പിറന്നനാടിനെ ഭീകരർക്ക് ഒറ്റികൊടുത്തത് ലക്ഷങ്ങൾക്കായി; ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത പോലീസ് ഓഫീസര്‍ തീവ്രവാദികൾക്ക് സഹായം ചെയ്യുന്നതിനായി 12 ലക്ഷം രൂപ കൈപ്പറ്റിയതായി ജമ്മു കശ്മീര്‍ പോലീസ്

ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത പോലീസ് ഓഫീസര്‍ തീവ്രവാദികൾക്ക് സഹായം ചെയ്യുന്നതിനായി ലക്ഷങ്ങള്‍ കൈപ്പറ്റിയതായി ജമ്മു കശ്മീര്‍ പോലീസ്. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് സഹായിക്കുന്നതിനായി ഇയാള്‍ തീവ്രവാദികളില്‍നിന്ന് 12 ലക്ഷം രൂപ വാങ്ങിയതായി പ്രാഥമിക ചോദ്യംചെയ്യലില്‍ വ്യക്തമായി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഭീകരരെ സുരക്ഷിതമായി ബാനിഹാള്‍ തുരങ്കം കടത്തുന്നതിന് 12 ലക്ഷം രൂപയാണ് ഇവരില്‍നിന്ന് ദേവേന്ദ്ര സിങ് പറഞ്ഞുറപ്പിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. ഡിവൈഎസ്പി ഓടിക്കുന്ന വാഹനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇവര്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് ഭീകരര്‍ ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ താമസിച്ചിരുന്നതായും പോലീസ് പറയുന്നു.
ശനിയാഴ്ചയാണ് ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവേന്ദ്ര സിങ്ങിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, തീവ്രവാദിയായ റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവര്‍ക്കൊപ്പമാണ് പോലീസ് ഓഫീസറെയും കസ്റ്റഡിയിലെടുത്തത്. ഭീകരരെ കീഴടങ്ങാന്‍ എത്തിക്കുന്നതിനിടയിലാണ് തന്നെ പോലീസ് പിടികൂടിയതെന്നാണ് ഡിവൈഎസ്പി അവകാശപ്പെടുന്നത്.
എന്നാല്‍, ഇത്തരമൊരു കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ ഇദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഇതിനെക്കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. മാത്രമല്ല, പിടിയിലായ തീവ്രവാദികളെ ചോദ്യംചെയ്തതില്‍ നിന്ന് കീഴടങ്ങാനുള്ള പദ്ധതി അവര്‍ക്കുണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി പോലീസ് പറയുന്നു. ദേശീയപാതയില്‍ വാഹനത്തില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് ഇവര്‍ പോലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പോലീസ് കണ്ടെടുത്തു. പിടിയിലാവുമ്പോള്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു തീവ്രവാദികള്‍.
കുല്‍ഗാമിലെ മിര്‍ ബസാറില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ നവീദ് ബാബുവിനൊപ്പമാണ് ദേവേന്ദ്രസിങ്ങിനെ അറസ്റ്റ് ചെയ്തത്. കശ്മീരികളല്ലാത്ത 11 പേരെ കൊന്ന കേസില്‍ പ്രതിയാണിയാള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. പിടിയിലാവുമ്പോള്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍.
കഴിഞ്ഞ ഓഗസ്റ്റിലാണ് രാഷ്ട്രപതിയില്‍ നിന്ന് ദേവേന്ദ്രസിങ് ധീരതയ്ക്കുള്ള മെഡല്‍ സ്വീകരിച്ചത്. ധീരതയ്ക്ക് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര സിങ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഹൈജാക്കിങ് വിരുദ്ധ സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ്.
രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് പണത്തിന് വേണ്ടി രാജ്യത്തെ ഒറ്റു കൊടുത്തത്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിലും ദവീന്ദര്‍ സിങ് ഡിവൈഎസ്പിയായിരുന്നപ്പോള്‍ ഉണ്ടായ പുല്‍വാമ ഭീകരാക്രമണത്തിലും ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. ദവീന്ദര്‍ വെറും ഇടനിലക്കാരന്‍ മാത്രമാണോ അതോ സ്വന്തം ചെലവിലാണോ അയാള്‍ ഭീകരരെ കാറില്‍ കൊണ്ടുപോയതെന്നും സുര്‍ജേവാല ചോദിച്ചു. പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതിനു മുന്‍പ് അയച്ച കത്തില്‍ ദവീന്ദര്‍ സിങ്ങിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദിന് ഡല്‍ഹിയില്‍ താമസിക്കുന്നതിനു സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ദവീന്ദര്‍ ആവശ്യപ്പെട്ടു എന്നായിരുന്നു കത്ത്. എന്നാല്‍ ഇതു സംബന്ധിച്ച് തെളിവുകള്‍ ഒന്നുമില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കശ്മീര്‍ ഐജി വിജയ്കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
https://www.facebook.com/Malayalivartha


























