കശ്മീര് ജയിലുകള്‍ നിറയുന്നു; ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിന്‍വലിച്ചതിന് ശേഷം ഇതുവരെ അറസ്റ്റിലാകപ്പെട്ടത്4000 ത്തോളം പേരെന്ന് റിപ്പോര്‍ട്ട്

ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിന്‍വലിച്ചതിന് ശേഷം ഇതുവരെ അറസ്റ്റിലാകപ്പെട്ടത്4000 ത്തോളം പേരെന്ന് റിപ്പോര്‍ട്ട്. കലുഷിതമായികൊണ്ടിരുന്ന കശ്മീരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.
ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചത്. ഇതിന് ശേഷം 3,800 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സെപ്റ്റംബര്‍ ആറു വരെയുള്ള സര്‍ക്കാര്‍ കണക്ക് പ്രകാരം ഇതില്‍ 2600 പേരെ മാത്രമാണ് മോചിതരായതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറില്‍ മാത്രം ഇതുവരെ ആയിരത്തോളം പേര്‍ അറസ്റ്റിലായതായും കണക്കുകൾ സൂചിപ്പിക്കുന്നു.
സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞു, മറ്റ് ആക്രമങ്ങള്‍ നടത്തി എന്നീ കേസുകള്‍ക്കാണ് മൂവായിരത്തിലധികം പേരും അറസ്റ്റിലായത്. ഇവരില്‍ 85 ഓളം പേരെ ഞായറാഴ്ച ആഗ്രയിലെ ജയിലിലേക്ക് മാറ്റിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
റിപ്പോര്‍ട്ട് സമാഹരിക്കുന്നതിന് 24 മണിക്കൂറിനുള്ളില്‍ രണ്ട് ഡസനിലധികം ആളുകളെ അറസ്റ്റുചെയ്‌തെന്നും അനൗപചാരിക വീട്ടുതടങ്കലിലുള്ളവരെയോ ഫെബ്രുവരിയില്‍ ആരംഭിച്ച വിഘടനവാദികളെയോ തടവിലാക്കിയ ആളുകളെയോ ഡാറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വിഘടനവാദ അനുകൂല രാഷ്ട്രീയ ഗ്രൂപ്പുകളിലെ നൂറിലധികം നേതാക്കളും പ്രവര്‍ത്തകരും രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 200 ലധികം രാഷ്ട്രീയക്കാരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിരില്‍ ബി.ജെ.പി സഖ്യത്തില്‍ ഭരണം നടത്തിയ പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള 80 ലധികം നേതാക്കള്‍ ഇതിനോടകം അറസ്റ്റിലായി. ദേശീയ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരായ 70 ഓളം പേരും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടിയില്‍ നിന്നുള്ള ഒരു ഡസനിലധികം നേതാക്കളും അറസ്റ്റിലാണ്.
ഇന്ത്യന്‍ ഭരണത്തിനെതിരെ പോരാടുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 150 ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന എല്ലാ ഉന്നത രാഷ്ട്രീയക്കാരും വിഘടനവാദികളും ഉള്‍പ്പെടെ 1200 ല്‍ അധികം ആളുകളെ ഇപ്പോഴും തടഞ്ഞുവച്ചിരിക്കാമെന്നും പ്രതിദിനം കൂടുതല്‍ പേര്‍ അറസ്റ്റിലാകുന്നെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മോദി സര്‍ക്കാരിന്‍റെ അടുത്ത ലക്ഷ്യം പാക് അധീന കശ്‍മീര്‍ വീണ്ടെടുക്കുക എന്നതാണെന്ന് കഴിഞ്ഞ ദിവസം കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു .
സൈന്യം എന്തിനും തയ്യാറാണെന്നും പാക് അധീന കശ്‍മീരില്‍ സൈന്യം സജ്ജമായിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിനിടെ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ജമ്മു- കശ്‍മീരിനെ ഇന്ത്യന്‍ സംസ്‍ഥാനമെന്ന് വിശേഷിപ്പിച്ചത് എല്ലാവരെയും പോലെ തന്നെയും ആഹ്ളാദിപ്പിച്ചുവെന്ന് റാവത്ത് പ്രതികരിച്ചു. ജമ്മു കശ്‍മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നതാണ് യാഥാര്‍ഥ്യ൦ അത് പാക്കിസ്ഥാന്‍ അംഗീകരിച്ചാല്‍ എല്ലാ പ്രശ്‍നങ്ങളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ജമ്മു-കശ്‍മീരില്‍ സംഭവിക്കുന്നതെല്ലാം അവര്‍ക്കുവേണ്ടി മാത്രമാണെന്നും അത് കശ്‍മീരിലെ ജനങ്ങള്‍ മനസ്സിലാക്കണമെന്നും, നിലവിലെ സ്ഥിതി മാറുമെന്നുമായിരുന്നു ബിപിന്‍ റാവത്ത് നല്‍കിയ മറുപടി. ജമ്മു-കശ്‍മീരിന്‍റെയും ഇന്ത്യയുടെയും അഖണ്ഡതയ്ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയതുമെന്ന് അദ്ദേഹം പറഞ്ഞു.
താഴ്‍വരയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ജനങ്ങള്‍ സൈന്യത്തിനും ഭരണകൂടത്തിനും ഒരവസരം നല്‍കണം എന്നദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തോളം ഭീകരവാദം നേരിട്ടവരാണവര്‍. ഇപ്പോള്‍ അവര്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ മുന്‍ വര്‍ഷങ്ങളിലൊന്നും ഇല്ലാതിരുന്ന സമാധാനം അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha


























