്മാരകത്തിൽ മോദി പുഷ്പചക്രം സമർപ്പിച്ചു.
രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‍വാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ മന്ത്രിമാരായി തുടരും. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി തുടരുമെന്നതിനാല്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ സാധ്യതയില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കാനാണ് അരുൺ ജെയ്റ്റ്ലിയുടെ തീരുമാനം.
https://www.facebook.com/Malayalivartha
























