പാകിസ്ഥാനിൽ ഇന്ത്യന്‍ നോട്ടുമടിക്കുന്നു; ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ വ്യാജമായി അടിച്ചിറക്കുന്നതായി കണ്ടെത്തൽ
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ഞെട്ടിച്ചുകൊണ്ട് കള്ളനോട്ടടിയുമായി പാകിസ്ഥാൻ. ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ വ്യാജമായി അടിച്ചിറക്കുന്നതായി കണ്ടെത്തൽ. ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്ലിനാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി ഹൈടെക് ഒപ്റ്റിക്കല്‍ വേരിയബിള്‍ മഷി ഉപയോഗിക്കുന്നതായാണ് വിവരം. കറാച്ചിയിലെ മാലിര്‍ ഹാള്‍ട്ടിലുള്ള പാകിസ്ഥാന്‍ സെക്യൂരിറ്റി പ്രസിലാണണ് കള്ളനോട്ട് അച്ചടി നടക്കുന്നത് എന്നാണ് വിവരം. പാകിസ്ഥാനില്‍ അച്ചടിച്ച ശേഷം കറൻസികൾ ഇന്ത്യയിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. 2000 രൂപ നോട്ടിന്റെ ഏറെക്കുറെ സവിശേഷതകളും ഈ കള്ളനോട്ടിലുമുണ്ട് എന്നതാണ് പ്രത്യേകത.
പാകിസ്ഥാനികള്‍ ഉപയോഗിച്ച ഹൈടെക് ഒപ്റ്റിക്കല്‍ വേരിയബിള്‍ മഷി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. ഐ.എസ്. ഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നോട്ട് പ്രിന്റ് ചെയ്യുന്നതെന്നാണ് വിവരം. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്ബനിയാണ് ഈ നോട്ട് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. അവര്‍ക്ക് കറാച്ചിയിലും ആസ്ഥാനമുണ്ട്. നോട്ടിന്റെ ഇടതും വലതും ഭാഗത്തുള്ള ബ്ലീഡ് ലൈനുകളും അവര്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. കണ്ണ് കാണാത്തവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ആറ് മാസം മുമ്പ് പിടിച്ച കള്ളനോട്ടുകളില്‍ ഇത്തരം ഉയര്‍ന്ന സാങ്കേതിക വിദ്യകളൊന്നും ഉണ്ടായിരുന്നില്ല. പുതിയ നോട്ടില്‍ എക്സ്‌പ്ലോഡഡ് ഫോര്‍മേഷനിലുള്ള ഏഴ് എഫ് കെ. സീരീസുകളും ഇതില്‍ ഉള്‍പ്പെടും.
ഈ വര്‍ഷം ജൂണ്‍ ആദ്യം നേപ്പാളിലെ കാഠ്മണ്ഠുവിലെ ത്രിഭുവന്‍ എയര്‍പോര്‍ട്ടില്‍ 7.67 കോടി രൂപയുടെ കള്ളനോട്ട് നേപ്പാള്‍ പൊലീസ് പിടിചെടുത്തിരുന്നു. ഒരാഴ്ച മുമ്ബ് ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍, ഡി കമ്ബനി ഏജന്റ് അന്‍സാരിയില്‍ നിന്ന് അഞ്ചരലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പൊലീസുകാര്‍ക്ക് പോലും തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലായിരുന്നു ഇത് നിര്‍മ്മിച്ചത്. എന്നാൽ കറന്‍സി വിദഗ്ദ്ധരുടെ സഹായത്തോടെയാണ് ഇത് കള്ളനോട്ടാണെന്ന് മനസിലാക്കാൻ കഴിഞ്ഞത്.
കള്ളപ്പണം തടയാനെന്ന പേരില്‍ 2016- നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയത്. ഇതിനുശേഷം രാജ്യത്ത് പുതിയ 10, 20, 50, 100, 200 നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. വൻ വിപ്ലവം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് മോദി നോട്ട് നിരോധനം നടപ്പിലാക്കിയത്. എന്നാൽ എടിഎമ്മിന് മുന്നിൽ ക്യൂ നിന്ന് ജീവൻ പോലും ബലികൊടുക്കേണ്ടി വന്നിരുന്നു എന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ.
https://www.facebook.com/Malayalivartha