അമ്പലത്തിനൊപ്പം പള്ളിയും ഉയരും; അയോധ്യയില്‍ പള്ളി പണിയുന്നതിന് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്; പരമോന്നത കോടതിയുടെ തീരുമാനം അനുസരിക്കാൻ തീരുമാനം
അയോധ്യയില്‍ പള്ളി പണിയുന്നതിന് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം തങ്ങള്‍ ഇതുവരെ ഉയര്‍ത്തിയിട്ടില്ല. ഭൂമി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. പരമോന്നത കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്' എന്നും ഫാറൂഖി പറഞ്ഞു.
യു.പി സര്‍ക്കാര്‍ ഭൂമി കണ്ടെത്തി തങ്ങള്‍ക്ക് കൈമാറണമെന്നാണ് നവംബര്‍ ഒമ്പതിന്റെ സുപ്രീംകോടതി വിധി. അതില്‍ പള്ളിയും മറ്റു സൗകര്യങ്ങളും നിര്‍മിക്കുന്നതിന് തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഭൂമി സ്വീകരിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നും അങ്ങനെ ചെയ്താല്‍ അത് കോടതിയലക്ഷ്യമാകുമെന്നും ഫാറൂഖി പറഞ്ഞു. ഇതു സംബന്ധിച്ച് തങ്ങളുടെ അടുത്ത നടപടി സംബന്ധിച്ച് ഫെബ്രുവരി 24ന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സോഹാവാലില്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു. എന്നാല്‍ വിധിക്കു ശേഷം ഇതുവരെ ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിരുന്നില്ല.
ഇതിനിടെ മുസ്ലീം വ്യക്തിനിയമബോര്‍ഡ് നീതി കിട്ടിയില്ലെന്ന വാദത്തിലുറച്ചു നില്‍ക്കുകയാണ്. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുന്നത് കേസ്സുമായി ബന്ധപ്പെടാതെ നിന്നവരാണെന്നും വഖഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടി. മസ്ജിദും ഇസ്ലാമിക പഠന ഗവേഷണ കേന്ദ്രവും നിര്‍ദ്ദിഷ്ട സ്ഥാനത്ത് നിര്‍മ്മിക്കുമെന്നും അതിനായി പ്രത്യേകം ഉപസമിതികള്‍ രൂപീകരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു. സുപ്രീംകോടതിയുടെ 2019 നവംബര്‍ 9ലെ സുപ്രധാന വിധിക്കനുസരിച്ചാണ് കേന്ദ്ര സര്‍ക്കാറും ഉത്തര്‍പ്രദേശ് സര്‍ക്കാറും ഭൂമി ഏറ്റെടുത്ത് നല്‍കിയത്. നിലവില്‍ കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തില്‍ അയോധ്യക്കടുത്ത് ധാനീപൂരിലാണ് മുസ്ലീം ദേവാലയ നിര്‍മ്മാണത്തിനായി സ്ഥലം അനുവദിച്ചിരിക്കുന്നത്. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കപ്പെട്ട അതേ മാതൃക യില്‍ സുന്നി വഖഫ് ബോര്‍ഡും ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റെന്ന പേരിലാണ് രൂപീകരിച്ചിരിക്കുന്നത്.
കര്‍സേവകര്‍ 1992ലാണ് ബാബ്‍രി മസ്ജിദ് പൊളിച്ചത്. ശ്രീരാമന്‍റെ ജന്മസ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുഗള്‍ രാജാവായ ബാബര്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്നും ആരോപിച്ചാണ് പള്ളി പൊളിച്ചത്. സംഭവം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. 2019 നവംബര്‍ ഒമ്പതിനാണ് പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ-ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞത്.
പള്ളി പൊളിച്ചുനീക്കിയ സ്ഥലത്തേക്ക് ക്ഷേത്രം നിര്‍മിക്കാമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീംകോടതി തള്ളി. അയോധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിനായുള്ള ട്രസ്റ്റ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha