ശ്രീധരൻ പിള്ളയുടെ അങ്കം തുടങ്ങുന്നു; പുതിയ കളികൾ അങ്ങ് മിസോറാമിൽ; മിസോറം ഗവർണറായി പി.എസ്. ശ്രീധരൻപിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
മിസോറം ഗവർണറായി പി.എസ്. ശ്രീധരൻപിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 11.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുക്കും. പി.എസ്. ശ്രീധരൻപിള്ളയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ മുപ്പതോളം പേരാകും ചടങ്ങിൽ പങ്കടുക്കുന്നത്. ദേശീയ സെക്രട്ടറി വൈ. സത്യകുമാർ , സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 2011 - 14 കാലത്ത് വക്കം പുരുഷോത്തമനും 2018 - 19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണര്‍മാരായിരുന്നു. കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയായാണ് ശ്രീധരന്‍ പിള്ള മിസോറമിലേക്ക് ഗവര്‍ണറായി പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാവാൻ കുമ്മനം രാജശേഖരൻ രാജിവച്ച ഒഴിവിലാണ് നിയമനം. നിലവിൽ അസാം ഗവർണർ ജഗദിഷ് മുഖി മിസോറമിന്റെ അധികച്ചുമതല വഹിക്കുകയാണ്.അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോൽവിക്ക് തൊട്ടു പിന്നാലെയാണ് ശ്രീധരൻ പിള്ളയെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതെന്ന പ്രത്യേകതയുണ്ട്. ശബരിമല സമരത്തിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി നേട്ടമുണ്ടാക്കാതെ പോയതോടെ ശ്രീധരൻപിള്ളയെ മാറ്റുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാലത് ഉപതിരഞ്ഞെടുപ്പ് ഫലം വരെ നീണ്ടു. പകരം ഗവർണർ സ്ഥാനം നൽകുന്നത് തികച്ചും അപ്രതീക്ഷിതമാണ്.
അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി നാലിടത്തും മൂന്നാം സ്ഥാനത്താണ് എത്തിയത്. മഞ്ചേശ്വരത്ത് മാത്രമാണ് പാര്‍ട്ടിയ്ക്ക് വോട്ടുവിഹിതത്തിൽ രണ്ടാം സ്ഥാനത്തെങ്കിലും എത്താനായത്. ബിജെപി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൽ മാറ്റമുണ്ടാകുന്നത്. കുമ്മനം രാജശേഖരന്‍റെ പാത പിന്തുടര്‍ന്ന് ശ്രീധരൻ പിള്ളയെ മിസോറം ഗവര്‍ണ്ണറാക്കി നിയമിക്കുന്നതിന് പിന്നിലെ കാരണം തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണെന്നാണ് വിലയിരുത്തൽ. കുമ്മനം മിസോറം ഗവര്‍ണറായി നിയമിക്കപ്പെട്ടപ്പോള്‍ പകരം സംസ്ഥാന അധ്യക്ഷനായ ശ്രീധരൻ പിള്ളയുടെ കീഴിൽ ബിജെപിയുടെ സംഘടനാശേഷി ക്ഷയിച്ചിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ ഫലപ്രദമായ നിലപാടെടുക്കാനും പ്രതിഷേധുയര്‍ത്താനും ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നയിക്കാൻ കുമ്മനം രാജശേഖരൻ മടങ്ങിയത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കുമ്മനത്തിന്‍റെ വരവ് പ്രതീക്ഷിച്ചത്ര ഫലമുണ്ടാക്കിയില്ല.
https://www.facebook.com/Malayalivartha