ഭര്‍ത്താവിനെ കൊന്ന് സ്വന്തമാക്കാന്‍ മോഹം... യുവതിയോടുള്ള അമിത പ്രണയം മുതലാളിയെ കൊലപാതകിയാക്കി; ലോകത്തെമ്പാടും പടര്‍ന്ന് പന്തലിച്ച ശബരവണ ഭവന്‍ മുതലാളി പി. രാജഗോപാലിന്റെ ജീവ പര്യന്തത്തിന് തുടക്കം; നിര്‍ണായകമായത് യുവതിയുടെ ശക്തമായ നിലപാട്
മലയാളികള്‍ക്കും തമിഴര്‍ക്കും ഒരുപോലെ പ്രിയമാണ് ശരവണ ഭവന്‍ ഭക്ഷണങ്ങള്‍. പരിശുദ്ധ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ നല്ല സ്വാദോടെയും വൃത്തിയോടെയും കഴിക്കാന്‍ പറ്റുന്ന ശരവണ ഭവന്‍ വളര്‍ന്ന് പന്തലിച്ചു. മുതലാളി പി. രാജഗോപാലിന്റെ വളര്‍ച്ച ആരേയും അമ്പരപ്പിക്കുന്നതാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പടര്‍ന്ന് പന്തലിച്ച ശരവണ ഭവന്‍ മുതലാളിയുടെ പതനം ആരും പ്രതീക്ഷിച്ചതല്ല. രാജഗോപാലിന്റെ ജീവിതയാത്ര ഞായറാഴ്ച മുതല്‍ കാരാഗൃഹത്തിന്റെ നാലു ചുവരുകള്‍ക്കുള്ളിലേക്ക് ചുരുങ്ങുകയാണ്. 2001ല്‍ ശാന്തകുമാര്‍ എന്ന യുവാവിനെ കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ ഞായറാഴ്ച ആരംഭിക്കും. ലോകത്തെ മുഴുവനും തന്റെ ദോശക്കല്ലിനു ചുറ്റിലും കൊണ്ടുവന്നിരുത്തിയ ദോശരാജാവായുള്ള പി രാജഗോപാല്‍ എന്ന ശരവണ ഭവന്‍ മുതലാളിയുടെ വളര്‍ച്ച എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു .
കഠിനാധ്വാനത്തിനൊപ്പം വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും കൂട്ടുപിടിച്ചായിരുന്നു രാജഗോപാലിന്റെ ഓരോ ചുവടുവയ്പ്പും. ചെറുപ്രായത്തിലേ നാടുവിട്ട് ചെന്നൈയില്‍ എത്തി. ടീക്കടയില്‍ മേശ തുടയ്ക്കുന്ന ജോലി ആയിരുന്നു. തിരക്കൊഴിഞ്ഞ നേരംനോക്കി ടീ മാസ്റ്ററില്‍നിന്ന് രുചികരമായ ചായ ഉണ്ടാക്കാന്‍ പഠിച്ചു. ചില്ലറത്തുട്ടുകള്‍ കൂട്ടിവച്ചു 1968ല്‍ പലചരക്ക് കടയും തുടങ്ങി. 1979ല്‍ കടയില്‍ സാധനം വാങ്ങാനെത്തിയ ആളുമായുള്ള സംഭാഷണത്തില്‍നിന്നാണ് ശരവണ ഭവന്‍ ശൃംഖലയുടെ തുടക്കം. കെ കെ നഗറില്‍ ജോലി ചെയ്യുന്ന തനിക്ക് ഭക്ഷണം കഴിക്കാന്‍ ദിവസവും ടി നഗര്‍ വരെ പോകേണ്ടിവരുന്നു എന്നായിരുന്നു അയാള്‍ പറഞ്ഞത്. 'തീയുമായി ബന്ധപ്പെട്ട ജോലി ചെയ്താല്‍ വലിയ വിജയമുണ്ടാകും' എന്ന വര്‍ഷങ്ങള്‍ മുമ്പുള്ള ജ്യോത്സ്യപ്രവചനം ശരിവയ്ക്കുന്നതാണ് ഈ സംഭാഷണമെന്ന് രാജഗോപാല്‍ കരുതി. 1981ല്‍ കെ കെ നഗറില്‍ ആദ്യ റെസ്‌റ്റോറന്റ് തുറന്നു.
