വെല്ലുവിളി നിറഞ്ഞതാണെങ്കിലും രാജ്യത്തെ 2024- ഓടെ 5 ലക്ഷം കോടി ഡോളർ സമ്പദ്‍വ്യവസ്ഥയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി; സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് പകരം നടക്കാത്ത സ്വപ്നത്തിന് വാഗ്ദാനം നൽകുന്നു ; മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്

വെല്ലുവിളി നിറഞ്ഞതാണെങ്കിലും രാജ്യത്തെ 2024- ഓടെ 5 ലക്ഷം കോടി ഡോളർ സമ്പദ്‍വ്യവസ്ഥയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സംസ്ഥാനങ്ങൾ തങ്ങൾക്കു മികവുള്ള മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) വർധിപ്പിക്കാൻ ജില്ലാതലം മുതൽ ശ്രമിക്കുകയും ചെയ്താൽ ഇതു സാധ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെ ദുരവസ്ഥ കണക്കിലെടുക്കുകയാണെങ്കിൽ 5 ലക്ഷം കോടി ഡോളർ സമ്പദ്‍വ്യവസ്ഥയെന്നത് എത്തിപ്പിടിക്കാനാവാത്ത സ്വപ്നമാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കഴിഞ്ഞ ദിവസം കോൺഗ്രസ് ഉന്നത നേതാക്കളുടെ യോഗത്തിലാണ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ്– ചൈന വാണിജ്യ പ്രശ്നങ്ങളടക്കമുള്ള സാഹചര്യങ്ങളെ മുതലെടുക്കാനുള്ള നടപടികളൊന്നും കേന്ദ്രസർക്കാർ എടുക്കുന്നില്ല. നിക്ഷേപങ്ങൾ ഉയരുന്നില്ല. ഓട്ടോ മൊബൈൽ വ്യവസായം വിലപിക്കുകയാണ്. ഇപ്പോഴത്തെ നില തുടർന്നാൽ 10 ലക്ഷം പേർക്കെങ്കിലും ആ മേഖലയിൽ തൊഴിൽ നഷ്ടപ്പെടും. വരുമാന വളർച്ച തുടർച്ചയായി കുറഞ്ഞാൽ അത് കൂടുതൽ തൊഴിലവസരങ്ങളുണ്ടാവുന്നതിനെ ബാധിക്കുമെന്നു കേന്ദ്രസർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിലാണ് ഇതൊന്നും ശ്രദ്ധിക്കാതെ രാജ്യത്തെ 2024- ഓടെ 5 ലക്ഷം കോടി ഡോളർ സമ്പദ്‍വ്യവസ്ഥയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
2018–19 ൽ രാജ്യത്തെ സമ്പദ്‍വ്യവസ്ഥ 2.70 ലക്ഷം കോടി ഡോളറിന്റെ അടുത്തായിരുന്നു. 2024 ൽ 5 ലക്ഷം കോടിയിലെത്തണമെങ്കിൽ കുറഞ്ഞത് 9% യഥാർഥ വളർച്ച മുതൽ 12% വരെയുള്ള നാമമാത്ര വളർച്ചയെങ്കിലും വേണം. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഇതുണ്ടാവാനുള്ള സാധ്യത വിരളമാണ്. അദ്ദേഹം പറഞ്ഞു.
ശരിക്കും പറയുകയാണെങ്കിൽ സാമ്പത്തിക സ്ഥിതി തകർന്നു വെന്ന് മോദി സർക്കാർ അംഗീകരിക്കുകയും ഗ്രാമീണ മേഖലകളിലും മറ്റും ആവശ്യം വർധിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. 2008 ൽ സമാന സ്ഥിതി നേരിട്ടപ്പോൾ തന്റെ സർക്കാർ അതിനെ ഒരു അവസരമാക്കി മാറ്റി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണു ചെയ്തത്. അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























