മോമെനും ഖാനും വന്നില്ല; പൗരത്വ ബില്ലിനെച്ചൊല്ലി ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളൽ; ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തരമന്ത്രി അസുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി
പൗരത്വ ബില്ലിനെച്ചൊല്ലി ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളൽ. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തരമന്ത്രി അസുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച വൈകീട്ട് ഇന്ത്യയിലെത്തേണ്ടതായിരുന്നു മോമെന്‍ എന്നാൽ അവസാന നിമിഷം സന്ദർശനം റദ്ദാക്കുകയായിരുന്നു.
ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പൗരത്വബില്‍ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശമാണ് ബംഗ്ലാദേശിനെ ചൊടിപ്പിച്ചത്. അമിത് ഷായുടെ പ്രസ്താവന അസത്യമാണെന്ന് മോമെന്‍ ധാക്കയില്‍ പറഞ്ഞു. പൗരത്വബില്‍ ഇന്ത്യയുടെ മതേതര-സഹിഷ്ണുതാ പാരമ്ബര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനുപിന്നാലെയാണ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയും സന്ദര്‍ശനം റദ്ദാക്കിയത്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് വെള്ളിയാഴ്ച മേഘാലയയിലെ ഷില്ലോങ്ങിലെത്തേണ്ടതായിരുന്നു അസുസമാന്‍ ഖാന്‍. ഇവിടെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. അതേസമയം, ഷാ ഷില്ലോങ്ങിലേക്ക് പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പൗരത്വ ബില്ലിനെച്ചൊല്ലിയുള്ള കല്ലുകടിയെ തുടർന്ന് ഞായറാഴ്ചമുതല്‍ മൂന്നുദിവസം ഗുവാഹാട്ടിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയുടെ വേദി മാറ്റിയേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയും പങ്കെടുക്കേണ്ട ഉച്ചകോടിയാണിത്.
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കനക്കുകയാണ്. അസമില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.ഇതോടെ സ്ഥിതിഗതികള്‍ കൂടുതൽ വഷളായിരിക്കുകയാണ്. പല മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്‍റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തി. കൂടുതല്‍ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
അസമില്‍ മാത്രം20 കമ്ബനി സൈന്യത്തെ കൂടി അധികമായി വിന്യസിക്കും. അരുണാചല്‍ പ്രദേശിലുംപൗരത്വ ഭേദഗതി ബില്‍ വരുദ്ധ സമരത്തിന് തുടക്കമായി. രാജീവ് ഗാന്ധി സര്‍വകലാശാലവിദ്യാര്‍ഥികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുകയാണ്. അസമിലെ ദിബ്രുഗഡില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ച ഒന്നുവരെ കര്‍ഫ്യൂവിന് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മേഘാലയയില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റിനും എസ്.എം.എസിനും രണ്ട് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി. തലസ്ഥാനമായ ഷില്ലോങ്ങില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha