ഒരു രാജ്യം, ഒരു ഭാഷ പദ്ധതിയുമായി അമിത് ഷാ; അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യവുമായി എതിർപ്പ് ശക്തം

ഒരു രാജ്യം, ഒരു ഭാഷ എന്ന ആശയമുയര്‍ത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്ത്. രാജ്യത്തെ ഐക്യപ്പെടുത്തുന്നതില്‍ ഹിന്ദിക്ക് നിര്‍ണായ പങ്കുണ്ടെന്നും ഹിന്ദി ഏക ഭാഷയായി നിശ്ചയിക്കണമെന്നും 'ഹിന്ദി ദിവസ്' ചടങ്ങില്‍ അമിത് ഷാ പറഞ്ഞു.
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ വേണമെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന. രാജ്യത്ത് കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിക്ക് അതിന് കഴിയുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദി ദിവസിനോട് അനുബന്ധിച്ചാണ് അമിത് ഷായുടെ അഭിപ്രായ പ്രകടനം. ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
സ്വന്തമായ ഭാഷ നശിച്ചുപോയ ഒരു രാജ്യവും നിലനിന്നിട്ടില്ല. ഭാഷ നഷ്ടപ്പെട്ട രാജ്യത്തിന് അതിന്റെ സംസ്‌കാരം നിലനിര്‍ത്താന്‍ കഴിയില്ല. ഭാഷ നശിക്കുന്നതോടെ അതിന്റെ നിലനില്‍പ്പുമാണ് അവതാളത്തിലാകുന്നത്്. ഭാഷയിലുള്ള വൈവിധ്യവും പ്രദേശിക ഭാഷകളും നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നു. എന്നാല്‍ രാജ്യത്തിന് ഏക ഭാഷ എന്ന ആവശ്യം ഉയര്‍ന്നുവരികയാണ്. വിദേശ ഭാഷകള്‍ക്ക് പിന്നീട് സ്ഥാനമുണ്ടാകില്ല. ഹിന്ദി 'രാജ്യ ഭാഷ' ആകണമെന്ന സ്വാതന്ത്ര്യ സമരസേനാനികളുടെ വീക്ഷണം ഈ അടിസ്ഥാനത്തിലായിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും യെച്ചൂരി ആരോപിച്ചു.
എന്നാല്‍ അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡി.എം.കെ രംഗത്തെത്തി. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ഡി.എം.കെ എന്നും എതിര്‍ത്തുവരികയാണെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷായുടെ ഇന്നത്തെ പ്രസ്താവന തങ്ങള്‍ക്ക് വലിയ ഞെട്ടലുണ്ടാക്കുന്നതാണ്. അത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതാണ്. അദ്ദേഹം ആ പ്രസ്താവന പിന്‍വലിക്കുകയാണ് ചെയ്യേണ്ടത്. മറ്റന്നാള്‍ ചേരുന്ന ഡി.എം.കെ നിര്‍വാഹക സമിതി യോഗത്തില്‍ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും സ്റ്റാലിന്‍ പറഞ്ഞു
തമിഴ് ജനതയുടെ വികാരം അമിത് ഷാ മനസ്സിലാക്കുമെന്നും അദ്ദേഹം ദക്ഷിണ മേഖലയിലെ ജനങ്ങളുടെ വികാരത്തെ മാനിച്ച് പ്രസ്താവന പിന്‍വലിക്കുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ്‍സാമി പറഞ്ഞു. ഹിന്ദിക്ക് മാത്രമാണ് രാജ്യത്തെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയൂവെന്ന് താന്‍ കരുതുന്നില്ലന്നും എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും ഭാഷകളെയും മാനിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ മന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























