രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി; രാജ്യത്തുടനീളം സംഘര്‍ഷത്തിന് തിരികൊളുത്തിയത് മോദിയും അമിത് ഷായുമെന്ന് രാഹുൽ; എന്നാൽ റേപ്പ് ഇൻ ഇന്ത്യ പരാമർശം വിവാദത്തിൽ
ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രാജ്യസഭയില്‍ ബഹളം. പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ ഓരോ സ്ത്രീകളുടെ പേരിലും രാഹുല്‍ മാപ്പ് പറയണമെന്ന് ഗിരിരാജ് സിങ് ആവശ്യപ്പെട്ടു.
രാഹുല്‍ മാപ്പ് പറയൂ എന്ന് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. ഈ ഘട്ടത്തില്‍ സഭയില്‍ ഇല്ലാത്ത ഒരംഗത്തിന്റെ പേര് ഉന്നയിക്കരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു പറഞ്ഞു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ബലാത്സംഗ കേസുകളില്‍ ശ്രദ്ധകൊണ്ടുവരാനാണ് രാഹുല്‍ ഈ പരാമര്‍ശം നടത്തിയതെന്ന് ഡിഎംകെ എംപി കനിമൊഴി പറഞ്ഞു.
എന്നാൽ റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വ്യക്തമാക്കി. നരേന്ദ്ര മോദിയും ബിജെപിയും പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണു ശ്രമിക്കുന്നതെന്നു രാഹുല്‍ പറഞ്ഞു. 'ഞാന്‍ പറഞ്ഞത് എന്താണെന്നു വിശദീകരിക്കാം. പ്രധാനമന്ത്രി എപ്പോഴും മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചാണു പറയുന്നത്. എന്നാല്‍ പത്രം തുറക്കുമ്പോള്‍ അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പകരം ബലാത്സംഗ വാര്‍ത്തകളാണു കാണുന്നത്രാ എന്ന് രാഹുല്‍ വ്യക്തമാക്കി.
ബിജെപിക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗത്തിന്റെ വിഡിയോയും രാഹുല്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയെ ബലാത്സംഗ തലസ്ഥാനമാക്കി മാറ്റിയതിനു മാപ്പു പറയണമെന്നു മോദി പറയുന്ന വിഡിയോയാണു പോസ്റ്റ് ചെയ്തിരിക്കുന്നത്. വടക്കുകിഴക്കു സംസ്ഥാനങ്ങളിലെ സംഘര്‍ഷത്തിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തതിനും ഈ പ്രസംഗത്തിനും മോദി മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha