ചരിത്രം സൃഷ്ടിച്ച് അമിത്ഷാ ; ആയുധം വെച്ച് കീഴടങ്ങാൻ ബോഡോ തീവ്രവാദികൾ ; ലക്‌ഷ്യം വേറെ; കീഴടങ്ങുക ജനുവരി 30 ന്
നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പുവച്ച് നിർണായക ചുവടു വെപ്പ് നടത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലും സംഘടനയുടെ നേതാക്കളുമാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്.
വര്‍ഷങ്ങളായി വിഘടനവാദം ഉയര്‍ത്തിപ്പിടിച്ച് അസമില്‍ ആഭ്യന്തര കലാപങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സംഘടനയാണ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്. ആള്‍ ബോഡോ സ്റ്റുഡന്റസ് യൂണിയനും ആയുധം ഉപേക്ഷിച്ച് കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. എന്‍ഡിഎഫ്ബിയുടെയും എബിഎസ്‌യുവിന്റെയും നാല് വിഭാഗങ്ങളാണ് കീഴടങ്ങിയിരിക്കുന്നത്.
'കേന്ദ്രവും അസം സര്‍ക്കാരും ബോഡോ പ്രതിനിധികളുമായി ഒരു സുപ്രധാന കറാറില്‍ ഒപ്പുവച്ചിരിക്കുന്നു. അസമിനും ബോഡോ ജനതയ്ക്കും തിളക്കമാര്‍ന്ന ഭാവി ഉറപ്പുനല്‍കുന്ന കരാറാണിത്.'- അമിത് ഷാ പറഞ്ഞു. ഈ കരാര്‍ ബോഡോ സംസ്‌കാരത്തെയും ഭാഷയെയും സംരക്ഷിക്കുകയും അവരുടെ സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1500ഓളം വരുന്ന ബോഡോ പോരാളികള്‍ ജനുവരി മുപ്പതിന് ആയുധം വെച്ച് കീഴടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന കരാറില്‍ ഒപ്പുവച്ചതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ സംസ്ഥാനത്ത് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സോനോവാള്‍ വ്യക്തമാക്കി.
കരാറിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ
*ബോഡോ തീവ്രവാദികളിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യാത്തവരുണ്ടെങ്കിൽ അവരെ അർദ്ധസൈനിക വിഭാഗങ്ങളിൽ ജവാൻമാരായി നിയമനം നൽകാൻ നടപടിയുണ്ടാകും.
*ബോഡോ സമരങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും.
*ബോഡോലാൻഡ് എന്ന് അറിയപ്പെട്ടിരുന്ന മേഖല ഇനി മുതൽ ബോഡോലാൻഡ് ടെറിറ്റോറിയൽ റീജ്യൺ എന്നറിയപ്പെടും.
*ബോഡോ ജനങ്ങൾക്ക് ‘ഗിരിവർഗ ഗോത്രം’ എന്ന പദവിയും സംവരണവും. *ദേവനാഗരി ലിപിയിലുള്ള ബോഡോ ഭാഷ, ഇനി ആസാമിലെ ഔദ്യോഗിക ഭാഷകളിലൊന്നാകും.
*ബോഡോലാൻഡിന് 1500 കോടി രൂപയുടെ സാമ്പത്തികപാക്കേജ്. മൂന്ന് വർഷത്തേക്ക് 250 കോടി രൂപ വീതം, സംസ്ഥാനസർക്കാർ ബോഡോ മേഖലയ്ക്കായി നൽകും. ബാക്കി തുക കേന്ദ്രസർക്കാരും നൽകും. ബോഡോ മേഖലയിൽ വ്യാവസായിക, തൊഴിൽ വികസനത്തിനായി പ്രാഥമികമായി ഈ തുക ഉപയോഗിക്കും.
*മേഖലയിൽ ഇക്കോ ടൂറിസം വികസിപ്പിക്കും.
*ബോഡോ മേഖലയിൽ ബോഡോ സമരത്തിന്റെ പ്രാഥമിക വക്താക്കളിൽ ഒരാളായിരുന്ന ഉപേന്ദ്രനാഥ ബ്രഹ്മയുടെ പേരിൽ ഉപേന്ദ്രനാഥ സർവകലാശാലയും ഒരു ദേശീയ സ്‌പോർട്‌സ് സർവകലാശാലയും രൂപീകരിക്കും.
*മേഖലയിൽ ഒരു റീജ്യണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഹോട്ടൽ മാനേജ്‌മെന്റ് ക്യാമ്പസ്, മദർ ഡയറി പ്ലാന്റ്, എൻഐടിയും കൂടുതൽ നവോദയ വിദ്യാലയങ്ങളും സ്ഥാപിക്കും.
പുതിയ കരാർ പ്രകാരം, സായുധ കലാപം നടത്തിയ, തീവ്രവാദികൾക്ക് കൂട്ടമാപ്പ് നൽകുന്ന കാര്യം കേന്ദ്രസർക്കാർ അനുഭാവപൂർവം പരിഗണിക്കും. ജനുവരി 30ാം തീയതിക്കകം 1500 ഓളം ബോഡോ തീവ്രവാദികൾ കീഴടങ്ങുമെന്നാണ് കരുതുന്നത്. അവരിനി തീവ്രവാദികളല്ല, നമ്മുടെ സഹോദരൻമാരാണെന്ന് അമിത് ഷാ പറഞ്ഞു.ഇത് ചരിത്രദിനമാണെന്നാണ് അമിത് ഷാ കരാർ ഒപ്പുവച്ചതിനെക്കുറിച്ച് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha