മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ അവര്‍ തന്നെ ഹര്‍ജിയുമായി വരട്ടെ; പള്ളികളില്‍ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
പള്ളികളില്‍ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും പര്‍ദ നിരോധിക്കണം എന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരളം ഘടകം പ്രസിഡന്റ് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്.
മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ അവര്‍ തന്നെ ഹര്‍ജിയുമായി വരട്ടെയെന്ന് നിർദ്ദേശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഹര്‍ജി തള്ളിയത്. നേരത്തെ ഹൈക്കോടതിയും ഇതേ ആവശ്യം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വാമി ദെത്താത്രേയ സായ് സ്വരൂപ് നാഥ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
കേരളത്തിലെ മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശന നിരോധനമുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിയാതെ പോയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേരള ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചത്. പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നു. ഇതും കോടതി തള്ളി. സമൂഹ വിരുദ്ധര്‍ പര്‍ദ്ദ ദുരുപയോഗം ചെയ്ത് സാമൂഹിക വിരുദ്ധകാര്യങ്ങള്‍ ചെയ്യുമെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടികാണിച്ചത്. സാമൂഹിക സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും ഹര്‍ജിയിൽ പറഞ്ഞു.
എന്നാൽ വിലകുറഞ്ഞ പ്രസിദ്ധിക്കു വേണ്ടിയാണ് ഈ ഹര്‍ജികള്‍ സമര്‍പ്പിച്ചതെന്നായിരുന്നു കോടതി നിരീക്ഷണം. കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പേ പത്രത്തില്‍ വാര്‍ത്ത വന്നത് ഇത്തരം ചീപ് പബ്ലിസിറ്റിയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2018 സെപ്തംബർ 28 ലെ ശബരിമല യുവതി പ്രവേശനം ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു നിർണായക വിധിയായിരുന്നു. 12 വർഷം മുൻപ്, 2006 ജൂലൈയിലായിരുന്നു ആ ഹർജി സുപ്രീംകോടതിയിലെത്തിയത്. ശബരിമലയിൽ പത്തിനും അൻപതിനും മധ്യേ പ്രായമുള്ള സ്‌ത്രീകൾക്കു പ്രവേശനത്തിനുള്ള നിരോധനം നീക്കാൻ കേരള സർക്കാരിനു നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ‘ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനിലെ’ ഒരു കൂട്ടം വനിതകളായിരുന്നു ഹർജിക്കു പിന്നില്‍. ചലച്ചിത്രതാരം ജയമാല ശബരിമലയിൽ ചെന്നെന്ന പരാതിയെത്തുടർന്നു ശുദ്ധികലശം നടന്ന പശ്ചാത്തലത്തിലാണു തങ്ങൾ ഹർജി നൽകിയതെന്നായിരുന്നു ഇവരുടെ പക്ഷം. 2016 ജനുവരിയിലാണു കേസ് ചൂടുപിടിച്ചത്. മതത്തിന്റെ പേരിലല്ലാതെ, ഉപവിഭാഗങ്ങളുണ്ടാക്കി ആർക്കും പ്രവേശനം നിഷേധിക്കാനാവില്ലെന്നും ക്ഷേത്രത്തിൽ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു സ്‌ത്രീകളാണെന്നും വാദത്തിനിടെ സുപ്രീംകോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha