ഹര്‍ജി തള്ളി; ഐഎന്‍എക്സ് മീഡിയ പണമിടപാട് കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി; അടുത്ത വ്യാഴാഴ്ച വരെ ചിദംബരം തിഹാര്‍ ജയിലില്‍ തന്നെ തുടരേണ്ടി വരും

ഐഎന്‍എക്സ് മീഡിയ പണമിടപാട് കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഡൽഹി റോസ്അവന്യു സി.ബി.ഐ കോടതിയാണ് ഹർജി തള്ളിയത്. ഈ കേസിൽ മുൻകൂർ ജാമ്യം സെപ്തംബർ 5ന് സുപ്രീംകോടതി നിഷേധിച്ചിരുന്നു. എന്നാൽ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിനാൽ ചിദംബരം കീഴടങ്ങൽ അപേക്ഷ നൽകുകയായിരുന്നു. അപേക്ഷ തള്ളിയ സാഹചര്യത്തില്‍ അടുത്ത വ്യാഴാഴ്ച വരെ ചിദംബരം തിഹാര്‍ ജയിലില്‍ തന്നെ തുടരേണ്ടി വരും.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയിലെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അപേക്ഷ തള്ളണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. അറസ്റ്റ് എപ്പോള്‍ വേണമെന്നു തീരുമാനിക്കാന്‍ കുറ്റാരോപിതന് അവകാശം നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും തുഷാര്‍ മേത്ത വാദിച്ചു. പ്രത്യേക സിബിഐ ജഡ്ജി അജയ് കുമാര്‍ കുഹറാണ് ഹര്‍ജി പരിഗണിച്ചത്.
ജുഡിഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ കഴിയുന്ന പി.ചിദംബരം ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ നേരെത്തെ സമീപിച്ചിരുന്നു. സി.ബി.ഐക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് സുരേഷ് കെയ്റ്റ് ഏഴുദിവസത്തിനുള്ളിൽ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി സെപ്തംബർ 23 ന് വീണ്ടും പരിഗണിക്കും. കേസ് രാഷ്ട്രീയപകപോക്കലാണെന്നാണ് ചിദംബരം വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിചത്ത. 2007 - 2008 കാലത്ത് നടന്ന സംഭവങ്ങളിൽ 2017ലാണ് കേസെടുത്തത്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരു തവണ മാത്രമാണ് ചോദ്യം ചെയ്തത്. സിബൽ ചൂണ്ടിക്കാട്ടി. ദിവസവും ചിദംബരത്തെ കാണാൻ കുടുംബത്തെ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
https://www.facebook.com/Malayalivartha


























