സര്‍ക്കാര്‍ ഇനി ലക്ഷ്യമിടുന്നതു പാക്ക് അധിനിവേശ കശ്മീരെന്ന് കേന്ദ്രമന്ത്രി...

നരേന്ദ്ര മോദി സര്‍ക്കാര്‍ ഇനി ലക്ഷ്യമിടുന്നതു പാക്ക് അധിനിവേശ കശ്മീരാണോ എന്നതിന് അതെയെന്നായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിന്റെ മറുപടി. പാക്കിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കുകയെന്നതുതന്നെയാണ് അടുത്ത അജന്‍ഡ. ഇതു ബിജെപിയുടെ മാത്രം തീരുമാനമല്ല. 1994ല്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ലമെന്റ് ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയമാണിതെന്നാണ് ജിതേന്ദ്ര സിങ് ചൂണ്ടിക്കാട്ടുന്നത്.
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കു താല്‍പര്യമില്ലെന്നും പിഒകെയെ അതായത് പാക്ക് അധീന കശ്മീരിനെ കുറിച്ചാണെങ്കില്‍ നോക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പറഞ്ഞിരുന്നു. പിഒകെയ്ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ ഇന്ത്യന്‍ സൈന്യം ഒരുക്കമാണെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് തുറന്നടിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ക്ക് വ്യക്തത വന്നിരിക്കുകയാണ്. ഇന്ത്യന്‍ മണ്ണില്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഊട്ടിവളര്‍ത്തുന്ന ഭീകരര്‍ക്ക് സുരക്ഷിത താവളമായി പിഒകെ മാറുന്നുവെന്നാണ് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം. 2016 സെപ്റ്റംബറില്‍ പിഒകെയിലെ ഭീകരക്യാമ്പുകള്‍ക്കു നേരെ സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തി ഇന്ത്യ ഇത് ഉറപ്പിക്കുകയും ചെയ്തിരുന്നു. കശ്മീര്‍ വിഷയത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്നാണു യുഎന്നിന്റെ നിലപാട്. പാക്ക് അധിനിവേശ കശ്മീര്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയ്ക്കുമ്പോള്‍ ഇന്ത്യയുടെ മനസ്സിലെന്താണ്? സങ്കീര്‍ണമാണു പിഒകെയുടെ ചരിത്രവും വര്‍ത്തമാനവും. ഇന്ത്യയും പാക്കിസ്ഥാനും മാത്രമല്ല, ചൈനയ്ക്കും പ്രദേശത്തു താല്‍പര്യങ്ങളുണ്ട്. കാരക്കോറം ഹൈവേയുടെ നിര്‍മാണത്തിലൂടെയാണു മേഖലയില്‍ ചൈന സ്വാധീനമുറപ്പിച്ചത്. 15,397 അടി ഉയരത്തിലെ റോഡ്, ലോകത്തിലെ ഏറ്റവും ഉയരമുള്ള റോഡുകളിലൊന്നാണ്. വ്യാപാരപാത എന്നതിനൊപ്പം ചൈനയില്‍നിന്ന് വന്‍ ആയുധശേഖരം പാക്കിസ്ഥാനിലേക്ക് എത്തിക്കാനും ഹൈവേ ഉപയോഗിക്കുന്നു. 1978ല്‍ പണിതീര്‍ന്ന് 1982ല്‍ ഉദ്ഘാടനം ചെയ്ത റോഡ് 1986ല്‍ ആണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. പാക്കിസ്ഥാനില്‍ 887 കിലോമീറ്ററും ചൈനയില്‍ 413 കിലോമീറ്ററുമായി ആകെ 1300 കിലോമീറ്ററാണ് നീളം. 10 മീറ്ററില്‍നിന്നു ഹൈവേയുടെ വീതി 30 മീറ്ററായി വര്‍ധിപ്പിക്കാന്‍ രണ്ടുരാജ്യങ്ങളും 2008ല്‍ ധാരണാപത്രം ഒപ്പിട്ടു. 2005ലെ ഭൂകമ്പം വലിയ അവസരമായി ചൈന കണ്ടു. പിന്നാലെ പുനര്‍നിര്‍മാണത്തിന്റെ പേരില്‍ പാക്ക് അധിനിവേശ കശ്മീരിലേക്കു ചൈനയുടെ സാമ്പത്തിക നിക്ഷേപം കുമിഞ്ഞുകൂടി. 2009ല്‍ മാത്രം 300 ദശലക്ഷം ഡോളര്‍ പണമാണു ചൈന ഒഴുക്കിയത്. പ്രദേശത്തു റോഡുകളും അടിസ്ഥാന സൗകര്യ വികസനവും ചൈനയുടെ കാര്‍മികത്വത്തിലാണു നടന്നത്. ഇവിടെ അണക്കെട്ടുകള്‍ നിര്‍മിക്കാനും ചൈനയുമായി പാക്കിസ്ഥാന്‍ കരാറുണ്ടാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ വലിയ ജലവൈദ്യത പദ്ധതിയും ചൈനയുടേതായുണ്ട്.
