പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള കശ്മീരിന്റെ ബാക്കി ഭാഗങ്ങള്‍ പിടിക്കുവാനൊരുങ്ങി നരേന്ദ്ര മോദി സര്‍ക്കാർ ; ബിജെപിയുടെ അജണ്ടയല്ലെന്നും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും ഈ അജണ്ടയുണ്ടായിരുന്നുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

ആർട്ടിക്കിൾ 370 റദ്ദാക്കി കശ്‌മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതിന് പിന്നാലെ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് കേന്ദ്ര സർക്കാർ. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ അടുത്ത പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിക്കുകയുണ്ടായി . ഇപ്പോൾ പാകിസ്ഥാൻറെ നിയന്ത്രണത്തിലുള്ള കശ്മീരിന്റെ ബാക്കി ഭാഗങ്ങള്‍ പിടിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. എന്നാൽ ഇത് ബിജെപിയുടെ അജണ്ടയല്ലെന്നും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും ഈ അജണ്ടയുണ്ടായിരുന്നുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു കശ്മീരില്‍ വന്‍ മാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടത്. കശ്മീരിന്റെ അധികാരം എടുത്തുകളഞ്ഞ കേന്ദ്രം സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. ഭരണപരമായ നടപടികള്‍ ഘട്ടങ്ങളായി തീര്‍ത്തു കൊണ്ടിരിക്കവെയാണ് അടുത്ത അജണ്ട സംബന്ധിച്ച് ജിതേന്ദ്രസിങ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
സ്വതന്ത്ര്യത്തിന് മുമ്പ് കശ്മീര്‍ സ്വതന്ത്ര നാട്ടുരാജ്യമായിരുന്നു. പിന്നീട് പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യയുമായി കൈകോര്‍ക്കാന്‍ കശ്മീര്‍ ഭരണാധികാരി തയ്യാറായതിന് പിന്നാലെ ഒരു ഭാഗം പാകിസ്താനും പിടിച്ചു എടുക്കുകയായിരിന്നു . എന്നാൽ ഇപ്പോൾ പാകിസ്താന്റെ ഭാഗമായിരിക്കുന്ന നഷ്ടപ്പെട്ട ഈ ഭാഗങ്ങള്‍ ഇന്ത്യയോട് ചേര്‍ക്കുമെന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞിരിക്കുന്നത്.പാക് അധീന കശ്മീരിലെ മുഴുവന്‍ ഭാഗങ്ങള്‍ പിടിക്കുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രി വ്യക്തമാക്കിയില്ല. എന്നാല്‍ ചില ഭാഗങ്ങള്‍ ഇന്ത്യയോട് ചേര്‍ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ബിജെപിയുടെ അജണ്ടയല്ലെന്നും നരസിംഹ റാവുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനും ഈ ലക്ഷ്യമുണ്ടായിരുന്നുവെന്നും മന്ത്രി പറയുകെയുണ്ടായി. 1994ല്‍ പാര്‍ലമെന്റില്‍ പാക് അധീന കശ്മീരിന്റെ ഭാഗങ്ങള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നുവെന്ന് മന്ത്രി ജിതേന്ദ്ര സിങ് ചൂണ്ടിക്കാട്ടി. പാക് അധീന കശ്മീര്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും അടുത്തിടെ പറഞ്ഞിരുന്നു.
.
എന്നാൽ കശ്മീര്‍ വിഷയം ചര്‍ച്ചയാക്കാനുള്ള ശ്രമം പാകിസ്താന്‍ സജീവമാക്കിയെങ്കിലും കശ്മീരിനെ കുറിച്ച് ഇനി ചര്‍ച്ചയില്ലെന്നും പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കും ചര്‍ച്ചയെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഈ മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും കേന്ദ്രം ചൂണ്ടിക്കാട്ടുകയുണ്ടായി . തിങ്കളാഴ്ച ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ പ്രധാന ചര്‍ച്ച വിഷയം കശ്മീര്‍ ആയിരുന്നു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ക്രൂരത ചെയ്യുന്നുവെന്നായിരുന്നു പാകിസ്ഥാൻ ഉയർത്തിയ പ്രധാന ആരോപണം. എന്നാല്‍ പാക് അധീന കശ്മീരിലും ഗില്‍ജിത്ത്-ബാള്‍ടിസ്താനിലും പാക് സൈന്യം കാണിക്കുന്ന ക്രൂരത ഇന്ത്യ അക്കമിട്ടു നിരത്തി ഈ വാദത്തെ പ്രതിരോധിക്കുകയുണ്ടായി . കശ്മീര്‍ വിഷയം ചര്‍ച്ചയായപ്പോള്‍ പാകിസ്താനിലെ പ്രതിപക്ഷ നേതാവ് ബിലാവല്‍ ഭൂട്ടോ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാക് അധീന കശ്മീര്‍ സംരക്ഷിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ ഈ കാര്യം ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ബിലാവല്‍ കുറ്റപ്പെടുത്തിയിരുന്നു.കശ്മീരിലെ ശ്രീനഗര്‍ പിടിച്ചെടുക്കുക എന്നതാണ് പാകിസ്താന്റെ പഴയ നയം. എന്നാല്‍ ഇപ്പോള്‍ മുസാഫറാബാദ് സംരക്ഷിക്കുക എന്നതായി ചുരുങ്ങിയെന്നും ബിലാവല്‍ ഭൂട്ടോ കുറ്റപ്പെടുത്തി. പാക് അധീന കശ്മീരിന്റെ തലസ്ഥാനമാണ് മുസാഫറാബാദ്. ഇത് സംരക്ഷിക്കാന്‍ ഇമ്രാന്‍ ഖാന് സാധിക്കില്ലെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























