ആ ക്രൂരതയുടെ മുഖം മൂടി ഹിന്ദു രക്ഷാദളിന്റേത് ; ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവിൽ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്ര ഹിന്ദുത്വ സംഘടന ; മറ്റു സർവ്വകലാശാലകൾക്ക് ഭീഷണി
ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവിൽ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്ര ഹിന്ദുത്വ സംഘടന ഹിന്ദു രക്ഷാദള്‍. തങ്ങളുടെ പ്രവര്‍ത്തകരാണ് ക്യാമ്പസിനുള്ളില്‍ അതിക്രമിച്ച് കടന്ന് അക്രമം അഴിച്ചുവിട്ടതെന്ന് സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
'ജെഎന്‍യു കമ്മ്യൂണിസ്റ്റുകളുടെ താവളമാണ്. അത്തരത്തിലൊരു താവളം ഞങ്ങള്‍ അനുവദിക്കില്ല. അവര്‍ ഞങ്ങളുടെ മതത്തേയും രാജ്യത്തേയും അപമാനിക്കുകയാണ്. ഞങ്ങളുടെ മതത്തിന് എതിരായ അവരുടെ നിലപാട് ദേശവിരുദ്ധമാണ്. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മറ്റു സര്‍വകലാശാലകളിലും സമാനരീതിയിലുള്ള അക്രമമുണ്ടാകും- ഒരു മിനിറ്റ് 50സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തോമര്‍ പറയുന്നു. ഈ രാജ്യത്ത് ജീവിച്ച്, ഭക്ഷണം കഴിച്ച്, വിദ്യാഭ്യാസം നേടി അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ജെഎന്‍യുവില്‍ അക്രമം നടത്തിയ എല്ലാവരും ഞങ്ങളുടെ പ്രവര്‍ത്തകരാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കാന്‍ പോലും ഞങ്ങള്‍ ഒരുക്കമാണ് എന്നും വീഡിയോയില്‍ പറയുന്നു.
ഞായറാഴ്ച രാത്രിയിലാണ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികള്‍ ആക്രമണം നടത്തിയത്. ആക്രണത്തില്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും അധ്യാപകര്‍ക്കുമടക്കം പരിക്കേറ്റിരുന്നു. എബിവിപി പ്രവർത്തകരാണു അക്രമത്തിനു പിന്നിലെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തെത്തുന്നുണ്ട്. അധ്യാപകരെപ്പോലും ഇവർ വെറുതേ വിട്ടില്ല. സംഭവത്തില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലുകളും മറ്റും തല്ലിതകര്‍ത്ത അക്രമികള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഐഷിയെയും മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എംയിസില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫീസ് വർധന പിൻവലിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി ജെഎൻയു വിദ്യാർഥികൾ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്കു മാർച്ച് നടത്താനിരിക്കെയാണ് അക്രമം. ശനിയാഴ്ച സുരക്ഷാ ജീവനക്കാർ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.
ക്യാമ്പസിനുള്ളില്‍ നടന്ന അക്രമത്തിന് എതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അക്രമം ഇനിയും ആവര്‍ത്തിക്കും എന്ന് ഭീഷണിപ്പെടുത്തി ഹിന്ദു രക്ഷാ ദള്‍ രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കടന്നുകയറിയ ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥി നേതാവ് ഐഷി ഘോഷിനും മറ്റു 19 പേര്‍ക്കുമെതിരെ കേസെടുത്തു. യൂണിവേഴ്‌സിറ്റി സെര്‍വര്‍ റൂം തല്ലിത്തകര്‍ത്തെന്നാരോപിച്ചാണ് ഡല്‍ഹി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് പോലീസിന്റെ നടപടി.
ജെഎന്‍യു ഹോസ്റ്റലില്‍ അക്രമികള്‍ കടന്നുകയറി വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍ കെട്ടിടത്തിനും നേരെ അക്രമം അഴിച്ചുവിട്ട സംഭവത്തിന്റെ തലേന്ന് ശനിയാഴ്ച യൂണിവേഴ്‌സിറ്റിയുടെ സെര്‍വര്‍ റൂം അടിച്ചുതകര്‍ത്തെന്നാരോപിച്ചാണ് കേസ്. സെക്യൂരിറ്റി ജീവനക്കാരെ അക്രമിക്കുകയും സെര്‍വര്‍ റൂം തല്ലിത്തകര്‍ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
https://www.facebook.com/Malayalivartha