ഇന്ത്യ മോദി ഭരിക്കണമെന്നത് ദൈവനിശ്ചയമാണെന്ന് ശിവസേന മുഖപത്രം സാമ്ന

ഇന്ത്യ മോദി ഭരിക്കണമെന്നത് ദൈവനിശ്ചയമാണെന്ന് ശിവസേന മുഖപത്രം സാമ്ന. മോദിയെ ഐക്യനായകനായി വിശേഷിപ്പിച്ച് ടൈം മാഗസിന്‍റെ ഓണ്‍ലൈനില്‍ വന്ന ലേഖനം ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ പരാമര്‍ശം. മോദിയെ വിഭജന നായകനാക്കിയ ടൈം മാഗസിന്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തെ ഐക്യനായകനാക്കി 'യു ടേണ്‍' എടുത്തിരിക്കുകയാണെന്ന് ശിവസേന പറഞ്ഞു.
'മോദി ഇന്ത്യ ഭരിക്കുക എന്നത് ദൈവനിശ്ചയമാണ്. മോദിയെ വിഭജന നായകനാക്കിയ ടൈം മാഗസിന്‍ ഇപ്പോള്‍ യു ടേണ്‍ എടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ നിരവധി പ്രശ്നങ്ങളുണ്ട്. എന്നാല്‍ മോദിയെയാണ് ഇതിലെല്ലാം അപരാധിയായി ആരോപിക്കുന്നത്. ഇന്നലെ വരെ ചൗക്കിദാര്‍ ആയിരുന്ന അദ്ദേഹം ഇന്ന് മുതല്‍ രാജ്യത്തിന്‍റെ സംരക്ഷകനായി അധികാരത്തിലെത്തുകയാണ്'- മുഖപത്രത്തില്‍ വിശദമാക്കുന്നു.
ടൈം മാഗസിന്‍റെ നേരത്തെ പുറത്തിറങ്ങിയ കവര്‍ പേജില്‍ മോദിയെ വിഭജന നായകന്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം പുറത്തിറങ്ങിയ പുതിയ ലേഖനത്തില്‍ മോദി ഇന്ത്യയെ ഒന്നിപ്പിച്ച ഐക്യനായകനാണെന്നാണ് പറയുന്നത്.
'ഭരണം നിലനിര്‍ത്തുക എന്നതിനപ്പുറം എങ്ങനെയാണ് ഇത്രയും ഭീകരമായൊരു ഭൂരിപക്ഷം മോദിക്ക് ലഭിച്ചത്? ആ പിന്തുണ എവിടെ നിന്നാണ്? അതിന് ഒരേയൊരു ഉത്തരമേ ഉള്ളൂ... ഇന്ത്യയുടെ ഏറ്റവും വലിയ പരാധീനതയായ വര്‍ഗീയ വിഭജനം എന്നതിനപ്പുറം മോദി കടന്നെത്തിയിരിക്കുന്നു എന്ന് ' മനോജ് ലഡ്വയുടെ പുതിയ ലേഖനത്തില്‍ പറയുന്നു.
അതേസമയം തുടര്‍ച്ചയായി രണ്ടാമതും അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്ന മോദി സര്‍ക്കാരിനെ ആയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെപ്പറ്റിയും ശിവസേന മുഖപ്രസംഗത്തിൽ ഓർമിപ്പിക്കുന്നു. എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യത്തെ രാമക്ഷേത്രത്തെയും രാമരാജ്യത്തെയും പിന്തുണക്കുന്നവര്‍ നല്‍കിയ വിജയമാണ് തെരഞ്ഞെടുപ്പ് വിജയം. ഇതേവരെ നൂറു കണക്കിന് കര്‍സേവകര്‍ രാമക്ഷേത്രത്തിന് ജീവന്‍ അര്‍പ്പിട്ടിട്ടുണ്ട്. ക്ഷേത്രത്തിനായി നല്‍കിയ കര്‍സേവകരുടെ രക്തവും രക്തസാക്ഷിത്വവും വെറുതെയാവരുതെന്നാണ് ഈ സര്‍ക്കാരിന്റെ പ്രത്യയ ശാസ്ത്രമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അതേസമയം മോദിയുടെ തെരഞ്ഞടുപ്പ് വിജയത്തെ ശ്രീരാമന്റെ രാജ്യാഭിഷേകത്തോടാണ് സാമ്ന ഉപമിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തെ രാവണനോടും വിഭീഷനോടും കംസനോടുമാണ് ഉപമിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശിവസേനയുടെ എംപിമാര്‍ അയോധ്യ സന്ദര്‍ശിക്കുമെന്നും സാമ്ന പറയുന്നു.
https://www.facebook.com/Malayalivartha
























