പ്രഹര പരിധി 500 കിലോമീറ്റർ ; ബ്രഹ്മോസ് ഇന്ത്യയുടെ വജ്രായുധം; പ്രതിരോധ മേഖലയിൽ കൂടുതൽ ശക്തിയാർജ്ജിച്ച് ഇന്ത്യ
പ്രതിരോധ മേഖലയിൽ കൂടുതൽ ശക്തിയാർജ്ജിച്ച് ഇന്ത്യ. ലോകത്ത് ഇന്ന് പരീക്ഷിച്ചിട്ടുള്ള ഏറ്റവും മികച്ച ക്രൂസ് മിസൈൽ ഇന്ത്യയുടെ ബ്രഹ്മോസ് തന്നെയാണ്. കര, കടൽ, വായു പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ബ്രഹ്മോസിന്റെ പരിധി വീണ്ടും വർധിപ്പിച്ചു. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ വജ്രായുധമാണ് ബ്രഹ്മോസ് മിസൈല്‍. ഇപ്പോഴിതാ ആയുധത്തിന്റെ പ്രഹര പരിധി വര്‍ധിപ്പിച്ചിരിക്കുകയാണ് ഡിആര്‍ഡിഒ. 300 കിലോമീറ്റര്‍ ദൂരം ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നതായിരുന്നു ആദ്യ പതിപ്പ്. എന്നാൽ സാങ്കേതിക പരിഷ്‌കരണങ്ങളിലൂടെ പ്രഹര പരിധി 500 കിലോമീറ്ററായി വര്‍ധിപ്പിച്ചിരിക്കുകയാണ് ഡിആര്‍ഡിഒ.
മിസൈല്‍ സാങ്കേതിക വിദ്യാനിയന്ത്രണ സമിതിയായ എംടിസിആറില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം അംഗമായതോടെയാണ് ബ്രഹ്മോസിന് കരുത്തുകൂട്ടാനുള്ള നടപടികള്‍ക്ക് വേഗം കൂടിയത്. പ്രഹര പരിധി വര്‍ധിപ്പിച്ചതിന് പിന്നാലെ കുത്തനെ താഴേക്കും മുകളിലേക്കും പ്രയോഗിക്കാന്‍ സാധിക്കുന്ന പരിഷ്‌കരിച്ച ബ്രഹ്മോസ് പതിപ്പും ഡിആര്‍ഡിഒ വിജയകരമായി കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു.
ഇതോടെ യുദ്ധ സാഹചര്യങ്ങളില്‍ ശത്രുവിന് മേല്‍ നിര്‍ണായക മേല്‍കൈ ഇന്ത്യയ്ക്ക് നേടാന്‍ സാധിക്കും. പ്രഹരപരിധിയും ആക്രമണ രീതിയും പരിഷ്‌കരിച്ചതോടെ ബ്രഹ്മോസ് അത്യധികം അപകടകാരിയായി മാറിയിരിക്കുകയാണ്. കര, നാവിക, വ്യോമ സേനകളുടെ പ്രധാന ആയുധങ്ങളിലൊന്നാണ് ഇപ്പോള്‍ തന്നെ ബ്രഹ്മോസ്. കുത്തനെ പ്രയോഗിക്കാന്‍ കഴിയുന്ന ശേഷികൂടി കൈവരിച്ചതോടെ സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളെപ്പോലും തകര്‍ക്കാന്‍ സാധിക്കുന്ന കരുത്തനായിരിക്കുകയാണ് ഇന്ത്യയുടെ വജ്രായുധം.
ഇന്ത്യ-റഷ്യ സംയുക്ത സംരഭമാണ് ബ്രഹ്മോസ്. ഇന്ന് നിലവിലുള്ളതില്‍ വച്ച് ഏറ്റവും അപകടകാരിയായ വേഗമേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. 400 കിലോമീറ്ററോ അതിനും ദൂരെയോ വരെ അകലെയുള്ള കടലിലെയും കരയിലെയും ആകാശത്തെയും ലക്ഷ്യങ്ങളെ കൃത്യമായി ഭേദിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസെന്ന് ബ്രഹ്മോസ് എയ്‌റോ സ്‌പേസ് സിഇഒ സുധീര്‍ കുമാര്‍ മിശ്ര പറയുന്നു.
2017 ജൂണില്‍ ഇന്ത്യയ്ക്ക് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെയ്ഷിമിൽ (എംടിസിആര്‍) അംഗത്വം ലഭിച്ചതാണ് ബ്രഹ്മോസിന്റെ പരിധി വര്‍ധിപ്പിക്കുന്നത് സാധ്യമാക്കിയത്. ചൈനയുടെ ശക്തമായ ഇടപ്പെടല്‍ മറികടന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്.
എംടിസിആറില്‍ അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയുള്ള മിസൈലുകള്‍ കൈമാറുന്നതിന് വിലക്കുണ്ടായിരുന്നു. റഷ്യ നേരത്തെ തന്നെ എംടിസിആറില്‍ അംഗമായിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ പരിധി 300 കിലോമീറ്ററില്‍ കുറയുകയായിരുന്നു. ഈ പ്രതിബന്ധമാണ് അംഗത്വം ലഭിച്ചതോടെ ഇന്ത്യ തന്ത്രപരമായി മറികടന്നത്.
ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകള്‍ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതേസമയം ക്രൂസ് മിസൈലുകള്‍ തുടക്കം മുതല്‍ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യത കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ബ്രഹ്മോസിനെ നിയന്ത്രിക്കാനാകും. ഉദാഹരണത്തിന് മലമടക്കുകളിലെ ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങള്‍ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് ബ്രഹ്മോസിന് കൃത്യമായി തകര്‍ക്കും.
https://www.facebook.com/Malayalivartha