ഗതാഗത നിയമ ലംഘനം..പിഴ ഇനി സംസ്ഥാനങ്ങൾ തീരുമാനിക്കും

മോട്ടോർ വാഹന ഭേദഗതിയിൽ പുതുക്കിയ പിഴ പ്രാബല്യത്തിൽ വന്നതോടുകൂടി രാജ്യത്ത് ആകമാനം പ്രതിഷേധം ഉയർന്നു വരുകയാണ് . ചിലർ ബൈക്കിനില്ലാത്ത വിലയാണ് പിഴ നൽകേണ്ടി വരുന്നു എന്ന് വാദിക്കുമ്പോൾ ശരിയായ റോഡുകൾ പണിതാൽ മാത്രമേ പിഴ നൽകുകയുള്ളൂ എന്നും മറ്റു ചിലർ വ്യക്തമാക്കിയിരിക്കുകയാണ്. ഇതേത്തുടർന്നാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പിഴ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന വാദവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഉടന്‍ ഇറക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം വന്നത്. മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച് നിയമലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷയും കനത്ത പിഴയുമാണ് നിലവിൽ ഈടാക്കിയിരുന്നത്. ഇതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. അതോടൊപ്പം തന്നെ പലയിടത്തും വാഹനത്തിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ വലിയ തുക പിഴ ഈടാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസ്‌ഡാമയം ഈ മാസം ഒന്നാം തീയതി മുതലാണ് ഭേദഗതി പ്രാബല്യത്തില്‍ വന്നത്. ഇതിന് പിന്നാലെ രാജ്യമെമ്ബാടും കര്‍ശന പരിശോധനയാണ് ഗതാഗത വകുപ്പ് നടത്തി വരുന്നത്. എന്നാല്‍ പിഴയില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്ന് വ്യക്തമാക്കിയ മന്ത്രി സര്‍ക്കാരിന് പണം ഉണ്ടാക്കലല്ല, ജനങ്ങളുടെ ജീവന്‍ രക്ഷിക്കു എന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിരുന്നു. നിയമം കര്‍ശനമാക്കി അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
അതോടൊപ്പം തന്നെ നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ കോടിക്കണക്കിന് രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. ആളുകള്‍ ട്രാഫിക് നിയമങ്ങളെ ബഹുമാനിക്കുകയോ ഗൗരവമായി കാണുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ശിക്ഷയും പിഴയും വര്‍ദ്ധിപ്പിച്ചതെന്നായിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അഭ്പ്രായം. തുടർന്ന് നിയമഭേദഗതി പ്രകാരം സീറ്റ് ബെല്‍റ്റ് ധരിക്കാതെയോ, ഹെല്‍മെറ്റ് ധരിക്കാതെയോ വാഹനം ഓടിച്ചാല്‍ 1000 രൂപയായിരുന്നു പിഴ. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇത് 500 രൂപയാക്കി മാറ്റിയിട്ടുണ്ട്. ഇതേതുടർന്ന് സമാനമായ രീതിയില്‍ മറ്റ് സംസ്ഥാനങ്ങളും ഇനി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ഇനി ഗുജറാത്തിന്റെ മാതൃക പിന്തുടരാന്‍ കേരളത്തെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തെ സമീപിക്കാനിരിക്കെയാണ് നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം.
https://www.facebook.com/Malayalivartha


























