അവസാനം മുകേഷ് അംമ്പനിയുടെ കുടുംബത്തിനും കിട്ടി എട്ടിന്റെ പണി; കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; മൂന്നുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് നോട്ടീസ് ; 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നൽകിയ നോട്ടീസ് ലഭിച്ചില്ലെന്ന് മറുപടി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് തിരിച്ചടി. അംബാനിയുടെ കുടുംബത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്നുമക്കള്‍ക്കുമാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. വിദേശ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു. 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പലരാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്. മൂന്നുമാസത്തോളം നീണ്ട ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നല്‍കിയത്. ഈ വര്‍ഷം മാര്‍ച്ച് 28 നാണ് ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 12 ന് ഹാജരായി വിശദീകരണം നല്‍കാനായി ആദായനികുതി വകുപ്പ് സിറ്റിങ് ക്രമീകരിച്ചിരുന്നു.
എച്ച്.എസ്.ബി.സി ബാങ്കിന്റെ ജനീവയിലെ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിലെ നിക്ഷേപത്തിന്റെ ഗുണഭോക്താക്കള്‍ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ . എന്നാല്‍ ഇത്തരത്തില്‍ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചെന്ന വിവരം റിലയന്‍സ് കമ്പനിയുടെ വക്താവ് നിഷേധിച്ചു. 2003 നവംബര്‍ അഞ്ചിനാണ് കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയത്. ഇതില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഹരിനാരായണ്‍ എന്റര്‍പ്രൈസസിന്റെ വിലാസം മുംബൈയിലേതാണ്.
2004 ഫെബ്രുവരി ഒമ്പതിന് 40 കോടി ഡോളര്‍ റിലയന്‍സ് പോര്‍ട്‌സ് ആന്‍ഡ് ടെര്‍മിനല്‍സിലേക്ക് നിക്ഷേപമായി ഇവിടെ നിന്ന് എത്തി. എന്നാല്‍ ഈ നിക്ഷേപം നടത്തിയ കമ്പനിയുടെ പേര് ഓഹരിയുടമകളുടെ പട്ടികയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തുക ആത്യന്തികമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹോള്‍ഡിങ്ങ്‌സിലേക്ക് എത്തുകയും, മുകേഷ് അംബാനി കുടുംബത്തിലെ നാല് പേരാണ് ഇതിന്റെ ഗുണഭോക്താക്കളുമെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ കമ്പനിയിലെ ഓഹരിയുടമ സ്വകാര്യ ട്രസ്റ്റായ ഹരിനാരായണ്‍ എന്റര്‍പ്രൈസസാണ്.
എച്ച്എസ്‌ബിസി ജനീവയിൽ 700 വ്യക്തികൾക്ക് അക്കൗണ്ട് ഉള്ളതായി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഐടി വിഭാഗം അന്വേഷണം ആരംഭിച്ചത്. എച്ച്എസ്‌ബിസി ജനീവ അക്കൗണ്ട് ഉള്ളവരുടെ എണ്ണം 1,195 ആയി വർധിച്ചെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ആദായനികുതി വകുപ്പ് അന്വേഷണ വിവരങ്ങൾ റിപ്പോർട്ടായി നൽകിയത് 2019 ഫെബ്രുവരി നാലിനാണ്. ഇതിനു ശേഷം മാർച്ച് 28 നാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. എന്നാൽ, നോട്ടീസിലെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് റിലയൻസ് ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.
എന്തായാലും മുകേഷ് അംബാനിയുടെ കുടുംബത്തെ തേടി ആദായനികുതി വകുപ്പിന്റെ നോട്ടീസ് എത്തിയിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയക്കാരെ പോലും നിയന്ത്രിക്കുന്ന അതിസമ്പന്നനാണ് മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ കുടുംബത്തെ തേടി ആദായനികുതി വകുപ്പിന്റെ നോട്ടീസ് എത്തിയെന്ന വാർത്ത പുറത്തുവരുമ്പോൾ ഉയരുന്നത് വലിയ ആശ്ചര്യമാണ്.
https://www.facebook.com/Malayalivartha


























