ഇന്ത്യാ–പാക്ക് അതിർത്തിയിൽ കാവലായി അപാച്ചി; വ്യോമാക്രമണങ്ങൾക്കു മൂർച്ച നൽകുന്ന യുഎസ് നിർമിത അപാച്ചി ഗാർഡിയൻ അറ്റാക് ഹെലികോപ്റ്ററുകൾ (എഎച്ച് 64 ഇ) ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി
കൂടുതൽ കരുത്തോടെ ഇന്ത്യൻ വ്യോമസേന. വ്യോമാക്രമണങ്ങൾക്കു മൂർച്ച നൽകുന്ന യുഎസ് നിർമിത അപാച്ചി ഗാർഡിയൻ അറ്റാക് ഹെലികോപ്റ്ററുകൾ (എഎച്ച് 64 ഇ) ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. പഠാൻകോട്ട് വ്യോമസേനാ താവളത്തിൽ ‘വാട്ടർ സല്യൂട്ട്’ ഒരുക്കിയാണ് അപാച്ചി ഗാർഡിയൻ അറ്റാക് ഹെലികോപ്റ്ററുകളെ സേന വരവേറ്റത്. ലോകത്തിൽ തന്നെ ഏറ്റവും തീവ്രമായ രീതിയില്‍ ആക്രമണം നടത്താൻ കഴിവുള്ള ഹെലികോപ്റ്ററാണു സേനയുടെ ഭാഗമായിരിക്കുന്നതെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ പറഞ്ഞു.
നിരവധി ദൗത്യങ്ങളുടെ ഭാഗമാകാന്‍ ഹെലികോപ്റ്ററുകൾക്കു സാധിക്കും. അപ്പാച്ചി ഹെലികോപ്റ്ററുകളുടെ വരവോടെ ആക്രമണ ഹെലികോപ്റ്ററുകളുടെ കാര്യത്തിൽ ഇന്ത്യ പുതിയ തലമുറയിലേക്കു മാറിയതായും അദ്ദേഹം പറഞ്ഞു. ഇന്നു മുതൽ പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യാ–പാക്ക് അതിർത്തിക്കാണ് കോപ്റ്ററുകൾ കാവലൊരുക്കുക.
ബോയിങ് നിർമിച്ച 8 ഹെലികോപ്റ്ററുകളാണ് പഞ്ചാബിലെ പഠാൻകോട്ട് വ്യോമതാവളത്തിൽ നിലയുറപ്പിക്കുന്നത്. സേന സ്വന്തമാക്കുന്ന ഏറ്റവും കരുത്തുറ്റ കോപ്റ്റർ എന്ന പ്രത്യേകതയും ഇതിനുണ്ട്. വ്യോമസേനയ്ക്കായി ആകെ 22 അപ്പാച്ചി ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനായി 13,952 കോടി രൂപയുടെ കരാർ 2015 സെപ്റ്റംബറിലാണ് ഇന്ത്യയും യുഎസും ഒപ്പിട്ടത്. 2022ന് അകം 22 എണ്ണവും ലഭിക്കും. ഇതിനു പുറമേ, കരസേനയ്ക്കായി 4168 കോടി രൂപ ചെലവിൽ 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങും. ഇതിനുള്ള കരാർ 2017ൽ ഒപ്പിട്ടു.
ശത്രു പീരങ്കികളെ തകർക്കാൻ കെൽപ്പുള്ള ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിൻ ഗൺ എന്നിവയാണ് അപ്പാച്ചിയുടെ ആയുധക്കരുത്ത്. ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ യുഎസ് സേന ഇവ ഉപയോഗിച്ചിട്ടുണ്ട്. യുഎസിൽ നിന്ന് അപ്പാച്ചി സ്വന്തമാക്കുന്ന പതിനാലാം രാജ്യമാണ് ഇന്ത്യ. റഷ്യൻ നിർമിത എംഐ– 35 ഹെലികോപ്റ്ററുകൾക്കു പകരമായാണ് വ്യോമസേന അപ്പാച്ചിയെ കാണുന്നത്.
വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ശേഷിയുടെ ആധുനിക വത്കരണം ലക്ഷ്യമിട്ടാണ് അപ്പാച്ചി ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്ററുകള്‍ വാങ്ങിയത്. ആകാശത്ത് ദൂരം പാലിച്ച് കൃത്യമായി ആക്രമണം നടത്താന്‍ ഈ ഹെലികോപ്റ്ററുകള്‍ക്ക് സാധിക്കും. പര്‍വ്വത മേഖലകളില്‍ ഇവ കൂടുതല്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.
പ്രതികൂലമായ വ്യോമസാഹചര്യങ്ങളെ അനായാസം അതിജീവിച്ച് ഭൂമിയില്‍ നിന്നുള്ള ഭീഷണികളെ നേരിടാന്‍ ഈ ഹെലികോപ്റ്ററുകള്‍ക്ക് സാധിക്കും. യുദ്ധമുഖത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്താനും കൈമാറാനും ഇതിലൂടെ സാധിക്കും. ഭാവിയില്‍ കരസേനയ്ക്കും ഈ ഹെലികോപ്റ്ററുകള്‍ വളരെയേറെ ഉപകാരപ്പെടും.
അതേസമയം ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ള ആദ്യ റഫേല്‍ യുദ്ധവിമാനം സെപ്റ്റംബര്‍ 19ന് ഫ്രാന്‍സ് കൈമാറും. അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. റഫേല്‍ യുദ്ധവിമാനം ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങ് ഫ്രാന്‍സിലെ മെരിഞ്യാക്കിൽ വച്ച് നടക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വ്യോമസേനാമേധാവി ബി എസ് ധനോവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സൂചന.
നാല് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്ന റഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് അടുത്ത ഏപ്രില്‍-മേയ് മാസങ്ങളില്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 36 യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍നിന്ന് വാങ്ങുന്നത്. 60,000 കോടി രൂപ ചിലവിലാണ് ഇന്ത്യ യുദ്ധ വിമാനങ്ങൾ വാങ്ങുന്നത്.
ഇതിനു മുന്നോടിയായി വ്യോമസേനയിലെ പൈലറ്റുമാർക്കും ,മറ്റ് ഉദ്യോഗസ്ഥർക്കും ഫ്രാൻസിൽ പരിശീലനം നൽകിയിരുന്നു. മാത്രമല്ല ഇന്ത്യയുടെ പ്രത്യേക അഭ്യർത്ഥന അനുസരിച്ച് പൈലറ്റുമാർക്ക് പ്രത്യേക പരിശീലനവും നൽകി. ഹരിയാനയിലെ അംബാലയിലാണ് റാഫേലിനായി 220 കോടിയുടെ വിമാനത്താവളമാണ് ഒരുങ്ങുന്നത്.36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് അംബാലയിലെ ‘ഗോൾഡൻ ആരോസ്’ എന്നു പേരിടുന്ന ആദ്യ സ്ക്വാഡ്രണിലുണ്ടാകുക.അംബാലയിൽ 14 ഷെൽട്ടറുകൾ,ഹാങ്ങറുകൾ മറ്റ് സംവിധാനങ്ങൾ എന്നിവ ഒരുക്കുക.
ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനാണ് റാഫാല്‍ വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍. ഇവര്‍ ഇന്ത്യയ്ക്കായി നിര്‍മ്മിക്കുന്ന ആദ്യ യുദ്ധവിമാനമാണ് ഫ്രഞ്ച് അധികൃതരില്‍ നിന്നും ഏറ്റുവാങ്ങുന്നത്. നിലവില്‍ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ളതും ആധുനിക സംവിധാനങ്ങളുമുള്ള റഫാല്‍ വിമാനങ്ങളാണ് ഇന്ത്യക്കായി നിര്‍മ്മിച്ചു നല്‍കുന്നത്. അടുത്ത വര്‍ഷം മെയ് മാസത്തോടെ ആദ്യ ഘട്ടത്തിലുള്ള വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം. 2015 ലാണ് ഇന്ത്യ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചത്. 7.8 ബില്ല്യണ്‍ യൂറോയുടേതാണ് കരാര്‍.
https://www.facebook.com/Malayalivartha