ഏഷ്യയുടെ പ്രധാന സാമ്പത്തിക ആശ്രയം യുഎസ് ആണെന്ന അവസ്ഥ മാറ്റുകയാണു ചൈനയുടെ സ്വപ്നം. ഇതിനായുള്ള 'സില്‍ക്ക് റൂട്ട്' (പട്ടുപാത) പാക്കിസ്ഥാന്റെയും വികസനം ലക്ഷ്യമിടുന്നു. കാരക്കോറം ഹൈവേയിലൂടെ ഉള്ളിലേക്കിറങ്ങിച്ചെന്നാല്‍ വലിയൊരു തുറമുഖം. അവിടെ നിന്നു പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന സമുദ്രപാത. പാക്കിസ്ഥാനാണ് 'വികസനത്തിലേക്കുള്ള ഇടനാഴി' എന്നു ചൈന കണക്കുകൂട്ടുന്നു. സ്വന്തം വളര്‍ച്ചയ്‌ക്കൊപ്പം യുഎസിനെ മറികടക്കാന്‍ ചൈനയുടെ കൂട്ടാണു പാക്കിസ്ഥാന്‍.പാക്ക് അധിനിവേശ കശ്മീരിനു മാത്രമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും പ്രധാനമന്ത്രിയും നിയമസഭാ അസംബ്ലിയും സുപ്രീം കോടതിയും ഉണ്ട്. ബജറ്റ്, നികുതി തുടങ്ങിയ പ്രധാന അധികാരങ്ങളെല്ലാം കയ്യാളുന്നത് ആസാദ് കശ്മീര്‍ കൗണ്‍സിലാണ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി തലവനായ 'ആസാദ് ജമ്മു ആന്‍ഡ് കശ്മീര്‍ കൗണ്‍സില്‍' പിരിച്ചുവിടണം എന്നാവശ്യപ്പെട്ടു നഗരങ്ങളിലുടനീളം കഴിഞ്ഞ വര്‍ഷം ശക്തമായ പ്രതിഷേധം അരങ്ങേറി. കൗണ്‍സില്‍ കയ്യാളുന്ന അധികാരങ്ങളെല്ലാം പിഒകെയിലെ തിരഞ്ഞെടുത്ത സര്‍ക്കാരിനു കൈമാറണം എന്നായിരുന്നു ആവശ്യം. പാക്കിസ്ഥാന്റെ പ്രവിശ്യയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൗണ്‍സില്‍ പിരിച്ചുവിടണമെന്നും അധിനിവേശ കശ്മീര്‍ പ്രധാനമന്ത്രിയും പറഞ്ഞിരുന്നു.
നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള പാക്ക് ഭീകര ക്യാംപുകള്‍ ജീവിതം നരകതുല്യമാക്കിയെന്ന രോഷവുമായി പിഒകെയിലെ ജനങ്ങള്‍ 2016ലും പ്രതിഷേധം തീര്‍ത്തു. നീലം താഴ്വരയിലെ മുസാഫറാബാദ്, കോട്‌ലി, ചിനാരി, മിര്‍പുര്‍, ഗില്‍ജിത് മേഖലകളിലെ ജനങ്ങളാണു പാക്ക് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. കോട്‌ലിയിലെ ജനങ്ങള്‍ പാക്ക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തി. ഇന്ത്യയ്‌ക്കെതിരെ ഒളിയുദ്ധത്തിനു പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ പ്രദേശത്തെ ഉപയോഗിക്കുകയാണെന്നായിരുന്നു ജനങ്ങളുടെ പരാതി. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണു നവാസ് ഷരീഫിന്റെ പാര്‍ട്ടി അധികാരത്തില്‍ എത്തിയതെന്നാരോപിച്ചു മുന്‍പും പാക്ക് അധിനിവേശ കശ്മീരില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















