പ്രതിഷേധിച്ച എല്ലാവരേയും വെടിവച്ച് കൊല്ലണം; വിവാദ പ്രസംഗവുമായി ബിജെപി എംഎൽഎ
പൗരത്വഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാപേരെയും വെടിവച്ച് കൊല്ലണമെന്ന ആഹ്വാനവുമായി ബിജെപി എംഎല്‍എ. പ്രതിഷേധം നടത്തിയ രണ്ടുപേരെയല്ല എല്ലാവരേയും വെടിവച്ച് കൊല്ലണമായിരുന്നുവെന്നാണ് കര്‍ണാടകത്തിലെ ബെല്ലാരി എം എൽ എയായ സോമശേഖര റെഡ്ഡിയുടെ വിവാദ പ്രസംഗം.
ഇതിന് മുന്‍പും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ എംഎല്‍എ രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു എംഎൽഎ യുടെ പ്രതികരണം.. ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കുന്നതിനു പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാൽ ഇപ്പോൾ സമരം ചെയ്യുന്ന കൂട്ടർ ബാക്കിയുണ്ടാവില്ല. സർക്കാർ വാഹനങ്ങൾക്ക് തീയിടുന്നവരുടെ സ്വത്ത് കത്തിക്കാൻ തങ്ങൾക്ക് അറിയാമെന്നും സോമശേഖര റെഡ്ഡി പറഞ്ഞു.
"പ്രതിഷേധിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇവര്‍ (പൗരത്വഭേദഗതിക്കെതിരെ റാലി നടത്തുന്നവര്‍) വെറും അഞ്ച് ശതമാനമേയുള്ളു. കോണ്‍ഗ്രസിലെ മണ്ടന്മാര്‍ നിങ്ങളോട് കള്ളം പറയുകയാണ്. അവരെ വിശ്വസിച്ച് നിങ്ങള്‍ തെരുവിലേക്കും വരുന്നു. ഞങ്ങളാണ് 80 ശതമാനവും, നിങ്ങള്‍ വെറും 17 ശതമാനമേയുള്ളു. ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ എന്താകും അവസ്ഥ?"- പൗരത്വഭേദഗതിയെ പിന്തുണച്ച് ബിജെപി നടത്തിയ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ സോമശേഖര റെഡ്ഡി പറഞ്ഞു.
പേരെടുത്തു പറയാതെയുള്ള പരാമര്‍ശങ്ങള്‍ മുസ്ലീംകള്‍ക്കെതിരെയാണെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 80 ശതമാനം ഹിന്ദുക്കളും 20 ശതമാനം മുസ്ലീംകളും എന്നു തന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മുസ്ലീം ജനത തങ്ങളുടെ സ്വത്തുവകകള്‍ നശിപ്പിക്കാന്‍ വന്നാല്‍ നോക്കിനില്‍ക്കില്ലെന്നും സോമശേഖരറെഡ്ഡി പറഞ്ഞു.
https://www.facebook.com/Malayalivartha