ഇമ്രാന്റെ നെഞ്ചിടിപ്പ് കൂടുന്നു; ഇന്ത്യാ-കസാഖിസ്ഥാന്‍ സംയുക്തപരിശീലനം ആരംഭിച്ചു

അതിര്‍ത്തിയിലെ സംഘർഷാവസ്ഥ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ ശക്തി പാകം വരുത്തി ഇന്ത്യാ-കസാഖിസ്ഥാന്‍ സംയുക്ത സൈനിക പരിശീലനം. അതിര്‍ത്തിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും കസാഖിസ്ഥാനും സംയുക്തസൈനിക പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഭീകരര്‍ക്കെതിരെയും നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെയും സ്വീകരിക്കേണ്ട സൈനിക പ്രതിരോധങ്ങളുടേയും ആക്രമണങ്ങളുടേയും രീതികള്‍ മെച്ചപ്പെടുത്തലാണ് പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഭാരത കസാഖിസ്ഥാന്‍ സംയുക്ത സൈനികാഭ്യാസത്തിന്റെ നാലാം ഘട്ടമാണ് ഉത്തരാഘണ്ടിലെ പിതോടാഗഡില്‍ നടക്കുന്നത്. കാസിന്ദ് 2019 എന്ന് പേരിട്ടിരിക്കുന്ന പരിശീലനപരിപാടി മൂന്ന് ദിവസമായിട്ടാണ് പൂര്‍ത്തിയാവുക. കടുപ്പമേറിയ മലനിരകളിലും കൊടുംകാടുകളിലുമാണ് പരിശീലനം നടക്കുന്നത്. കായിക-യുദ്ധ പരിശീലനങ്ങള്‍ക്ക് പുറമേ വിവിധ അന്താരാഷ്ട്ര ഭീകരതാ വിഷയങ്ങളെപ്പറ്റിയും ഭീകരവിരുദ്ധ നിയമങ്ങളെപ്പറ്റിയും പ്രതിരോധവിദഗ്ധരുടെ ക്ലാസ്സുകളും നടക്കുന്നുണ്ട്. പരിശീലനത്തിന്റ അവസാനഘട്ടത്തില്‍ സൈനികരുടെ കായികക്ഷമതാ പ്രദര്‍ശനങ്ങളും അരങ്ങേറും. ഇരുസൈനിക വിഭാഗങ്ങളും പരസ്പരം സുപ്രധാന ഭീകരവിരുദ്ധ ആക്രമണ- പ്രതിരോധ വിവരങ്ങളും കൈമാറും.
എന്നാൽ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. രാജ്യം പ്രതിരോധശക്തിക്ക് കൂടുതൽ ആക്കം കൂട്ടുമ്പോൾ മറുവശത്ത് രാജ്യത്തിന് നേരെയുള്ള ഭീകരാക്രമണങ്ങളും വർധിച്ചു വരുകയാണ്. രാജ്യത്തെ നടുക്കികൊണ്ട് വീണ്ടും ജമ്മു കാശ്മീരിൽ ഭീകരാക്രമണം നടന്നിരിക്കുകയാണ്. ആക്രമണത്തിൽ പത്തു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ അനന്ത്നാഗിലാണ് സംഭവമുണ്ടായത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിനു നേരെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തേത്തുടർന്ന് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ശ്രീനഗറില്‍ നിന്ന് 55 കിമി അകലെയായാണ് അനന്ത് നാഗ് ഡിസി ഓഫീസ് സ്ഥിതി ചെയ്യുന്നത്. കനത്ത സുരക്ഷാ വലയത്തിലുള്ള ഓഫീസ് ലക്ഷ്യം വെച്ച് എറിഞ്ഞ ഗ്രനേഡ് റോഡ് സൈഡില്‍ വന്ന് പതിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. പരിക്ക് പറ്റിയ 10 പേരില്‍ മാധ്യമ പ്രവര്‍ത്തകരും പോലീസും ഉള്‍പ്പെടും. 12 വയസ്സുള്ള കുട്ടിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ ശേഷം താഴ്വരയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.
നവാകാദല്‍ മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്‍മാരുടെ നേർക്കാണ് ഇതിനു മുമ്പ് ഗ്രനേഡാക്രമണം ഉണ്ടാവുന്നത്. ലക്ഷ്യം തെറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി.
പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ തകര്‍ത്തെറിഞ്ഞ ഭീകരക്യാമ്ബ് വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത് പറഞ്ഞിരുന്നു. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുടെ വന്‍ സംഘത്തെ ജയ്‌ശെ മുഹമ്മദ് ഒരുക്കി നില്‍ത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം. കശ്മീരും പഞ്ചാബുമാണ് ഇവരുടെ ലക്ഷ്യം. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ ജയ്‌ശെ മുഹമ്മദ് തുടങ്ങാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, കശ്മീരില്‍ ആക്രമണം നടത്താന്‍ പാകിസ്താന്‍ സൈന്യം അഫ്ഗാനില്‍ നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട് എന്ന വിവരങ്ങളും അറിയാൻ സാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























