മോദിയെ വാഴ്ത്തി എതിരാളികൾ; രാഷ്ട്രീയ മായി വൈരുധ്യങ്ങളുണ്ടെങ്കിലും മോദിയുടെ പ്രവർത്തികളിൽ കയ്യടിക്കാൻ എതിരാളികൾപോലും മടിക്കുന്നില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് എതിരാളികൾ പോലും മുന്നോട്ട് വരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. രാഷ്ട്രീയ മായി വൈരുധ്യങ്ങളുണ്ടെങ്കിലും മോദിയുടെ പ്രവർത്തികളിൽ കയ്യടിക്കാൻ എതിരാളികൾപോലും മടിക്കുന്നില്ല. സ്വാതന്ത്ര്യദിനത്തിൽ മോദി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് എതിരാളിയായ കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി. ചിദംബരവും മുന്നോട്ട് വന്നപ്പോൾ ഏവർക്കും ഞെട്ടി.
സ്വാതന്ത്ര്യദിനത്തിൽ മോദി നടത്തിയ പ്രസംഗം, ‘ചിന്തോദ്ദീപകം’ ആണെന്നു പ്രശംസിച്ചുകൊണ്ടാണ് സിൻഹ ഞെട്ടിച്ചിരിക്കുന്നത്. മോദിയുടെ കടുത്ത വിമർശകനായ സിൻഹ തുടര്‍ച്ചയായ ട്വീറ്റുകളിലൂടെയാണു മോദിയുടെ പ്രസംഗത്തെ വാഴ്ത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു സിൻഹ ബിജെപി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു.
‘ഉള്ളതു തുറന്നുപറയുന്നതില്‍ പ്രശസ്തിയോ കുപ്രശസ്തിയോ ഉള്ളയാളാണു ഞാന്‍. ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം അപാരമായ നിര്‍ഭയത്വമുള്ളതും നല്ല ഗവേഷണത്തിലൂടെ തയാറാക്കിയതും ചിന്തോദ്ദീപകവുമാണ്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ മികച്ച രീതിയിലാണു മോദി അവതരിപ്പിച്ചത്.’എന്നും സിന്‍ഹ കുറിച്ചു. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിനു ശേഷം മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ പിന്തുണയ്ക്കുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവാണു സിന്‍ഹ. സേനകളുടെ ഏകോപനത്തിനായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്), ജനസംഖ്യാ നിരക്ക് വര്‍ധന, പ്ലാസ്റ്റിക് മലിനീകരണം, ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളാണു പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചത്. ക്രിയാത്മകവും ധനാത്മകവുമായ (പോസിറ്റീവ്) സമീപനമാണ് പ്രധാനമമന്ത്രിയുടേതെന്നും സിന്‍ഹ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് തുടര്‍ച്ചയായി രണ്ടു തവണ എംപിയായിരുന്ന സിന്‍ഹ, കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദിനോടാണ് ഇത്തവണ തോറ്റത്.
ബിഹാറിലെ പട്‌ന സാഹിബില്‍ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിടാന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തീരുമാനിച്ചത്. നരേന്ദ്രമോദിക്കെതിരായ കടുത്ത വിമര്‍ശനങ്ങളോടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപിയില്‍ തുടര്‍ന്നിരുന്നത്. പലപ്പോഴും പരസ്യവിമര്‍ശനങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു. മാത്രമല്ല ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മകളില്‍ ശത്രുഘ്‌നന്‍ സിന്‍ഹ സജീവ സാന്നിധ്യമായിരുന്നു. ഇതെല്ലാ പരിഗണിച്ചാണ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് സീറ്റ് നിഷേധിച്ചത്.
സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച നിര്‍ദേശങ്ങളെ പുകഴ്ത്തികൊണ്ടാണ് പി. ചിദംബരം മുന്നോട്ട് വന്നത്. ജനസംഖ്യാ നിയന്ത്രണം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കല്‍, ബിസിനസ് ലോകത്തെ ബഹുമാനിക്കല്‍ എന്നിങ്ങനെ മോദി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ സ്വാഗതം ചെയ്താണ് ചിദംബരം രംഗത്തുവന്നത്.
” മോദി മുന്നോട്ടുവെച്ച ഈ മൂന്ന് പ്രഖ്യാപനങ്ങളേയും നമ്മള്‍ എല്ലാവരും സ്വാഗതം ചെയ്യേണ്ടതാണ്. ചെറിയ കുടുംബം എന്നത് രാജ്യസ്‌നേഹികളുടെ കര്‍ത്തവ്യമാണ്. സമ്പത്ത് സൃഷ്ടിക്കുന്നവരെ ബഹുമാനിക്കലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കലും സ്വാഗതാര്‍ഹമായ നിര്‍ദേശങ്ങളാണ്”- എന്നാണ് ചിദംബരം ട്വിറ്ററില്‍ കുറിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങളില്‍ ആദ്യത്തേയും അവസാനത്തേയും ജനങ്ങള്‍ ഏറ്റെടുക്കേണ്ടതാണെന്നും അത് ഏറ്റെടുക്കാന്‍ രാജ്യത്ത് സന്നദ്ധ സംഘടനകള്‍ ഉണ്ടെന്നും രണ്ടാമത്തെ നിര്‍ദേശം ധനമന്ത്രിയും അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരും ഏറ്റെടുക്കേണ്ടതാണെന്നും ചിദംബരം ട്വീറ്റില്‍ പറഞ്ഞു.
കുടുംബാസൂത്രണത്തെ കുറിച്ച് രാജ്യത്ത് കൂടുതല്‍ ബോധവത്കരണം നടത്തണമെന്നും ജനങ്ങളോട് ശരിയായ കുടുംബാസൂത്രണം നടത്തണമെന്ന് ആഹ്വാനം ചെയ്യുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാന്‍ കഴിയുന്നുണ്ടോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറ്റൊരു ചോദ്യം. ചെറിയ കുടുംബങ്ങളായി ജനങ്ങള്‍ രാജ്യസ്‌നേഹത്തിന്റെ ഭാഗമാകണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha