ഡയപ്പറിട്ട കുഞ്ഞാണ് ഹിന്ദി; ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയായിരിക്കെ രൂക്ഷ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്

ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയായിരിക്കെ രൂക്ഷ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. ഹിന്ദി ഡയപ്പറിട്ട ചെറിയ കുഞ്ഞാണെന്നും മറ്റ് ഭാഷകളെ താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി വളരെ ചെറുതാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു. ഡയപ്പിറിട്ട കുഞ്ഞിന്റെ പ്രായമേ ഹിന്ദിഭാഷയ്ക്കുള്ളൂവെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന കേന്ദ്ര നിലപാടിനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയയാളാണ് കമൽഹാസൻ. ചെന്നൈയിൽ പൊതുവേദിയിൽ ഹിന്ദി ഭാഷ വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡയപ്പറിട്ട കുഞ്ഞുകുട്ടിയാണ് ഹിന്ദിയിപ്പോഴും. തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദിഭാഷയിപ്പോഴും ചെറുപ്പമാണ്. കളിയാക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞതല്ല ഇത്. അനുകമ്പയോടെയാണ് ഞാന്‍ സംസാരിക്കുന്നത്. നമ്മൾ ഭാഷയ്ക്ക് ശ്രദ്ധ നല്‍കണം പക്ഷെ അത് അടിച്ചേല്‍പിച്ചോ കഴുത്തിന് പിടിച്ചോ ആവരുത്"എന്നും കമല്‍ഹാസന്‍ പറഞ്ഞു.
ഹിന്ദി അടിച്ചേല്‍പിച്ചാല്‍ അത് ജെല്ലിക്കെട്ട് പ്രക്ഷോഭത്തേക്കാല്‍ ഭഷിഷ്യത്തുണ്ടാക്കുമെന്ന് മുൻപും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.
"പറഞ്ഞത് തന്നെ ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. തമിഴ് ഭാഷയെന്നത് ഞങ്ങളുടെ അഭിമാനമാണ്. അതിന് വേണ്ടി ഞങ്ങള്‍ പോരാടും. ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ ലഭിച്ച വാഗ്ദാനമാണ് നാനാത്വത്തില്‍ ഏകത്വമെന്നത്. അത് മാറ്റാന്‍ നമുക്കാവില്ല". ഒരു ഷായ്‌ക്കോ സുല്‍ത്താനോ ഈ വാഗ്ദാനങ്ങളൊന്നും മാറ്റാനാവില്ലെന്നും അമിത് ഷായെ പരിഹസിച്ച് കമല്‍ഹാസന്‍ മുമ്പ് പറഞ്ഞിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയും കമൽഹാസൻ ശബ്ദമുയർത്തിയിരുന്നു. ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും ഇതു സമ്പൂര്‍ണമായ അധപതനമാണെന്നും കമൽ തുറന്നടിച്ചു. ഏകാധിപത്യ ശൈലിയിലായിരുന്നു നടപടി. സമവായത്തിലൂടെ മാത്രമേ 370, 35എ വകുപ്പുകളില്‍ മാറ്റം വരുത്താന്‍ പാടുണ്ടായിരുന്നുള്ളൂവെന്നും കമല്‍ ഹാസന്‍ പറഞ്ഞു. പ്രതിപക്ഷത്തോട് ആലോചിക്കാതെ, പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്നും പ്രതിപക്ഷത്തെ ബലം പ്രയോഗിച്ച് നിശബ്ദമാക്കുകയായിരുന്നുവെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തി.
'രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ഹിന്ദിക്ക് മാത്രമേ രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്ന മുന്‍നിലപാടില്‍നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മലക്കം മറിഞ്ഞു. മറ്റ് പ്രാദേശിക ഭാഷകളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുക എന്നല്ല താന്‍ ഉദ്ദേശിച്ചതെന്നാണ് അമിത് ഷായുടെ തുടർന്നുണ്ടായ വിശദീകരണം.
മറ്റ് പ്രാദേശിക ഭാഷകളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഒരാളുടെ മാതൃഭാഷയ്ക്ക് ശേഷം രണ്ടാം ഭാഷയായി ഹിന്ദി പഠിക്കാന്‍ മാത്രമേ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളു എന്നുമായിരുന്നു അമിത് ഷായുടെ വിശദീകരണം.
ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയായിരിക്കെതന്നെ തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ മുന്നോട്ട് വന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്റ്റാലിന്‍ കത്തയച്ചിരുന്നു. എട്ട് കോടിയലധികം ജനങ്ങള്‍ സംസാരിക്കുന്ന തമിഴ് ഭാഷ ഔദ്യോഗിക ഭാഷയാക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു സ്റ്റാലിന്റെ കത്ത്. തമിഴ് പ്രാചീന ഭാഷയാണെന്നും യുഎസില്‍ പോയപ്പോള്‍ താന്‍ തമിഴ് സംസാരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ പ്രസംഗിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ തമിഴ് ഭാഷയ്ക്കായി രംഗത്തുവന്നത്.
https://www.facebook.com/Malayalivartha


























