അമിത് ഷായ്ക്കു ഗോ ബാക്ക് വിളിച്ച പെണ്‍കുട്ടികള്‍ വീടൊഴിഞ്ഞു; തീരുമാനം ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന്
പൗരത്വനിയമ ഭേദഗതി വിഷയത്തിൽ ജനങ്ങളുടെ പിന്തുണ നേടാനായി ഗൃഹസന്ദര്‍ശനം നടത്തിയ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്ക് നേരെ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ഒടുവില്‍ വീടൊഴിഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്നാണ് വീടൊഴിഞ്ഞത്. മലയാളിയായ സൂര്യ, ഉത്തര്‍പ്രദേശ് സ്വദേശിനി ഹര്‍മിത എന്നിവരാണ് ലജ്പത് നഗറിലെ വാടകവീടൊഴിഞ്ഞത്.
പൗരത്വനിയമത്തിന്റെ പ്രചാരണത്തിനായി ബിജെപി സംഘടിപ്പിച്ച ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് ഞായറാഴ്ച അമിത് ഷാ ലജ്പത് നഗറില്‍ വീടുകള്‍ സന്ദർശിച്ചത്. ബിജെപിയുടെ ശക്തികേന്ദ്രമായ ലജ്പത് നഗറില്‍ സംഘാടകരെപ്പോലും അമ്ബരപ്പിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയത്. അമിത് ഷാ ഗോബാക്ക് എന്നു തുടര്‍ച്ചയായി മുദ്രാവാക്യം വിളിച്ചാണു പെണ്‍കുട്ടികള്‍ ഷായെയും ബിജെപി നേതാക്കളെയും ഞെട്ടിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബാനര്‍ എഴുതി വീടിനു പുറത്ത് തുക്കിയിടുകയും ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്ക് പിന്നാലെ കോളനി നിവാസികളും പ്രതിഷേധിച്ചു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിവരിക്കാന്‍ ആദ്യം കയറിയ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്ബോഴാണ് അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ഉണ്ടായത്. എന്നാല്‍ അമിത് ഷാ പ്രതികരിക്കാന്‍ തയ്യാറായില്ല.
പ്രതിഷേധത്തിന് പിന്നാലെ അമിത് ഷാ മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സമീപവാസികളായ ബിജെപി പ്രവര്‍ത്തകര്‍ വീട്ടുടമയെ പ്രതിഷേധമറിയിക്കുകയും, തുടര്‍ന്ന് പെണ്‍കുട്ടികളോട് വീടൊഴിയാന്‍ ഉടമ ആവശ്യപ്പെടുകയായിരുന്നു.
കാലങ്ങളായി ബി.ജെ.പിക്ക് സ്വാധീനമുള്ള സ്ഥലമാണ് ലജ്പത് നഗര്‍. അതുകൊണ്ടുതന്നെയാണ് സി.എ.എ അനുകൂല പ്രചരണ പരിപാടിക്ക് ലജ്പത് നഗര്‍ തന്നെ തിരഞ്ഞെടുത്തത്. എന്നാല്‍ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ തന്നെ പ്രതിഷേധം ഉണ്ടായത് ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha