വാഹന വിപണി പൊളിഞ്ഞു പാളീസായതിന് പിന്നിൽ പുതുതലമുറയുടെ ഓൺലൈൻ ടാക്സി ഭ്രമമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ; ട്വിറ്ററിൽ പ്രതിഷേധമുയർത്തി കോൺഗ്രസ്

ഇന്ത്യയിലെ പുതുതലമുറ സ്വന്തമായി വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം യാത്രകള്‍ക്കായി ഒല, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളെയും മെട്രോ റെയില്‍ സംവിധാനത്തെയും ഉപയോഗിക്കുന്നതാണ് ഈ മേഖലയില്‍ പ്രതിസന്ധിയുണ്ടാകാന്‍ പ്രധാന കാരണമെന്നായിരുന്നു നിര്‍മല സീതാരാമന്റെ വിലയിരുത്തല്‍. ഇതിനുപുറമെ, രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.രാജ്യത്തെ എല്ലാ ജനങ്ങളും സാമ്പത്തിക ഉറവിടങ്ങളുമായും വ്യവസായ മേഖലകളുമായും സ്ഥിരമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണനേട്ടങ്ങള്‍ എന്ന വിഷയത്തില്‍ ചെന്നൈയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതേസമയം, മന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കാറിനും ഇരുചക്ര വാഹനങ്ങള്‍ക്കും പുറമെ, ലോറിയുടെയും ബസിന്റെയും വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് യുവാക്കള്‍ ഈ വാഹനങ്ങള്‍ വാങ്ങാതിരിക്കുന്നതിനാലാണോയെന്ന് കോണ്‍ഗ്രസ് ട്വീറ്റിലൂടെ ചോദിക്കുന്നു. 2010-ലാണ് ബെംഗളൂരു ആസ്ഥാനമായി ഒല ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇതിനുപിന്നാലെ, അമേരിക്കന്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഊബറും 2013-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അതേസമയം കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി അടക്കം നിര്‍മലയുടെ പ്രസ്താവനക്കെതിരെ രംഗത്തത്തി. ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നതാണ് മാന്ദ്യത്തിനു കാരണമെങ്കില്‍ ചരക്കുവാഹനങ്ങളുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചത് എങ്ങനെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യമുന്നയിച്ചു. അതുപോലെതന്നെ നിര്‍മലയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തുകയാണ് എതിര്‍ പക്ഷം. യുവാക്കളെ ബഹിഷ്‌കരിക്കൂ എന്ന ഹാഷ് ടാഗിലാണ് നിര്‍മലക്കെതിരെ ട്വിറ്ററില്‍ ഇപ്പോല്‍ പ്രതിഷേധംനടക്കുന്നത്. ജലദൗര്‍ലഭ്യതയ്ക്ക് കാരണം വെള്ളം ഉപയോഗിക്കുന്നതാണ്, ഫോട്ടോയും വിഡിയോയും കാണുന്നതാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആള്‍ക്കാര്‍ കുറയുന്നത് തുടങ്ങിയ കുറിപ്പുകളിലൂടെയാണ് നിര്‍മലയുടെ പ്രസ്തവാനക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധമുയരുന്നത്.
https://www.facebook.com/Malayalivartha


























