ഒന്നുകില്‍ മോദിക്ക് പങ്ക്, അല്ലെങ്കില്‍ അദ്ദേഹം ഒരു കഴിവുകെട്ടവൻ; ജെ.എന്‍.യു കാമ്പസിൽ ഇരുട്ടിന്റെ മറവിൽ നടന്ന ആക്രമണത്തിൽ മോദിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ജെ.എന്‍.യു കാമ്പസിൽ ഇരുട്ടിന്റെ മറവിൽ നടന്ന ആക്രമണത്തിൽ മോദിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്റെ വസതിക്ക് കിലോമീറ്ററുകള്‍ക്ക് മാത്രം അപ്പുറം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കപ്പെടുമ്പോള്‍ ശബ്ദമുയുര്‍ത്താന്‍ ഒരു പ്രധാനമന്ത്രിക്ക് പറ്റുന്നില്ലെങ്കില്‍ ഒന്നുകില്‍ അയാള്‍ക്കതില്‍ പങ്കുണ്ടാവുകയോ അല്ലെങ്കില്‍ അയാളൊരു കഴിവില്ലാത്തവനോ ആയിരിക്കുമെന്ന് യെച്ചൂരി ആഞ്ഞടിച്ചു.
” മോദിയുടെ മൗനം ഉറക്കെ സംസാരിക്കുകയാണ്. തന്റെ വസതിയുടെ കിലോമീറ്ററുകള്‍ക്ക് മാത്രം അപ്പുറം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കപ്പെടുമ്പോള്‍ ശബ്ദമുയര്‍ത്താന്‍ ഒരു പ്രധാനമന്ത്രിക്ക് പറ്റുന്നില്ലെങ്കില്‍ ഒന്നുകില്‍ അയാള്‍ക്കതില്‍ പങ്കുണ്ടാകും അല്ലെങ്കില്‍ അയാള്‍ കഴിവില്ലാത്തവനാകും”, യെച്ചൂരി ട്വീറ്റ് ചെയ്തു.
ജെ.എന്‍.യു ആക്രമത്തില്‍ മുൻപും കേന്ദ്രസര്‍ക്കാറിനെതീരെ ആഞ്ഞടിച്ച് യെച്ചൂരി രംഗത്തുവന്നിരുന്നു. ജെ.എന്‍.യുവില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ എ.ബി.വി.പി ഗുണ്ടകളും ഭരണകൂടവും തമ്മിലുള്ള കൂട്ടുകെട്ടിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും ഹിന്ദുത്വ അജണ്ടയ്ക്കെതിരെ ജെ.എന്‍.യുവിലെ ചെറുത്തുനില്‍പ്പിനെ ഭയപ്പെടുന്ന അധികാരത്തിലിരിക്കുന്നവരുടെ ആസൂത്രിതമായ ആക്രമണമാണിതെന്നുമാണ് യെച്ചൂരി പറഞ്ഞത്.
ജനുവരി അഞ്ചിന് രാത്രിയിലാണ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികള്‍ ആക്രമണം നടത്തിയത്. ആക്രണത്തില്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും അധ്യാപകര്‍ക്കുമടക്കം പരിക്കേറ്റിരുന്നു. എബിവിപി പ്രവർത്തകരാണു അക്രമത്തിനു പിന്നിലെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തെത്തുന്നുണ്ട്. അധ്യാപകരെപ്പോലും ഇവർ വെറുതേ വിട്ടില്ല. സംഭവത്തില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലുകളും മറ്റും തല്ലിതകര്‍ത്ത അക്രമികള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഐഷിയെയും മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എംയിസില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫീസ് വർധന പിൻവലിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി ജെഎൻയു വിദ്യാർഥികൾ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്കു മാർച്ച് നടത്താനിരിക്കെയാണ് അക്രമം. ശനിയാഴ്ച സുരക്ഷാ ജീവനക്കാർ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.
ക്യാമ്പസിനുള്ളില്‍ നടന്ന അക്രമത്തിന് എതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അക്രമം ഇനിയും ആവര്‍ത്തിക്കും എന്ന് ഭീഷണിപ്പെടുത്തി ഹിന്ദു രക്ഷാ ദള്‍ രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കടന്നുകയറിയ ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥി നേതാവ് ഐഷി ഘോഷിനും മറ്റു 19 പേര്‍ക്കുമെതിരെ കേസെടുത്തു. യൂണിവേഴ്‌സിറ്റി സെര്‍വര്‍ റൂം തല്ലിത്തകര്‍ത്തെന്നാരോപിച്ചാണ് ഡല്‍ഹി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് പോലീസിന്റെ നടപടി.
ജെഎന്‍യു ഹോസ്റ്റലില്‍ അക്രമികള്‍ കടന്നുകയറി വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍ കെട്ടിടത്തിനും നേരെ അക്രമം അഴിച്ചുവിട്ട സംഭവത്തിന്റെ തലേന്ന് ശനിയാഴ്ച യൂണിവേഴ്‌സിറ്റിയുടെ സെര്‍വര്‍ റൂം അടിച്ചുതകര്‍ത്തെന്നാരോപിച്ചാണ് കേസ്. സെക്യൂരിറ്റി ജീവനക്കാരെ അക്രമിക്കുകയും സെര്‍വര്‍ റൂം തല്ലിത്തകര്‍ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
https://www.facebook.com/Malayalivartha