അടുത്ത ലക്ഷ്യം പുതുച്ചേരി; കോൺഗ്രസ്–ഡിഎംകെ സഖ്യം ഭരിക്കുന്ന പുതുച്ചേരി ലക്‌ഷ്യം വച്ച് ബിജെപി
കോൺഗ്രസ്–ഡിഎംകെ സഖ്യം ഭരിക്കുന്ന പുതുച്ചേരി ലക്‌ഷ്യം വച്ച് ബിജെപി. ബിജെപിക്കു നോമിനേറ്റഡ് അംഗങ്ങൾ മാത്രമുള്ള പുതുച്ചേരി നിയമസഭയിൽ നിന്നു ഭരണകക്ഷിയംഗങ്ങളെ പിടിച്ചെടുക്കാനുള്ള ചർച്ച തുടങ്ങി. സർക്കാരിനെ അട്ടിമറിക്കാൻ നേരിട്ടു ശ്രമിക്കില്ലെന്നും എന്നാൽ ഭരണത്തിൽ കോൺഗ്രസ് എംഎൽഎമാർക്ക് അതൃപ്തിയുണ്ടെങ്കിൽ ആ അവസരം മുതലെടുക്കുമെന്നും പുതുച്ചേരിയിലെ മുതിർന്ന ബിജെപി നേതാക്കൾ വ്യക്തമാക്കി.
തിരഞ്ഞെടുക്കപ്പെട്ട 30 പേരും നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് പേരുമാണു നിയമസഭാംഗങ്ങൾ. സ്പീക്കർ വി.വൈദ്യലിംഗം ലോക്സഭാംഗമായതോടെ ഒരു സീറ്റ് ഒഴിവുണ്ട്. ഭരണമുന്നണിയിൽ കോൺഗ്രസിനു പതിനാലും ഡിഎംകെയ്ക്കു മൂന്നും അംഗങ്ങൾ. പ്രതിപക്ഷത്ത് എൻആർ കോൺഗ്രസിന് ഏഴും എഐഎഡിഎംകെയ്ക്കു നാലും ബിജെപിക്കു മൂന്നും (നാമനിർദേശം ചെയ്യപ്പെട്ടവർ) അംഗങ്ങൾ. സിപിഎം പിന്തുണയുള്ള സ്വതന്ത്രനായി മാഹിയിൽ നിന്നു ജയിച്ച വി.രാമചന്ദ്രനും സർക്കാരിനെ പിന്തുണയ്ക്കുന്നു. ഭരണപക്ഷത്തു നിന്നു മൂന്ന് എംഎൽഎമാരെ മറുകണ്ടം ചാടിച്ചാൽ ബിജെപി മുന്നണിക്കു പുതുച്ചേരി പിടിക്കാം.
മണ്ഡലത്തിലെ വികസന പദ്ധതിക്കു പണം നൽകിയില്ലെങ്കിൽ പിന്തുണ പുനഃപരിശോധിക്കേണ്ടി വരുമെന്നു വി.രാമചന്ദ്രൻ മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. എഐഎഡിഎംകെയുടെ ഒരു രാജ്യസഭാംഗവും എൻആർ കോൺഗ്രസിന്റെ പ്രമുഖ നേതാവും തലശ്ശേരിയിലെത്തി രാമചന്ദ്രനുമായി ചർച്ച നടത്തി. എന്നാൽ സർക്കാരിനെ അട്ടിമറിക്കാനില്ലെന്നും, ഭരണമാറ്റമുണ്ടായാൽ പുതിയ സർക്കാരിനോടുള്ള നിലപാട് അപ്പോൾ തീരുമാനിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
കർണാടകത്തിലെ സ്ഥിതി ബിജെപിക്ക് അനുകൂലമായാൽ, ഈ മാസമൊടുവിൽ ബജറ്റ് അവതരണത്തിനു നിയമസഭ ചേരുമ്പോൾ പുതുച്ചേരിയിൽ വിമതനീക്കത്തിനു ശ്രമമുണ്ടാകുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ 22ന് ഒറ്റ ദിവസത്തേക്ക് അടിയന്തര സമ്മേളനം ചേരുകയാണെന്ന അറിയിപ്പ് കഴിഞ്ഞദിവസം എംഎൽഎമാർക്കു ലഭിച്ചു. ബജറ്റ് അവതരിപ്പിക്കാതെ വീണ്ടും വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ പിരിയുമെന്നാണു സൂചന.
മോദി തരംഗത്തിനിടയിലും ബിജെപിക്ക് നിരാശ നല്‍കിയത് ദക്ഷിണേന്ത്യയിലെ പ്രകടനമായിരുന്നു. കര്‍ണാടകയും തെലങ്കാനയുമൊഴിച്ച് മറ്റൊരു സംസ്ഥാനങ്ങളിലും ബിജെപിക്ക് ചെറു ചലനങ്ങള്‍ പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. വീണ്ടും അധ്യക്ഷ പദവിയില്‍ എത്തിയ പിന്നാലെ അമിത് ഷാ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യ പിടിക്കാതെ തനിക്കിനി വിശ്രമില്ല. 2024 ആകുമ്പോഴും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കീഴടക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ഷാ. ആദ്യ ഘട്ടത്തില്‍ ഷായുടെ ലക്ഷ്യം തെലങ്കാനയും ആന്ധ്രയുമാണ്. അവിടെ അമിത് ഷാ പണി തുടങ്ങി കഴിഞ്ഞു. ഇനി ലക്ഷ്യം കേരളവും തമിഴ്നാടുമാണ്.
കര്‍ണാടകത്തില്‍ ഇത്തവണയും ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായത് പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. ആകെയുള്ള 28 സീറ്റുകളില്‍ 25 ലും ബിജെപി വിജയിച്ചു. എന്നാല്‍ ആന്ധ്രയിലും തമിഴ്നാട്ടിലും കേരളത്തിലും ബിജെപിക്ക് നിലം തൊടാന്‍ പോലും കഴിഞ്ഞില്ല. ആന്ധ്രയില്‍ ഇത്തവണ ജഗന്‍ മോഹന്‍ തരംഗം ആഞ്ഞടിച്ചപ്പോള്‍ തമിഴ്നാട് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തൂത്തുവാരി. 20 ല്‍ 19 ഉം നേടി കേരളം യുഡിഎഫും തൂത്തുവാരി. എന്നാല്‍ തെലുങ്കാന ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തി. 2014 ല്‍ നേടിയ 1 ല്‍ നിന്ന് നാലിലേക്ക് ബിജെപി ഇവിടെ സീറ്റ് ഉയര്‍ത്തി. അതുകൊണ്ട് തെലങ്കാന വഴി ആന്ധ്രയും കീഴടക്കാനുള്ള നീക്കത്തിലാണ് അമിത് ഷാ.
https://www.facebook.com/Malayalivartha