രാഹുലിനു വേണ്ടി സമയം പാഴാക്കി; നാഥനില്ലാ കളരിയായി കോൺഗ്രസ്സ്; വിമർശനവുമായി കരണ്‍ സിംഗ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതോടെ പര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നാഥനില്ലാ കളരിയായി തുടരുന്ന കോൺഗ്രസിന്റെ നേതൃത്വം ആരേറ്റെടുക്കുമെന്ന ചോദ്യം പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കുന്നു. എന്നാൽ രാഹുൽ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയുന്ന തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച് ഒരു മാസം പാഴാക്കിയെന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കരണ്‍ സിംഗ്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ കരണ്‍ സിംഗ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മറ്റി ഭാവി നടപടികളെ കുറിച്ച് വിശദീകരിക്കാന്‍ എത്രയും വേഗം യോഗം ചേരണമെന്നും രാഹുലിന്റെ രാജിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് ആശയക്കുഴപ്പത്തിലായെന്നും കരണ്‍ സിംഗ് പറഞ്ഞു. 'രാഹുല്‍ ഗാന്ധി രാജിവച്ചതിനു ശേഷം പാര്‍ട്ടിയിലെ ആശയക്കുഴപ്പം കണ്ടു ഞാന്‍ ഭയപ്പെടുന്നു. അദ്ദേഹത്തിന്റെ ധീരമായ തീരുമാനത്തെ മാനിക്കുന്നതിനു പകരം ഒരു മാസം പാഴായിപ്പോയി എന്നാണ് കരുതുന്നത്.' എന്നാണ് കരണ്‍ സിംഗിന്റെ വാക്കുകൾ.
എന്നാല്‍ പ്രിയങ്കാ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി സഞ്ജന്‍ സിംഗ് വര്‍മ്മ രംഗത്തെത്തിയിരുന്നു. പ്രിയങ്കയ്ക്ക് പോരാട്ട മനോഭാവം ഉണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടിയായിരുന്നും സഞ്ജന്‍ സിംഗിന്റെ നിര്‍ദേശം. നെഹ്‌റുകുടുംബത്തില്‍ നിന്നുള്ള ആരും പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.
കഴിഞ്ഞ ആഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ഗാന്ധി ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ ഉടനെങ്ങും അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിരാശയിലാണ് കോണ്‍ഗ്രസ് നേതൃത്വവും അണികളും. തുടര്‍ച്ചയായി രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും അമ്പേ പരാജയപ്പെടുകയും പ്രധാന പ്രതിപക്ഷ പദവി പോലും നഷ്ടപ്പെടുകയും ചെയ്ത കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധികൂടി പിന്മാറിയതോടെ ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന നിലയിലേക്കെത്തിയിരിക്കുകയാണ് നേതാക്കള്‍ പലരും.
https://www.facebook.com/Malayalivartha