പിന്നീട് അങ്ങോട്ട് വിജയംമാത്രം രുചിച്ച നാളുകള്‍. ഇന്ത്യയിലുടനീളം സാന്നിധ്യമറിയിച്ച ശരവണ ഭവന് വിദേശത്ത് എണ്‍പതോളം ശാഖകളായി. ഹാമും ബര്‍ഗറും ശീലമാക്കിയവര്‍ സിഡ്‌നിയിലും ഹോങ്കോങ്ങിലും സിംഗപ്പൂരിലുമെല്ലാം ശരവണ ഭവന്‍ സ്‌പെഷ്യല്‍ നെയ് റോസ്റ്റിനും സാമ്പാര്‍ വടയ്ക്കും ഫില്‍റ്റര്‍ കോഫിക്കുംവേണ്ടി മണിക്കൂറുകള്‍ വരിനില്‍ക്കുന്നു. ഓരോ ശാഖയുടെയും തുടക്കംമുതല്‍ മേശകളുടെ വിന്യാസംവരെ എല്ലാം ജ്യോത്സ്യന്മാരുടെ ഉപദേശപ്രകാരം. എന്തിനേറെ പറയുന്നു, 1972ല്‍ വിവാഹിതനായ രാജഗോപാല്‍, 1994ല്‍ രണ്ടാം വിവാഹം ചെയ്തതുപോലും ജ്യോതിഷവിധിപ്രകാരം. തന്റെ ജീവനക്കാരന്റെ ഭാര്യയാണ് വധു എന്നതുപോലും അയാള്‍ക്ക് വിലങ്ങുതടിയായില്ല.
ജീവിതംതന്നെ മാറ്റിമറിച്ച കൊലപാതകക്കേസിലേക്ക് നയിച്ചതും ജ്യോത്സ്യപ്രവചനംതന്നെ. മറ്റൊരു ജീവനക്കാരന്റെ മകളായ ജീവജ്യോതിയില്‍ തല്പരനായിരുന്ന രാജഗോപാല്‍ ജ്യോത്സ്യനെ സമീപിച്ചു. മൂന്നാംവിവാഹം കൂടുതല്‍ വിജയങ്ങള്‍ കൊണ്ടുവരുമെന്ന പ്രവചനം കൂടിയായപ്പോള്‍ പിന്നൊന്നും നോക്കിയില്ല. വിവാഹിതയായ ജീവജ്യോതിയെ ആഭരണങ്ങളും ഉപഹാരങ്ങളും നല്‍കി പ്രലോഭിപ്പിക്കാനായി ശ്രമം. വഴങ്ങാതെ വന്നപ്പോള്‍ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി. ഭയചകിതരായ ദമ്പതികള്‍ പലകുറി ഒളിച്ചോടി. ഓരോ തവണയും ശരവണ ഭവൻ മുതലാളിയുടെ കിങ്കരന്മാര്‍ പിടികൂടി തിരികെ കൊണ്ടുവന്നു. രാജഗോപാലിനെതിരെ ഇവര്‍ പൊലീസില്‍ നല്‍കിയ പരാതി സ്വാധീനം ഉപയോഗിച്ച് മുക്കി. ഒടുവില്‍ തട്ടിക്കൊണ്ടുപോയി 2001 ഒക്ടോബര്‍ 31ന് കൊടൈക്കനാലില്‍വച്ച് ശാന്തകുമാറിനെ കഴുത്തുഞെരിച്ചു കൊന്നു.
വലിയ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് പക്ഷേ ശരവണ ഭവൻ മുതലാളിയെ തെല്ലും കുലുക്കിയില്ല. 2004ല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രാജഗോപാലിനെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ജയിലില്‍ കഴിഞ്ഞ എട്ടുമാസവും വീട്ടുഭക്ഷണം എത്തിക്കാന്‍ അധികൃതര്‍ക്ക് മാസം ഒരു ലക്ഷം രൂപവീതം കൈക്കൂലി കൊടുത്തതായി രാജഗോപാല്‍ തന്നെ വെളിപ്പെടുത്തി. മദ്രാസ് ഹൈക്കോടതി 2009ല്‍ ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും മൂന്നുമാസം മാത്രം ശിക്ഷ അനുഭവിച്ച് പരോളില്‍ ഇറങ്ങി. രാജഗോപാല്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി മാര്‍ച്ചില്‍ ഹൈക്കോടതി വിധി ശരിവച്ചു. ജയിലില്‍ എത്തിയപ്പോഴും തന്റെ ചെയ്തികളില്‍ പശ്ചാത്താപം ലവലേശമില്ല 71കാരനായ ദോശരാജാവിന്. മകന്‍ ശരവണന് ബിസിനസ് പഠിക്കാന്‍ ഒരവസരമാണിത് എന്നായിരുന്നു ശിക്ഷയെക്കുറിച്ച് രാജഗോപാലിന്റെ പ്രതികരണം. എങ്ങനെയുണ്ട്..
https://www.facebook.com/Malayalivartha