പൗരത്വഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി രാജ്യവ്യാപകമായി പ്രക്ഷോഭം ഉണ്ടാവുകയും കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കുകയും സമരരംഗത്തേക്ക് വരുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ പിന്നോട്ട് പോകുന്നതായി സൂചന
പൗരത്വഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി രാജ്യവ്യാപകമായി പ്രക്ഷോഭം ഉണ്ടാവുകയും കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കുകയും സമരരംഗത്തേക്ക് വരുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ പിന്നോട്ട് പോകുന്നതായി സൂചന. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സഖ്യസര്‍ക്കാരുകള്‍ ഉള്ളിടത്തും സി.എ.എയും എന്‍.സി.ആറും നടപ്പാക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ അധികാരത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, പുതുച്ചേരി എന്നിവിടങ്ങളിലുംസഖ്യസര്‍ക്കാരുകളുള്ള മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന് പറഞ്ഞ് പിന്‍വലിയുകയാണ്. സി.എ.എയ്‌ക്കെതിരെ കേരളത്തില്‍ സര്‍ക്കാരും പ്രതിപക്ഷമായ കോണ്‍ഗ്രസും നിയമസഭയില്‍ പ്രമേയം പാസ്സാക്കിയത് പോലുള്ള നടപടികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ തന്നെയാണ് ഈ തീരുമാനം എടുത്തത്. ഹൈക്കമാന്‍ഡ് ഇവര്‍ക്ക് യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.
സി.എ.എയ്‌ക്കെതിരെ പ്രമേയം കൊണ്ടുവന്നാല്‍ അത് ബി.ജെ.പിക്ക് അനുകൂലമാകുമോ എന്ന ആശങ്കയുമുണ്ട്. ജാര്‍ഖണ്ഡില്‍ ബി.ജെ.പിയെ വീഴ്ത്തിയാണ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കിയത്. ഈ സാഹചര്യത്തില്‍ പ്രക്ഷോഭം കടുപ്പിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ വീണ്ടും ബി.ജെ.പിക്ക് ഒപ്പംനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് പുതിയനീക്കമെന്നും അറിയുന്നു. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് സമരങ്ങള്‍ നടത്തുന്നതെന്ന് കഴിഞ്ഞദിവസം രാജസ്ഥാനില്‍ നടന്ന സി.എ.എ അനുകൂല റാലിയില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ചൂണ്ടിക്കാണിച്ചിരുന്നു. അത് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസിന് ഭയമുണ്ട്. നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുള്ള ഹിന്ദുക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.
പ്രക്ഷോഭങ്ങള്‍ക്കിടെ യു.പിയില്‍ അടക്കം നിരവധി പേര്‍ ഉത്തരേന്ത്യയില്‍ കൊല്ലപ്പെട്ടിരുന്നു. അതിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി രംഗത്ത് വരുകയും. പൊലീസിന്റെ കിരാത നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. സമരത്തിനിടെ അക്രമം അഴിച്ച് വിട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പിയും പൊലീസും പ്രസ്താവനയിറക്കി. അതോടെ പ്രിയങ്കയും കോണ്‍ഗ്രസും വെട്ടിലായി. ഇത് ഉത്തരേന്ത്യയിലെ ഹിന്ദുക്കള്‍ കോണ്‍ഗ്രസിനെതിരെ തിരിയാന്‍ കാരണമാകുമെന്ന് നേതാക്കള്‍ വിലയിരുത്തി. ഹിന്ദു- മുസ്്‌ലിം വേര്‍തിരിവ് രാജ്യത്തുടനീളം ഉണ്ടായാല്‍ അത് ബി.ജെ.പിക്ക് വലിയ ഊര്‍ജ്ജം നല്‍കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഇതെല്ലാം കണക്കിലെടുത്താണ് തല്‍ക്കാലം പതിയെ പതിയെ പിന്‍മാറാമെന്ന് തീരുമാനിച്ചതെന്ന് അറിയുന്നു.
2019ലെ പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വതിനുള്ള അവസാന തീയതി 2014 ഡിസംബര്‍ 31ആണ്. ആസമിലെ പ്രതിഷേധത്തിന് പ്രധാനകാരണമിതാണ്. അസം കരാര്‍ അനുസരിച്ച് 1971 മാര്‍ച്ച് 25 ആണ് പൗരത്വത്തിനുളള അവസാന തീയ്യതി. അതിനാല്‍ 9 ലക്ഷം മുസ്്‌ലിംകളെ പൗരത്വ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധമല്ലെന്ന് വ്യക്തം. വടക്ക് കിഴക്കന്‍ സംസ്ഥാനത്തുള്ളവര്‍ ആവശ്യപ്പെടുന്നത് രാജ്യത്ത് ആര്‍ക്കും പുതുതായി പൗരത്വം നല്‍കരുതെന്നാണ്. അതില്‍ ഹിന്ദുവെന്നോ, മുസ്്‌ലിമെന്നോ ഇല്ല. ഇക്കാര്യം കോണ്‍ഗ്രസിനെ കുഴയ്ക്കുന്നുണ്ട്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആസാമില്‍ പൗരത്വരജിസ്റ്റര്‍ നടപടികള്‍ ആരംഭിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്.
https://www.facebook.com/Malayalivartha