രാഹുലിനെ തൊട്ടാൽ പൊള്ളും; രാഹുല്‍ ഗാന്ധിയെ രൂക്ഷ ഭാഷയിൽ അധിക്ഷേപിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രമണ്യന്‍ സ്വാമിക്കെതിരെ ഒന്നിലധികം കേസുകള്‍
രാഹുല്‍ ഗാന്ധിയെ രൂക്ഷ ഭാഷയിൽ അധിക്ഷേപിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രമണ്യന്‍ സ്വാമിക്കെതിരെ ഒന്നിലധികം കേസുകള്‍. രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നായിരുന്നു സുബ്രമണ്യന്‍ സ്വാമിയുടെ അധിക്ഷേപം. ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് സുബ്രഹ്മണ്യൻ സ്വാമിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യു.പിയിലും ബാരാബങ്കിയിലും സുബ്രമണ്യന്‍ സ്വാമിക്കെതിരെ കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ഡോപ് ടെസ്റ്റ് നടത്താന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി രാഹുലിനെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയത്.
രാഹുല്‍ഗാന്ധി ഡോപ് ടെസ്റ്റ് നടത്തിയാല്‍ പരാജയപ്പെടും എന്നായിരുന്നു സ്വാമിയുടെ പരാമര്‍ശം. മയക്ക് മരുന്ന് ഉപയോഗം കണ്ടെത്തുന്നതിനുളള പരിശോധനയാണ് ഡോപ് ടെസ്റ്റ്.
പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുളള സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത് മുതല്‍ റിട്ടയര്‍മെന്റ് വരെയുളള വിവിധ ഘട്ടങ്ങളില്‍ പരിശോധന നടത്തണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പ്രകാരമുളള നടപടിക്രമങ്ങള്‍ക്ക് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ഈ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ രംഗത്ത് വന്നിരുന്നു. എഴുപത് ശതമാനം പഞ്ചാബികളും മയക്കുമരുന്നിന് അടിമകളാണ് എന്ന് മുദ്രകുത്തുന്ന നേതാക്കളെ ആണ് ആദ്യം ഡോപ് പരിശോധന നടത്തേണ്ടത് എന്നാണ് ഹര്‍സിമ്രത് കൗര്‍ വിമര്‍ശിച്ചത്. ഈ വിമര്‍ശനം ഏറ്റ് പിടിച്ചാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സുബ്രമണ്യന്‍ സ്വാമി കടന്നാക്രമിച്ചിരിക്കുന്നത്.
ഹര്‍സിമ്രത് കൗറിന്റെ പ്രസ്താവന രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ചാണ് എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരിഹാസം. രാഹുല്‍ ഗാന്ധി മയക്ക് മരുന്ന് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഡോപ് ടെസ്റ്റ് നടത്തിയാല്‍ പരാജയപ്പെടും എന്നും സ്വാമി പരിഹസിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന് കുപ്രസിദ്ധമായ പഞ്ചാബില്‍ മയക്ക് മരുന്ന് ഇല്ലാതാക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ കഠിന പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ഗാന്ധി ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് തീര്‍ത്ത് പറഞ്ഞതോടെ ഉടനെങ്ങും അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിരാശയില്‍ കോണ്‍ഗ്രസ് നേതൃത്വവും അണികളും. തുടര്‍ച്ചയായി രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും അമ്ബേ പരാജയപ്പെടുകയും പ്രധാന പ്രതിപക്ഷ പദവി പോലും നഷ്ടപ്പെടുകയും ചെയ്ത കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധികൂടി പിന്മാറിയതോടെ ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന നിലയിലേക്കെത്തിയിരിക്കുകയാണ് നേതാക്കള്‍ പലരും.
https://www.facebook.com/Malayalivartha