ഒരു ഗേ ആയി ജനിച്ചത് എന്റെ തെറ്റല്ല.... ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കി 20കാരൻ
ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം 20കാരൻ ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിയായ അവിൻഷു പട്ടേലാണ് ജീവനൊടുക്കിയത് നടപ്പിലും സംസാരത്തിലും സ്ത്രൈണത നിറഞ്ഞ ഭാവമെന്ന പേരിലുള്ള പരിഹാസത്തിന്റെ പേരിലാണ് ഫേസ്ബുക്കിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം അവിൻഷു ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ.
'ഞാന്‍ ഒരു ആണ്‍കുട്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ഞാന്‍ നടക്കുന്നതും സംസാരിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം ഒരു പെണ്‍കുട്ടിയെപ്പോലെയാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അത് ഇഷ്ടമല്ല. എന്റെ കുടുംബത്തെ കുറ്റം പറയരുതേ. അവരെ സഹായിക്കണം. ഞങ്ങള്‍ പാവങ്ങളാണ്. എനിക്കെന്റെ അച്ഛനെയും അമ്മയെയും പെങ്ങളെയും ഇഷ്ടമാണ്. എന്നെ സഹായിച്ചതിന് എനിക്ക് അവരോട് നന്ദിയുണ്ട്. പക്ഷെ ഒരു ഗേ ആയി ജനിച്ചത് എന്റെ തെറ്റല്ല.' അവിന്‍ഷു ഫേസ്‌ബുക്കില്‍ അവസാനമായി കുറിച്ച വരികള്‍ ഇങ്ങനെയായിരുന്നു.
ഫേസ്‌ബുക്കില്‍ ഇങ്ങനെ എഴുതിയതിന് പിറ്റേന്ന് വീടിനടുത്തുള്ള കടല്‍ത്തീരത്ത് യുവാവിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. ചെന്നൈയില്‍ ജോലി ചെയ്യുന്ന മുംബൈ സ്വദേശിയായ അവിന്‍ഷു പട്ടേല്‍ കഴിഞ്ഞ ജൂലൈ രണ്ടിനാണ് ജീവനൊടുക്കിയത്. മരിക്കും മുന്‍പ് താന്‍ സഹിച്ച വേദനകളെക്കുറിച്ച് ഫേസ്‌ബുക്കില്‍ വിശദമായി കുറിച്ചിരുന്നു യുവാവ്.
ചെന്നൈയിലെ ഒരു സലൂണിലാണ് അവിന്‍ഷു ജോലി ചെയ്തിരുന്നത്. അവി എന്ന് കൂട്ടുകാര്‍ വിളിക്കുന്ന അവിന്‍ഷു കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് ഈ കുറിപ്പ് തന്റെ ഫേസ്‌ബുക്ക് വാളില്‍ എഴുതിയത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം കടലില്‍ ചാടി യുവാവ് ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ നീലങ്കരൈ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ബന്ധുക്കളെത്തി നാട്ടിലേയ്ക്ക് കൊണ്ടുപോയി.
മരിക്കുന്നതിനു തൊട്ടു തലേന്ന് അവിന്‍ഷു ചെന്നൈയിലെ ഒരു മാളില്‍ പോയിരുന്നതായാണ് ഒരു സുഹൃത്ത് പറയുന്നത്. ഫോണില്‍ സംസാരിക്കുമ്ബോഴും സന്തോഷവാനായിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് തന്നെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ചു. അവിന്‍ഷു കരഞ്ഞു കൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നാണ് ഇഷാന്‍ മാസ്ത്രി എന്ന സുഹൃത്ത് ഒരു ദേശീയ ദിനപത്രത്തോട് പറഞ്ഞത്. താന്‍ വിഷം കഴിച്ചെന്നും അവിന്‍ഷു ഫോണില്‍ പറഞ്ഞു. എന്നാല്‍ ജീവനൊടുക്കാനുള്ള കാരണമെന്താണെന്ന് മാത്രം പറഞ്ഞില്ല. പിന്നീട് പല തവണ ഫോണില്‍ വിളിച്ചെങ്കിലും ഉത്തരമുണ്ടായിരുന്നില്ല. പിന്നീട് രാത്രി 10 മണിയോടെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. അവിന്‍ഷു ജോലി ചെയ്തിരുന്ന സലൂണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സുഹൃത്ത് പറയുന്നു.
ജോലിസ്ഥലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന അവിന്‍ഷുവിന് നെയില്‍ ആര്‍ട്ടിസ്റ്റ് ആകാനുള്ള പ്രത്യേക പരിശീലനം നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഒരു സ്പായിലാണ് അവിന്‍ഷു ജോലി ചെയ്തിരുന്നത്. അവിൻഷു ഏറ്റവും മികച്ച ട്രെയിനിയായിരുന്നുവെന്ന് ബൗൺസിന്റെ സി ഒ ഒ സന്ദീപ് സിംഗ് പറയുന്നു. 'ജോലിസ്ഥലത്ത് അവിൻഷുവിന് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഈ വാർത്ത ഞെട്ടിക്കുന്നതാണ്'- അദ്ദേഹം പറഞ്ഞു. മുംബൈയിൽ നിന്ന് രക്ഷിതാക്കളെത്തി അവിൻഷുവിന്റെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha