ശക്തി തെളിയിച്ച് നിർമല; ഫോബ്‌സിന്റെ ലോകത്തെ ഏറ്റവും കരുത്തരായ നൂറു സ്ത്രീകളുടെ പട്ടികയില്‍ നിര്‍മല സീതാരാമനും

ഇന്ത്യയുടെ മഹിമ വാനോളം ഉയർത്തി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ. ഫോബ്‌സ് മാസികയുടെ 2019ലെ ലോകത്തെ കരുത്തരായ നൂറു സ്ത്രീകളുടെ പട്ടികയില്‍ നിര്‍മലയും ഇടം പിടിച്ചു. ആദ്യമായാണ് ഫോബ്‌സിന്റെ പട്ടികയില്‍ നിര്‍മല ഇടംപിടിക്കുന്നത് , 34ാം സ്ഥാനത്താണുള്ളത്.
ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലാണ് ലോകത്തെ ഏറ്റവും കരുത്തയായ സ്ത്രീയായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യൂറേപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ലാഗാര്‍ഡാണ് രണ്ടാംസ്ഥാനത്ത്. യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാംസ്ഥാനുണ്ട്. ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന 29ാംസ്ഥാനത്ത് ഇടംപിടിച്ചു.
നിര്‍മലയെ കൂടാതെ ഇന്ത്യയില്‍ നിന്നും എച്ച്‌സിഎല്‍ കോര്‍പറേഷന്‍ സിഇഒ റോഷിനി നാദര്‍ മല്‍ഹോത്രയും ബയോകോണ്‍ സ്ഥാപക കിരണ്‍ മജൂന്താര്‍ ഷായുമുണ്ട്.
ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹ സ്ഥാപകയായ മെലിന്റ ഗേറ്റ്‌സും ഫെയ്‌സ്ബുക്കിന്റെ സിഒഒ ഷെര്‍യല്‍ സാന്റ്ബര്‍ഗും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ദെനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ മകള്‍ ഇവാന്‍ക ട്രംപും പട്ടികയിലുണ്ട്. നാദര്‍ മല്‍ഹോത്ര 54ാം സ്ഥാനത്തും കിരണ്‍ മജൂന്താര്‍ ഷാ 65ാം സ്ഥാനത്തുമാണുള്ളത്.
ഇന്ദിര ഗാന്ധിക്ക് ശേഷം ഇന്ത്യന്‍ ധനകാര്യ വകുപ്പ് ഭരിക്കുന്ന ആദ്യത്തെ വനിതയാണ് നിര്‍മല സീതാരാമന്‍. ഒന്നാം മോദി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു നിര്‍മല. രണ്ടാം ഇന്നിങ്സിൽ നിർമല സീതാരാമനെന്ന ബിജെപിയുടെ കരുത്തയായ വനിതയ്ക്ക് ആ വകുപ്പ് കൊടുത്തത് വെറുതെയല്ല. നിര്‍മ്മല പ്രതിരോധരംഗവുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ളതല്ല. സാമ്പത്തിക ശാസ്ത്രത്തിലാണ് ജെഎന്‍യുവില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. പിന്നീട് മള്‍ട്ടി നാഷണണല്‍ കമ്പനികളിലെ ഉദ്യോഗസ്ഥയായി പ്രർത്തിച്ചു. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
കർണാടകയിൽ നിന്നാണ് നിർമല രാജ്യസഭയിലേക്കെത്തുന്നത്. കർണാടക്കാർക്കു വേണ്ടി അവരുടെ ഭാഷ പഠിക്കാൻ തയ്യാറാണെന്നു പറഞ്ഞ് അവർ കന്നഡമണ്ണിന് പ്രിയങ്കരിയായി. ബിജെപി രാഷ്ട്രീയത്തിൽ സജീവമായി രംഗത്തുണ്ടായിരുന്ന ഭർത്താവ് പ്രഭാകർ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാർട്ടിക്കൊപ്പം ചേർന്നപ്പോഴും നിർമ്മല ബിജെപിക്കൊപ്പം തന്നെ നിന്നു.
നിര്‍മ്മലയുടെ അക്കാദമിക് യോഗ്യതകള്‍ പരിഗണിച്ചാണ് വാണിജ്യവകുപ്പിൻറെ അമരത്തേക്ക് എത്തിച്ചത്. വാണിജ്യവകുപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് നിര്‍മ്മല സീതാരാമനെ പ്രതിരോധം ഏല്‍പ്പിക്കാന്‍ കാരണമായതെന്നാണ് 2017 ലെ മന്ത്രിസഭാ പുനസംഘടനാ സമയത്ത് മോദി പറഞ്ഞത്.
തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജില്‍നിന്നു ബിരുദം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനനന്തരബിരുദം. പ്രശസ്തമായ ജെന്‍യു ക്യാംപസില്‍വച്ച് സ്വന്തം പ്രണയവും അവര്‍ കണ്ടെത്തി. 1970-കളില്‍ ആന്ധ്രാപ്രദേശില്‍ മന്ത്രിപദവി വരെ അലങ്കരിച്ച വ്യക്തികളുള്ള കുടുംബത്തിലെ പറകാല പ്രഭാകര്‍. പറകാല–നിര്‍മലയുടെ ജീവിതത്തിന്റെ അടുത്ത ഘട്ടം ലണ്ടനില്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഗവേഷണം. പഠനത്തിനുവേണ്ടി പണം കണ്ടെത്താന്‍ അക്കാലത്ത് റീജന്റ് സ്ട്രീറ്റിലെ ഒരു കടയില്‍ സെയില്‍സ് ഗേള്‍ ആയും ജോലി ചെയ്തിട്ടുണ്ട്. ബിബിസി റേഡിയോ തമിഴ് വിഭാഗത്തില്‍ വിവര്‍ത്തകയായി കുറച്ചുനാള്‍ ജോലിനോക്കി. പിന്നീടാണ് പ്രൈസ് വാട്ടര്‍ ഹൗസില്‍ അനലിസ്റ്റ് എന്ന പദവിയില്‍ എത്തുന്നത്.
2003 മുതല്‍ 2005 വരെയുള്ള കാലഘട്ടമാണ് നിര്‍മലയുടെ ജീവിതത്തിലെ വഴിത്തിരിവ്. നിര്‍മല ദേശീയ വനിതാ കമ്മിഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. മൂന്നുവര്‍ഷത്തിനുശേഷം ഭാരതീയ ജനതാ പാര്‍ടി അംഗമായി. 2010-ല്‍ പാര്‍ട്ടിയുടെ ദേശീയ വക്താവ് സ്ഥാനം. മാധ്യമങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി നയങ്ങള്‍ വിശദീകരിച്ചും വിമര്‍ശനങ്ങളെ എതിരിട്ടും ബിജെപിയുടെ കരുത്തുറ്റ മുഖമായി വളര്‍ന്നു.
https://www.facebook.com/Malayalivartha





















