കാശ്മീർ പ്രശ്നം ഇത്രയേറെ കുഴഞ്ഞു മറിഞ്ഞതാകാൻ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?
കാശ്മീർ പ്രശ്നം ഇത്രയേറെ കുഴഞ്ഞു മറിഞ്ഞതാകാൻ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?
കഴിഞ്ഞ 70 വർഷമായി കാശ്മീർ പ്രശ്നം ഇന്ത്യക്ക് സ്വൈര്യക്കേടായി കൂടെ തന്നെയുണ്ട്.. വിഘടനവാദ പ്രവർത്തനങ്ങളും , തീവ്രവാദി ആക്രമണങ്ങളും സൈന്യത്തിനുനേരെയുള്ള ഏറ്റുമുട്ടലുകളും വെല്ലുവിളികളും ഇപ്പോഴും തുടരുന്നു. പാക്ക് പട്ടാളത്തിന്റെ വെടിവെപ്പുകൾക്കും അതിർത്തി ലംഘനങ്ങൾക്കും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും ഇനിയും ശമനമുണ്ടായിട്ടില്ല.
കാശ്മീർ ജനതക്ക് മറ്റു സംസ്ഥാനങ്ങൾക്കുള്ളതിനേക്കാൾ ഭരണഘടനാപരമായ പ്രത്യേക പദവിയും അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും ,സ്വാതന്ത്ര്യങ്ങളും പ്രത്യേക അവകാശങ്ങളും നൽകിയിട്ടും എന്തുകൊണ്ടവർ തൃപ്തരായില്ല? ? എന്താണവരുടെ നിഷേധാത്മകമായ നിലപാടിനുള്ള കാരണങ്ങൾ ?
ഇന്ത്യാ വിഭജന സമയത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്നു കാശ്മീർ .1941 ലെ സെൻസസ് പ്രകാരം മൊത്തം ജനസംഖ്യയുടെ 78 ശതമാനവും, കാശ്മീർ താഴ് വര മാത്രമെടുത്താൽ 94 ശതമാനവും മുസ്ലീങ്ങളായിരുന്നു. രാജാവാകട്ടെ ഹിന്ദുവായ ഹരിസിങ്ങും.. ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആശയങ്ങളോട് തികഞ്ഞ അവജ്ഞയായിരുന്ന അദ്ദേഹം ഗാന്ധിയേയോ നെഹ്റുവിനേയോ വരെ തെല്ലും പരിഗണിച്ചിരുന്നില്ല . ഹരിസിങ്ങിന്റെ മുതുമുത്തച്ഛനായ ഗുലാബ് സിംഹൻ 10 ലക്ഷം പവൻ നൽകി ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് വിലക്ക് വാങ്ങിയതാണ് കാശ്മീർ എന്നാണു ചരിത്രം
കാശ്മീർ പ്രശ്‍നം ഉടലെടുക്കാനുള്ള മുഖ്യകാരണക്കാരൻ കാശ്മീരിലെ മഹാരാജാവായിരുന്ന ഹരി സിംഗ് ആയിരുന്നു എന്നതാണ് യാഥാർഥ്യം.തക്കതായ സമയത്ത് ഉചിതമായ നിർണ്ണയമെടുക്കുന്നതിനുള്ള അദ്ദേഹത്തിൻറെ അലംഭാവവും , ദീർഘ വീക്ഷണമില്ലായ്മയുമാണ് ഈ അവസ്ഥക്ക് കാരണമായത്
ഇന്ത്യ – പാക്ക് വിഭജനസമയത്തെടുത്ത തീരുമാനപ്രകാരം ഭാരതത്തിനുള്ളിലെ നാട്ടുരാജ്യങ്ങൾക്കു ഭാരതത്തിൽ ലയിക്കാനും ഭാരതവും പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്കു ഏതു രാജ്യത്തു ചേരണമെന്ന് സ്വയം തീരുമാനമെടുക്കുന്നതിനും ഉള്ള അധികാരം നൽകിയിരുന്നു. അതിൻപ്രകാരം കാശ്മീർ ഏതു രാജ്യവുമായി ചേരണമെന്ന നിർണ്ണയം രാജാവായിരുന്ന ഹരി സിംഗിൽ നിക്ഷിപ്തമായിരുന്നു.
സർദാർ വല്ലഭ് ഭായ് പട്ടേലായിരുന്നു ഭാരതത്തിലെ നാട്ടുരാജ്യങ്ങളെ മുഴുവൻ ഭാരതത്തിൽ ലയിപ്പിക്കുന്നത്തിനുള്ള മുഖ്യ കടമ നിർവഹിച്ചത്. എന്നാൽ കാശ്മീർ വിഷയത്തിൽ ജവഹർലാൽ നെഹ്രുവിന്റെ ഇടപെടലുണ്ടായി. ഇത് അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു. അതിനുള്ള കാരണം രാജാവ് ഹരിസിംഗും അദ്ദേഹത്തിൻറെ എതിരാളി ഷെയ്ഖ് അബ്ദുള്ളയും നെഹ്രുവിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നതാണ്. ഇവർ രണ്ടുപേരെയും സമന്വയിപ്പിച്ചു കാശ്മീർ ഭാരതത്തിൽ ലയിപ്പിക്കാമെന്ന ആത്മവിശ്വാസമായിരുന്നു നെഹ്‌റുവിനുണ്ടായിരുന്നത്
എന്നാൽ ഹരിസിംഗിന്റെ മെല്ലെപോക്ക് നയം കാര്യങ്ങൾ വഷളാക്കി..പാക്കിസ്ഥാൻ കശ്മീരിലെ ഗോത്രവർഗ്ഗങ്ങളെയും കൂട്ടി കാശ്മീർ പിടിച്ചെടുക്കാനുള്ള ഏകപക്ഷീയമായ യുദ്ധം തുടങ്ങി. മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യത്തോട് ചേർന്നുകിടക്കുന്ന പ്രദേശം തങ്ങൾക്കവകാശപ്പെട്ടതെന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്..പാക്കിസ്ഥാൻ സേന നല്ലൊരു ഭൂപ്രദേശം സൈനിക ശക്തിയിൽ ദുർബലനായ ഹരിസിംഗിൽ നിന്ന് പിടിച്ചടക്കി.
ഹരിസിംഗിന് നുഴഞ്ഞുകയറ്റക്കാരെ നേരിടാന്‍ സ്വന്തം നിലയില്‍ സാധിക്കുമായിരുന്നില്ല. അങ്ങനെ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. 1947 ഒക്ടോബര്‍ 24-ന് കാശ്മീര്‍ നുഴഞ്ഞു കയറ്റക്കാരെ നേരിടാന്‍ കാശ്മീര്‍ ഇന്ത്യയോട് സഹായം തേടി.. വളരെ താമസിച്ചുപോയെങ്കിലും ഹരിസിംഗ് ഭാരതത്തിൽ ലയിക്കാനുള്ള തീരുമാനത്തിൽ ഒപ്പിട്ടു. അങ്ങനെയാണ് ഇന്ത്യൻ സൈന്യം കാശ്മീരിലെത്തിയതും പാക്ക് സൈന്യവുമായി കാശ്മീരിനുവേണ്ടി പൊരുതിയതും.
എന്നാല്‍ ഇന്ത്യയില്‍ ചേരാനുള്ള കാശ്മീരിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു പാകിസ്താന്റെ നിലപാട്. കാശ്മീരിന്റെ ഇന്ത്യന്‍ യൂണിയനുമായുള്ള ലയനം ജനഹിതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമമായി തീരുമാനിക്കപ്പെടുകയെന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആവര്‍ത്തിച്ചു. ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും കാശ്മീരിന്റെ ഭാവി അന്തിമമായി തീരുമാനിക്കുകയെന്ന കാര്യം ഗാന്ധിജിയും അംഗീകരിച്ചിരുന്നു
. 1947 ഡിസംബര്‍ 31-നാണ് പാകിസ്താന്‍ നടത്തിയ കടന്നുകയറ്റത്തിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ഒടുവിൽ ഐക്യരാഷ്ട്ര സഭ ഇടപെട്ടു യുദ്ധം അവസാനിപ്പിക്കുകയും ഇരു സൈന്യങ്ങളും അപ്പോൾ നിന്നിരുന്ന സ്ഥലം ലൈൻ ഓഫ് കൺട്രോൾ ആയി പ്രഖ്യാപിക്കുകയും ചെയ്തു... പിന്നീട് പാകിസ്താന്റെ പിന്മാറ്റവും തുടര്‍ന്നു നടക്കേണ്ട ജനഹിത പരിശോധനയും കാശ്മീരില്‍ നടന്നില്ല. കശ്മീരിന്റെ ഒരു ഭാഗം പാകിസ്താന്‍ കൈയടക്കുകയും ചെയ്തു. ഇതു സംബന്ധിച്ച ചര്‍ച്ചയും വിവാദവും തുടരുകയും ചെയ്യുന്നു.
മാര്‍ച്ച് 1948-ഓടു കൂടി ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കാശ്മീരിന്റെ മുഴുവന്‍ പ്രദേശങ്ങളും ഭരിക്കാനുള്ള താത്ക്കാലിക സര്‍ക്കാര്‍ നിലവില്‍ വന്നു. ഷെയ്ക്ക അബ്ദുള്ള പ്രധാനമന്ത്രിയായി നിയമിതനായി. ഇതോടെ ഹരി സിംഗിന്റെ സ്വാധീനം പൂര്‍ണമായും കുറഞ്ഞു.
ഇതേസമയം, കശ്മീരിലെ സമാധാന അന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണമാകുകയായിരുന്നു. ഹിന്ദു വര്‍ഗീയ ശക്തികള്‍ ജമ്മുവില്‍ പരക്കെ ആക്രമം നടത്തി. കാശ്മീരിന് പ്രത്യേക പദവി നല്‍കിയതിനെതിരെയായിരുന്നു ഹിന്ദു വര്‍ഗീയ ശക്തികളുടെ പ്രക്ഷോഭം..
കാശ്മീർ മുഴുവൻ പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ പ്രതികാരമെന്നോണമാണ് പാക്കിസ്ഥാൻ അന്നുമുതൽ പാക്ക് അധീന കാശ്മീർ കേന്ദ്രീകരിച്ചു വിഘടവാദം പ്രോത്സാഹിപ്പിച്ചതും ഇപ്പോൾ തീവ്രവാദികൾക്ക് പരിശീലനവും സഹായവും നൽകി നിയന്ത്രണരേഖ കടത്തിവിടുന്നതും. കശ്മീരിലെ വിഘടനവാദി നേതാക്കളിൽ പലരും കാശ്മീർ, പാക്കിസ്ഥാനുമായി ചേരാതെ ഒരു സ്വതന്ത്രരാഷ്ട്രമാകണമെന്ന വാദഗതിക്കാരാണ്. ഇതിൽ പാക്കിസ്ഥാന് ഒട്ടും താൽപ്പര്യമില്ല. അതുകൊണ്ടുതന്നെയാണ് അവർ വിഘടനവാദി നേതാക്കളെ ഒഴിവാക്കി തീവ്രവാദികൾക്ക് പ്രോത്സാഹനം നൽകുന്നത്
ആ ഭീകരതയെ തുടച്ചുമാറ്റാനാണ് ഇപ്പോൾ മോദി സർക്കാർ ശ്രമിച്ചത്..ഇനി കാശ്മീർ ഭൂമിയിലെ സ്വർഗ്ഗമായിമാറുമെന്നു നമുക്ക് പ്രത്യാശിക്കാം
https://www.facebook.com/Malayalivartha