ഇത് പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യ; ഗുണനിലവാരമില്ലാത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ പൊലീസുകാരും സൈനികരും ഉപയോഗിച്ചിരുന്ന കാലം കഴിഞ്ഞു; ഇന്ത്യയിൽ നിർമ്മിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ കയറ്റി അയക്കുന്നത് നൂറോളം രാജ്യങ്ങളിലേക്ക്

ഇത് പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യയാണ്. ഗുണനിലവാരമില്ലാത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ പൊലീസുകാരും സൈനികരും ഉപയോഗിച്ചിരുന്ന കാലം കഴിഞ്ഞിരിക്കുകയാണ്. ബി.ഐ.എസ് ( ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് ) അനുസരിച്ച് ഇന്ത്യയിൽ നിർമ്മിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ കയറ്റി അയക്കുന്നത് നൂറോളം രാജ്യങ്ങളിലേക്കാണ്.
അമേരിക്ക, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രമാണ് സ്വന്തമായി നാഷണൽ സ്റ്റാൻഡേഡ് അനുസരിച്ച് ഇതുവരെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിച്ചിരുന്നത്. ഇവിടെയാണ് താരമായി ഇന്ത്യ സ്വയം പര്യാപ്തരായി മുന്നോട്ട് വന്നിരിക്കുന്നത്.
2018 ൽ പ്രധാനമന്ത്രിയുടെ ഓഫീസും നിതി ആയോഗും നൽകിയ നിർദ്ദേശം അനുസരിച്ചാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് നടപ്പിൽ വരുത്തിയത്. ഇതോടുകൂടി ഇന്ത്യൻ സൈന്യത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ് നിറവേറിയിരിക്കുന്നത്. ഏറ്റവും അത്യാവശ്യമായിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് വേണ്ടി സൈന്യം കാത്തിരുന്നത് വര്ഷങ്ങളോളമാണ്. 2018 ലാണ് മേക്ക് ഇൻ ഇന്ത്യയിൽ ഉൾപ്പെടുത്തി സൈനികർക്ക് 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാനുള്ള കരാറിൽ പ്രതിരോധ വകുപ്പ് ഒപ്പുവച്ചത്. ഈ ജാക്കറ്റുകൾ ഇതിനോടകം തന്നെ സൈന്യത്തിന് നൽകിത്തുടങ്ങിയിട്ടുണ്ട്. ഇനി ആവശ്യമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് കരാർ ഒപ്പിടുന്നതും ബി.ഐ.എസ് സ്റ്റാൻഡേഡ് അനുസരിച്ചായിരിക്കും.
പ്രതിരോധ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനാണ് മോദി സക്കാരിന്റെ ശ്രമം. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോൾ പ്രതിരോധ മേഖലയ്ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 8500 കോടി രൂപയാണ്. ഇന്ത്യന്‍ സൈന്യത്തിനും വ്യോമസേനയ്‌ക്കുമായാണ് സര്‍ക്കാര്‍ ഈ തുക ചെലവഴിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 8000 കോടി രൂപയാണ് പ്രതിരോധ ആയുധങ്ങള്‍ക്കു മാത്രമായി സര്‍ക്കാര്‍ വിനിയോഗിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിരോധ മേഖലകള്‍ക്കായി തുടക്കം കുറിച്ച പദ്ധതികളെല്ലാം തന്നെ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് സര്‍ക്കാരിനു പൂര്‍ത്തികരിക്കാന്‍ സാധിച്ചിരുന്നു.
സുരക്ഷ ശക്തമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും റഷ്യയുമായുള്ള കരാറില്‍ മിസൈലുകളടക്കം കോടികളുടെ പ്രതിരോധ ആയുധങ്ങള്‍ വാങ്ങാനും ഇന്ത്യയ്ക്കു സാധിച്ചു. കാലഹരണപ്പെട്ട ആയുധങ്ങള്‍ മാറ്റി ഇന്ത്യന്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി ഏഴ് ലക്ഷം റൈഫിളുകളും 88,600യന്ത്രത്തോക്കുകളും സൈന്യം പുതുതായി വാങ്ങിയിരുന്നു. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.
ഇന്ത്യ പ്രതിരോധ ശക്തിയില്‍ വമ്പന്‍ കുതിപ്പ് നടത്തുകയാണ്. ഓർഡനൻസ് ഫാക്‌ടറികളിൽ ഉൽപ്പാദനം അവസാനിപ്പിച്ച 275 ഉൽപ്പന്നങ്ങളുടെ നിർമ്മാണാനുമതി സ്വകാര്യ മേഖലയ്ക്ക് നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാരിന്റെ പരീക്ഷണസംവിധാനങ്ങള്‍ നല്‍കുന്നത് പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ കരുത്തുനല്‍കുമെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രാലയം നല്‍കുന്ന വിശദീകരണം. രാജ്യത്തിന്റെ സായുധസേനകള്‍ക്കാവശ്യമായ വെടിക്കോപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാനമായ ഉപകരണങ്ങളും മറ്റും നിര്‍മ്മിക്കുന്ന 218 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























