ഇനി ആകാശത്ത് നടക്കാൻ പോകുന്നത് ചില്ലറ കളിയല്ല; വ്യോമസേന മേധാവി ബിഎസ് ധനോവക്ക് വിരമിച്ചതിന് പിന്നാലെ ഇരുപത്തി ആറാമത് വ്യോമസേന മേധാവിയായി രാകേഷ് കുമാർ സിംഗ് ഭദൗരിയ ചുമതലയേറ്റു
ഇനി ആകാശത്ത് നടക്കാൻ പോകുന്നത് ചില്ലറ കളിയല്ല. അങ്കം കടുക്കും. വ്യോമസേന മേധാവി ബിഎസ് ധനോവക്ക് വിരമിച്ചതിന് പിന്നാലെ ഇരുപത്തി ആറാമത് വ്യോമസേന മേധാവിയായി രാകേഷ് കുമാർ സിംഗ് ഭദൗരിയ ചുമതലയേറ്റു. നിലവിൽ വ്യോമസേന ഉപമേധാവിയായിരുന്നു ഭദൗരിയ. വ്യോമസേനയില്‍ 41 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് മേധാവിയായി ചുമതല ഏല്‍ക്കുന്നത്.
നാല് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ വ്യോമസേനയുടെ നിര്‍ണായ ഘട്ടങ്ങളിലെല്ലാം രാകേഷ് കുമാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 1980 ജൂണില്‍ ഇന്ത്യന്‍ വ്യേമാസേനയുടെ യുദ്ധവിമാനത്തില്‍ എയര്‍ മ ാര്‍ഷലായി നിയോഗിക്കപ്പെട്ടു. കൂടാതെ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയിലെ എയര്‍ അറ്റാച്ച്, എയര്‍ സ്റ്റാഫ് അസിസ്റ്റന്റ് ചീഫ്, നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ കമാന്‍ഡന്റ്, എയര്‍ ഹെഡ് ക്വാര്‍ട്ടറിലെ എയര്‍ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ്, ദക്ഷിണ എയര്‍ ചീഫ് കമാന്‍ഡ് എന്നി പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
വിശിഷ്ട സേവനത്തിനുള്ള ‘സോര്‍ഡ് ഓഫ് ഓണര്‍’ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1999 ല്‍ നടന്ന ഓപ്പറേഷന്‍ സേഫ്ഡ് സാഗര്‍ മിഷനില്‍ ജാഗ്വാര്‍ വിമാനത്തെ നിയന്ത്രിച്ചിരുന്നത് രാകേഷ് കുമാര്‍ ആയിരുന്നു. റാഫേല്‍ യുദ്ധവിമാനം പറപ്പിച്ച ചുരുക്കം ചില പൈലറ്റുമാരില്‍ ഒരാളാണ് രാകേഷ് കുമാര്‍. ജൂലൈയില്‍ നടന്ന ഇന്ത്യ-ഫ്രാന്‍സ് വ്യോമസേനകളുടെ സംയുക്ത സൈനിക അഭ്യാസമായ ഗരുഢയിലാണ് അദ്ദേഹം റാഫേല്‍ പറത്തിയത്. ഈ മാസാവസാനം 60 വയസ്സ് തികയുന്ന ഭദൗരിയ 30നു വിരമിക്കേണ്ടതായിരുന്നു. എന്നാൽ, വ്യോമസേനാ മേധാവിയായി നിയമിക്കപ്പെട്ടതോടെ അദ്ദേഹത്തിനു 2 വർഷംകൂടി തുടരാൻ കഴിയും.
ആഗ്ര സ്വദേശിയായ ഭദൗരിയ പരമവിശിഷ്ട സേവാമെഡലിന് അര്‍ഹനായിട്ടുണ്ട്. രണ്ടു വര്‍ഷം സേവനകാലാവധിയോടെയാണ് ഇദ്ദേഹം സേനാമേധാവിയാകുന്നത്. ഫ്രാൻസിൽ നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയർമാനായിരുന്നു ഭദൗരിയ. ഏത് വെല്ലുവിളിയും, ഏത് ഭീഷണിയും നേരിടാന്‍ ഞങ്ങള്‍ തയ്യാറാകുമെന്ന് വ്യോമസേനാ മേധാവിയായി ചുമതലയേറ്റ ശേഷം അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
വിരമിക്കുന്നതിന് മുന്നോടിയായി ബിഎസ് ധനോവ ദില്ലി യുദ്ധസ്മാരകത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചു. 2016ലാണ് ബിഎസ് ധനോവ വ്യോമസേന മേധാവിയായി ചുമതലയേൽക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പ്രതികരണമായി ബാലാക്കോട്ടിലെ ജെയ്ഷെ മൊഹമ്മദ് ഭീകര ക്യാമ്പുകൾ വ്യോമസേന തകർത്തത് ബിഎസ് ധനോവയുടെ കാലത്താണ്. മിഗ് 21 പൈലറ്റായ ബി എസ് ധനോവ 1999-ലെ കാർഗിൽ യുദ്ധ സമയത്ത് പതിനേഴാം സ്ക്വാഡ്രണിന്‍റെ തലവനായിരുന്നു.
പുതിയ മേധാവിയായി രാകേഷ് കുമാർ സിംഗ് ഭദൗരിയ ചുമതലയേൽക്കുന്നതിനൊപ്പം തന്നെ വ്യോമസേനക്ക് കരുത്തേകാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈല്‍ അസ്ത്ര ഉടൻ തന്നെ വ്യോമസേനയുടെ ഭാഗമാകും എന്നതും പ്രാധാന്യമർഹിക്കുന്നു.
https://www.facebook.com/Malayalivartha