യൂറോപ്യന്‍ യൂണിയനിലും ഇടിമുഴക്കമായി ഇന്ത്യയുടെ ശബ്ദം; പാകിസ്ഥാനോടുള്ള സമീപനത്തിൽ മാറ്റമില്ലെന്ന് നിലപാട് യൂറോപ്യന്‍ യൂണിയനിലും ആവർത്തിച്ച് ഇന്ത്യ
പാകിസ്ഥാനോടുള്ള സമീപനത്തിൽ മാറ്റമില്ലെന്ന് നിലപാട് യൂറോപ്യന്‍ യൂണിയനിലും ആവർത്തിച്ച് ഇന്ത്യ. തീവ്രവാദവും അക്രമവും ഉപേക്ഷിക്കാതെ പാകിസ്ഥുമായി ചര്‍ച്ചക്കില്ലെന്ന് യൂറോപ്യന്‍ യൂണിയനിലും ഇന്ത്യ ആവര്‍ത്തിച്ചു. കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടിനുള്ള പ്രതികരണമായാണ് ഇന്ത്യ നിലപാട് ആവര്‍ത്തിച്ചത്. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ക്രിസ്റ്റോസ് ലിയാന്‍റിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ നിലപാട് വ്യക്തമാക്കിയത്.
പ്രകോപനപരമായ നിലപാട് പാകിസ്ഥാന്‍ തുടരുകയാണ്. തീവ്രവാദത്തില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന വിധമാണ് പാക്പ്രധാനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകള്‍ പുറത്തുവരുന്നത്. ചര്‍ച്ച വേണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാട് അംഗീകരിക്കുന്നു. പക്ഷേ തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ വ്യക്തമാക്കി.
അതേ സമയം, പാകിസ്ഥാന്‍ കടുത്ത നിലപാട് തുടരുകയാണ്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെട്ടില്ലെങ്കില്‍ യുദ്ധമുണ്ടാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മുന്നറിയിപ്പ് നല്‍കി.
കശ്മീരില്‍ ഇന്ത്യ പുനരാലോചന നടത്തിയില്ലെങ്കില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന് അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചതായി ഇമ്രാന്‍ഖാന്‍ വെളിപ്പെടുത്തി. ഇന്ത്യക്ക് അനുകൂലമായ നിലപാട് ഉപേക്ഷിച്ച്, അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ ആണവ ശക്തികളായ രാജ്യങ്ങള്‍ ഏറ്റുമുട്ടുമെന്നാണ് ഒരു ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ഖാന്‍ പറഞ്ഞത്. ഇന്ത്യയോടുള്ള പ്രതിഷേധ സൂചകമായി വ്യോമപാത ഭാഗികമായി അടച്ചതും, വ്യാപാര ബന്ധം അവസാനിപ്പിച്ചതും,സംഝോത എക്സ്പ്രസിന്‍റെ സര്‍വ്വീസ് നിര്‍ത്തിയതുമടക്കമുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചതായും ഇമ്രാന്‍ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
കശ്മീര്‍ വിഷയത്തിലെ ചര്‍ച്ചയില്‍ കശ്മീരികളുള്‍പ്പെടെ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നും എന്നാല്‍ ചര്‍ച്ച തുടങ്ങണമെങ്കില്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഇന്ത്യ പിന്‍വലിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയത് ദക്ഷിണേഷ്യയുടെ സമാധാനത്തിനു വേണ്ടിയാണെന്നും എന്നാല്‍ ചര്‍ച്ചാ ശ്രമങ്ങളെല്ലാം ഇന്ത്യ തിരസ്‌കരിക്കുകയായിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. വാണിജ്യ വ്യാപാര നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ രാജ്യാന്തര സമൂഹം തയാറാകണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.
പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ചര്‍ച്ചയില്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇനി പാക്കിസ്ഥാനുമായി ചര്‍ച്ചയുണ്ടെങ്കില്‍ അത് കശ്മീരിനെക്കുറിച്ചല്ല, മറിച്ച് പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതികരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പാക്് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
ആർട്ടിക്കിൾ 370 കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാൻ കശ്മീരിലെ ജനത പുതിയ നടപടികൾക്ക് പിന്നാലെ ദുരിതം അനുഭവിക്കുന്നെന്നും ഈ പ്രശ്നം ഗുരുതരമാണെന്നും തരത്തിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കയാണ് പാകിസ്ഥാൻ ചെയ്യുന്നത്. ആര്‍ട്ടിക്കിള്‍ 370 നീക്കിയതിനെതിരെയുള്ള പാകിസ്ഥാന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുകയുണ്ടായി. എന്നാൽ സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ സുസജ്ജമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കശ്മീരിൽ നടക്കുന്നതെല്ലാം മനുഷ്യാവകാശ ലംഘനമാണെന്നും എല്ലാ അന്താരാഷ്ട്ര വേദികളിലും ഇത് അറിയിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇതിലുടെ കശ്മീർ വിഷയത്തെ മറ്റൊരു രീതിയിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ഇന്ത്യയെ താഴ്ത്തി കെട്ടാനുമാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha