ലോക് സഭാ തിരഞ്ഞെടുപ്പിൽ മുന്നൂറിലേറെ സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി.യുടെ താമരത്തരംഗത്തിന് മോടി പകർന്നവരിൽ മൂന്നു മലയാളികൾ

ലോക് സഭാ തിരഞ്ഞെടുപ്പിൽ മുന്നൂറിലേറെ സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി.യുടെ താമരത്തരംഗത്തിന് മോടി പകർന്നവരിൽ മൂന്നു മലയാളികൾ. ദേശീയ നിർവാഹകസമിതിയംഗം അരവിന്ദ് മേനോൻ, ഡൽഹി സംസ്ഥാന സംഘടനാ സെക്രട്ടറി സിദ്ധാർഥ്, തെലുങ്കാനയുടെ പ്രഭാരി പി.കെ.കൃഷ്ണദാസ് എന്നിവരാണ് ആ മൂന്നുമലയാളികൾ
ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത് മധ്യപ്രദേശിലെ മുൻ സംഘടനാ ജനറൽ സെക്രട്ടറി ഗുരുവായൂർ സ്വദേശി അരവിന്ദ് മേനോനാണ്. ആർ.എസ്.എസ്. പ്രചാരകനായ അരവിന്ദ് മേനോൻ ഒന്നരവർഷമായി ബംഗാളിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് ഉയർത്തിയ വെല്ലുവിളികളിൽ നിന്ന് ബിജെപിക്ക് വിജയം നേടികൊടുത്തതിൽ പിന്നിൽ അരവിന്ദാണ്. അമിത് ഷായുടെ പ്രത്യേക താത്പര്യ പ്രകാരമാണ് ബി.ജെ.പി. ബംഗാളിലേക്ക് അദ്ദേഹത്തെ നിയോഗിച്ചത്.
കഴിഞ്ഞ തവണത്തെപ്പോലെ ഏഴിൽ ഏഴും നേടിയ ഡൽഹിയിലെ ബി.ജെ.പി. പ്രവർത്തനങ്ങൾക്ക് മുന്കൈയെടുത്ത സംഘടനാ സെക്രട്ടറി സിദ്ധാർഥാണ്. പാലക്കാട് കുളപ്പുള്ളി സ്വദേശിയാണ് സിദ്ധാർഥ്. പതിറ്റാണ്ടുകൾക്കുമുമ്പ് ഡൽഹിയിലേക്ക് കുടിയേറിയതാണ് കുടുംബം. 15 വർഷമായി ആർ.എസ്.എസ്. പ്രചാരകനാണ്. മൂന്ന് വർഷം മുമ്പാണ് ബി.ജെ.പി.യിലേക്ക് സിദ്ധാർഥിനെ ആർ.എസ്.എസ്. നിയോഗിച്ചത്.
പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ബി.ജെ.പി. നാലു സീറ്റ് നേടിയത് തെലങ്കാനയിലാണ്. തെലുങ്കാനയുടെ പ്രഭാരി ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ സമിതിയംഗവുമായ പി.കെ.കൃഷ്ണദാസാണ്. നാലു വർഷമായി അദ്ദേഹം ഈ സ്ഥാനത്ത് പ്രവർത്തിക്കുന്നു. താഴേത്തട്ടിലുള്ള ആർ.എസ്.എസിന്റെ സംഘടനാശക്തിയും ബി.ജെ.പി.യുടെ ചിട്ടയായ പ്രവർത്തനവുമാണ് വൻ വിജയമുണ്ടാക്കിയത്.
https://www.facebook.com/Malayalivartha
























