മോദി നൽകിയ 250 രൂപ പ്രചോദനം; നാടറിയുന്ന നാടന്‍ പാട്ടുകാരി മോദിയേ കാണാനെത്തി
താഴ്ന്ന സാഹചര്യത്തില്‍ ജനിച്ചിട്ടും സ്വന്തം സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് അതില്‍ വിജയം കൈവരിച്ച ഗീതാ റാബറിക്ക് ഇത് സ്വപ്‌ന നിമിഷം. നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക് പ്രചോദനവും പിന്തുണയും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗീതാ റാബറി. നാടറിയുന്ന പാട്ടുകാരിയായി താൻ മാറിയതിന്റെ കാരണക്കാരന്‍ മോദിയാണെന്ന് ഗീത പറയുന്നു.
സ്‌കൂള്‍ പഠനകാലത്താണ് ഗീത ആദ്യമായി മോദിയെ കാണുന്നത്. സ്‌കൂളില്‍ മോദിയുടെ സന്ദര്‍ശനം നടന്ന സമയത്ത് ഗീത പാട്ടുപാടിയിരുന്നു. ഗീതയുടെ പാട്ട് കേട്ട ശേഷം നല്ല സ്വരമാണെന്നും തുടര്‍ന്നും പാട്ട് പരിശീലിക്കണമെന്നും പാട്ട് തുടരണമെന്നും മോദി ഗീതയോട് ആവശ്യപ്പെട്ടു. ഗീതക്ക് ആശംസകൾ നൽകിയ മോദി 250 രൂപ സമ്മാനമായി നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഗീതയുടെ പാട്ടുകള്‍ ആളുകള്‍ക്കിടയില്‍ തരംഗമാണ്.
വർഷങ്ങൾക്ക് ശേഷം വീണ്ടും മോദിയിൽ നിന്നും അനുഗ്രഹം വാങ്ങാനായി ഗീത എത്തി. പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ചാണ് പ്രധാനമന്ത്രിയെ ഗീത സന്ദര്‍ശിച്ചത്. മോദി തനിക്ക് പിതൃതുല്യനാണെന്നും ഗീത പറഞ്ഞു. ഗീത റാബറിയുമായി കൂടിക്കാഴ്ച നടത്തിയത് മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗീതയെപ്പോലെയുള്ളവര്‍ ജനങ്ങളെ പ്രചോദിപ്പിക്കുന്നവരാണെന്ന് മോദി പറഞ്ഞു. താഴ്ന്ന സാഹചര്യത്തില്‍ ജനിച്ചിട്ടും സ്വന്തം സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് അതില്‍ വിജയം കൈവരിച്ചയാളാണ് ഗീത. യുവാക്കള്‍ക്കിടയില്‍ ഗുജറാത്തിന്റെ നാടന്‍ പാട്ടുകള്‍ പ്രചാരത്തിലാക്കിയ അവരില്‍ മതിപ്പ് തോന്നുന്നുവെന്നും മോദി പറയുന്നു.
തന്റെ ഏറ്റവും പുതിയ ഗാനമായ റോണ ഷെര്‍മ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നുവെന്നാണ് ഗീത പറയുന്നത്. സര്‍ക്കാരിന്റെ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയാണ് തന്റെ തുടര്‍ പഠനം എളുപ്പമാക്കിയതെന്ന് ഗീത പറയുന്നു. ഗുജറാത്തിലെ മാല്‍സമുദായത്തില്‍ പിറന്നയാളാണ് ഞാന്‍. വനത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഒരിക്കല്‍ തന്റെ പിതാവിന് ലഭിച്ച പോസ്റ്റ് കാര്‍ഡില്‍ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയേപ്പറ്റിയുള്ള സന്ദേശമുണ്ടായിരുന്നു. പദ്ധതിയേപ്പറ്റി അറിഞ്ഞതോടെ തന്റെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹം തീരുമാനിക്കുകയും അതിന് പ്രചോദനം നല്‍കുകയുമായിരുന്നുവെന്ന് ഗീതാ റാബറി പറയുന്നു.
https://www.facebook.com/Malayalivartha