രാഷ്ട്രപതിഭവന് സമീപം ഡ്രോണ്‍; അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനും കസ്റ്റഡിയില്‍
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തിയ അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനും കസ്റ്റഡിയില്‍. അമേരിക്കൻ പൗരന്മാരായ പീറ്റര്‍ ജയിംസ് ലെയ്ന്‍(65) മകന്‍ ഗ്വില്ലൂം ലീഡ്‌ബെറ്റര്‍ ലിന്‍ എന്നിവരാണ് അറസ്റ്റിലായത്. ടൂറിസ്റ്റ് വിസയില്‍ ശനിയാഴ്ചയാണ് ഇരുവരും ഇന്ത്യയിലെത്തിയത്.
ശനിയാഴ്ച വൈകീട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രോണില്‍ ഘടിപ്പിച്ച വീഡിയോ കാമറയിലൂടെ ഇവര്‍ പകര്‍ത്തിയ അതീവസുരക്ഷാമേഖലയായ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെ കുറച്ച് ചിത്രങ്ങളും പോലിസ് കണ്ടെടുത്തു.
പൊലീസ് കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ജോലി ചെയ്യുന്നതെന്നും അതിന് വേണ്ടിയാണ് വീഡിയോ എടുത്തതെന്നുമാണ് ഇവര്‍ പൊലീസിനോട് വിശദീകരണം നൽകിയത്. ഡല്‍ഹിയില്‍ ഡ്രോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന കാര്യം അറിയില്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. ഇവരില്‍ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, എന്നാല്‍ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഭീതിവിതച്ച് ഡ്രോൺ പറത്തുന്നവരെ കണ്ടെത്താൻ 'ഓപ്പറേഷൻ ഉഡാൻ' എന്ന പേരിലുള്ള പ്രത്യേകദൗത്യം നിലവിലുണ്ട്. വ്യോമസേന, ഐ.എസ്.ആർ.ഒ എന്നിവയുടെ സഹായത്തോടെയാണ് അന്വേഷണം. 2018 ഡിസംബർ മുതൽ ഡ്രോണുകൾക്ക് കർശനനിയന്ത്റണം ഏർപ്പെടുത്തിയിട്ടുണ്ട്. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്റണങ്ങൾ. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്ക് മുകളിൽ പറക്കാൻ പാടില്ല. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ല. നാനോ ഡ്രോണുകൾക്ക് മുകളിലുള്ള എല്ലാ ഡ്രോണുകൾക്കും വ്യോമയാന ഡയറക്ടറേറ്റ് നൽകുന്ന പെർമിറ്റും വ്യക്തിഗത തിരിച്ചറിയൽ നമ്പരും വേണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താവൂ. പാർലമെന്റ്, രാഷ്ട്രപതിഭവൻ, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങൾ, സെക്രട്ടേറിയറ്റ്, മറ്റു സുരക്ഷാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഡ്രോണുകൾ പറത്താൻ പാടില്ല..
രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി നേരെത്തെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു. സംസ്ഥാനത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ച് ലിസ്റ്റ് തയ്യാറാക്കി പ്രത്യേക സുരക്ഷ ഒരുക്കാനാണ് നിര്‍ദ്ദേശം. ഡ്രോണുകള്‍, പാരാ ഗ്ലൈഡറുകള്‍, ഹൈഡ്രജൻ ബലൂണുകൾ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ഡ്രോണുകൾ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍, പ്രമുഖരുടെ വീടുകള്‍, തന്ത്രപധാന കെട്ടികടങ്ങള്‍ എന്നിവയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം. ഇത് മുന്നിൽ കണ്ടുള്ള തയ്യാറാടെപ്പുകള്‍ നടത്തണമെന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കണം. സുരക്ഷ മേഖലകള്‍ അടയാളപ്പെടുത്തി പൊലീസ് ആക്ട് വഴി വിജ്ഞാപനം ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
സുരക്ഷാ മേഖലകള്‍ക്ക് മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും കത്തിൽ നിർദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കുകയും ഡ്രോണുകള്‍ അതിന് മുകളിലൂടെ പറക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഈ മേഖലകളിൽ ഡ്രോണുകളെ വെടിവച്ചിടാൻ പരിശീലനം ലഭിച്ച സേനാംഗങ്ങളെ വിന്യസിക്കണമെന്നും കേന്ദ്രത്തിന്‍റെ നിർദ്ദേശത്തിമുണ്ട്.
ആ സാഹചര്യം നില നിൽക്കെ സംശയാസ്പദമായി രാഷ്ട്രപതി ഭവനടുത്ത് ഡ്രോൺ കണ്ടെത്തിയത് വളരെ ഗൗരവമായി തന്നെയാണ് അധികൃതർ നോക്കികാണുന്നത് .
https://www.facebook.com/Malayalivartha