ക്ലാസില്‍ ചിരിച്ചതിന് അധ്യാപകൻ കലിപ്പ് തീർത്തു; ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് അദ്ധ്യാപകന്റെ ക്രൂരമർദ്ദനത്തിൽ ചെവിയില്‍ നിന്ന് രക്തസ്രാവം
ക്ലാസില്‍ ചിരിച്ചെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം.കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് വ്യാഴാഴ്ച അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വലതു ചെവിയില്‍ നിന്ന് രക്തസ്രാവം ആരംഭിക്കുകയും പെണ്‍കുട്ടി വേദന സഹിക്കാനാവാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ക്ലാസ്സില്‍ ചിരിച്ചതിന് വിദ്യാർത്ഥിനിയെ ആക്രമിച്ചതായി മറ്റുകുട്ടികളും പറഞ്ഞു.
മർദ്ദനത്തിനിരയായ 12 കാരിയുടെ മാതാപിതാക്കള്‍ സ്വപന്‍ എന്‍ കുമാര്‍ ഗരാമിക്കെതിരെ (48) ബാഗുയാട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഐപിസിയുടെ സെക്ഷന്‍ 325 (മനഃപൂര്‍വം വേദനിപ്പിച്ചെന്ന) പ്രകാരം പോലീസുകാര്‍ കേസ് ബുക്ക് ചെയ്യുകയും സ്കൂളില്‍ എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്, എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ടീച്ചര്‍ വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് മുങ്ങുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് ദിവസക്കൂലിയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരനാണ്.
പെണ്‍കുട്ടിയെ ഇവര്‍ ആര്‍ജി ഖര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ശക്തമായ അടിയില്‍ പെണ്‍കുട്ടിയുടെ കര്‍ണ്ണപുടം തകര്‍ന്നതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഖേദം പ്രകടിപ്പിക്കുകയും അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha