കര്‍'നാടകം' തുടരുന്നു; ഒന്നിൽ പിഴച്ചാൽ മൂന്ന് ; മൂന്നിൽ പിഴച്ചാൽ ? സർക്കാരിനെ രക്ഷിക്കാനായി അവസാന ശ്രമവുമായി കോൺഗ്രസ് ; ഇന്ന് നിർണ്ണായകം
കര്‍ണാടകയില്‍ രാഷ്ട്രീയനാടകങ്ങള്‍ തുടരുന്നതിനിടെ ഭരണപക്ഷ എം എല്‍ എമാരുടെ കൂട്ടരാജിയോടെ കുമാരസ്വാമി സര്‍ക്കാരിന്റെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏതുവിധേനയും സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എം.എൽ.എമാരുടെ കൂട്ടരാജിയെ തുടർന്ന് മരണശയ്യയിലായ കർണാടക സർക്കാരിനെ പിടിച്ചുനിറുത്താനുള്ള കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും അവസാനശ്രമമെന്ന നിലയിൽ ഭീഷണിക്കാരായ വിമതരെ ഉൾപ്പെടുത്തി സമ്പൂർണ മന്ത്രിസഭാ പുന:സംഘടനയ്ക്ക് കളമൊരുങ്ങി. കർണാടകത്തിൽ ഇന്ന് നിർണായക ദിനമാണ്.
കോൺഗ്രസിന്റെ ഇരുപത്തിയൊന്നും ജെ.ഡി.എസിന്റെ ഒൻപതും ഉൾപ്പെടെ മുപ്പതു പേരാണ് ഇന്നലെ മന്ത്രിസ്ഥാനമൊഴിഞ്ഞത്. ശനിയാഴ്ചയും ഇന്നലെയുമായി ആകെ 16 എം.എൽ.എമാർ രാജിവച്ച കർണാടകത്തിൽ ഇന്ന് സ്പീക്കറുടെ തീരുമാനം നിർണായകമാകും. മന്ത്രിപദവി വച്ച് നീട്ടിയിട്ടും, ഡി കെ ശിവകുമാർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വിമതർ വഴങ്ങിയില്ലെങ്കിൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാൻ ആലോചിക്കുകയാണ് കോൺഗ്രസ് നേതൃത്വം.
രാവിലെ 9:30ന് വിധാൻ സൗധയിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. എല്ലാ എംഎൽഎമാർക്കും കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് നൽകിയിട്ടുണ്ട്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാനാണ് കോൺഗ്രസ് നീക്കം. 'തമിഴ്‌നാട്' മോഡലിൽ എംഎൽഎമാരെ അയോഗ്യരാക്കി സർക്കാരിൻറെ ആയുസ്സ് നീട്ടുകയാണ് ലക്ഷ്യം. വിമതർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് കോൺഗ്രസ് പറയുന്നു.
ബി.ജെ.പിക്ക് നിലവിൽ 107 അംഗങ്ങളുടെ പിൻബലമുണ്ടെന്ന് ഇന്നലെ രാത്രി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചതോടെ കർണാടകത്തിൽ താമര ഭരണത്തിലേക്കാണ് വഴികൾ നീളുന്നത്. ഇപ്പോഴത്തെ നിലയിൽ ഭരണപക്ഷത്തിന് 102 പേരുടെ പിന്തുണയേയുള്ളൂ.
തമിഴ്‌നാട്ടിൽ ടിടിവി ദിനകരനൊപ്പം പോയതിൻറെ പേരിൽ എംഎൽഎമാരെ കൂട്ടത്തോടെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ അയോഗ്യരാക്കിയിരുന്നു. സ്പീക്കർക്കാണ് അയോഗ്യതാ നടപടി സ്വീകരിക്കാനുള്ള അധികാരമുള്ളത്. ഇതിന് പാർട്ടി ചീഫ് വിപ്പിൻറെ ശുപാർശക്കത്ത് വേണം. സഭയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുകയും, അത് വഴി, കേവലഭൂരിപക്ഷത്തിനുള്ള എണ്ണം കുറയ്ക്കുകയും ചെയ്യുകയാണ് സഖ്യ സർക്കാരിൻറെ ലക്ഷ്യം.
അതേസമയം, ശനിയാഴ്ച രാജിക്കത്തു നൽകിയ 13 എം.എൽ.എമാരും മുംബയിൽ ബാന്ദ്ര കുർള കോംപ്ളക്സിലെ സോഫിടെൽ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. ഇവരെ ബി.ജെ.പി രാഷ്ട്രീയ തടവുകാരാക്കിയെന്ന് ആരോപിച്ച് മുംബയിലെ കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിനു മുന്നിൽ പ്രതിഷേധിച്ചു. കൂടുതൽ എം.എൽ.എമാർ മറുകണ്ടം ചാടാതിരിക്കാൻ ജെ.ഡി.എസ് നേതൃത്വം ബാക്കിയുള്ള മുഴുവൻ അംഗങ്ങളെയും രാത്രി തന്നെ ദേവനഹള്ളിയിലെ നക്ഷത്ര റിസോർട്ടിലേക്കു മാറ്റി.
മുംബൈയിലെത്തിയ മന്ത്രി ഡി കെ ശിവകുമാർ എംഎൽഎമാരെ കാണാൻ ശ്രമിക്കുന്നുണ്ട്. രാമലിംഗ റെഢിയെ ഉപമുഖ്യമന്ത്രിയാക്കിയാൽ അഞ്ച് എംഎൽമാരെ തിരികെയെത്തിക്കാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നുണ്ട്. രാജിവച്ച രണ്ട് സ്വാതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയ ബിജെപി 107 എംഎൽഎമാർ ഒപ്പം ഉണ്ടെന്ന് അവകാശപ്പെടുന്നു.
ജെഡിഎസ് എംഎൽഎമാർ ദേവനഹള്ളിയിലെ റിസോർട്ടിൽ തുടരുകയാണ്. എംഎൽഎമാരുമായി കോൺഗ്രസും ജെഡിഎസും ഗവർണറെ കണ്ടേക്കും. അതേസമയം, മുഴുവൻ മന്ത്രിമാരെയും രാജിവെപ്പിച്ച് പുനഃസംഘടനക്ക് തയ്യാറെന്ന് കോൺഗ്രസും ജെഡിഎസും അറിയിച്ചിട്ടും വിമതർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇപ്പോൾ പ്രതിഷേധിച്ച് നിൽക്കുന്ന 14 പേരിൽ നാലോ അഞ്ചോ പേരെയെങ്കിലും ഒപ്പം കിട്ടിയാൽ കേവലഭൂരിപക്ഷം തികയ്ക്കാം. ഇതിന് വേണ്ടിയാണ് അടിയന്തരമായി കോൺഗ്രസ് നേതാവും രാഷ്ട്രീയ കരുനീക്കങ്ങളുടെ ബുദ്ധികേന്ദ്രവുമായ ഡി കെ ശിവകുമാർ നേരിട്ട് മുംബൈയിലെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha