വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി...ഏറ്റവുമധികം പേര്‍ മരിച്ചത് ഗുരു തേജ്ബഹദൂര്‍ (ജിടിബി) ആശുപത്രിയിലാണ്; മരിച്ചവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഒരു ഐബി ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. ഏറ്റവുമധികം പേര്‍ മരിച്ചത് ഗുരു തേജ്ബഹദൂര്‍ (ജിടിബി) ആശുപത്രിയിലാണ്. മരിച്ചവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഒരു ഐബി ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ വര്‍ഗീയസംഘര്‍ഷം ജാഫറാബാദ്, മോജ്പൂര്‍, ചാന്ദ്ബാഗ് തുടങ്ങിയ മേഖലകളില്‍ കത്തിപ്പടരുകയുമായിരുന്നു. ഇന്ന് നാല് മരണങ്ങളാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. അതേസമയം പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. കലാപക്കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ രണ്ട് പ്രത്യേകസംഘങ്ങളാണ് കേസ് അന്വേഷിക്കുക.
പ്രദേശത്ത് കര്‍ശന സുരക്ഷ തുടരുകയാണ്. ജാഫറബാദില്‍ കലാപത്തിനിടെ വെടി ഉതിര്‍ത്തയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഘര്‍ഷം നടന്ന മേഖലകളിലെ സ്ത്രീകളുമായി വനിത കമ്മീഷന്‍ അംഗം രേഖ ശര്‍മ്മ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് പ്രതിനിധി സംഘം കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അഞ്ചംഗ പ്രതിനിധി സംഘമാണ് കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.
ഗുരുതരമായി പരിക്കേറ്റ 52 പേരടക്കം 200ല്‍ അധികം പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. മുസ്തഫബാദ്, കരാവല്‍ നഗര്‍ അടക്കമുള്ള ഗല്ലികളില്‍ രാത്രിയുടെ മറവില്‍ ആക്രമണങ്ങള്‍ തുടരുന്നതായും പരാതിയുണ്ട്. ഡല്‍ഹി പൊലീസിന്റെ രണ്ട് പ്രത്യേക സംഘമാണ് കലാപം അന്വേഷിക്കുന്നത്. 106 ല്‍ അധികം പേരെ അറസ്റ്റ് ചെയ്ത പൊലീസ് 48 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു
ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട് .പൊലീസ് താഹിർ ഹുസൈന്റെ വസതിയും ഫാക്ടറിയും സീൽ ചെയ്തു. ഫോറൻസിക് ടീമും വസതിയിൽ പരിശോധന നടത്തി. താഹിറിനെ പുറത്താക്കിയതായി ആം ആദ്മി പാർട്ടി അറിയിച്ചു.. അതേസമയം കലാപത്തിന് പ്രേരണ നല്‍കിയതായി പറയുന്ന വിദ്വേഷപ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസില്ല
ഇപ്പോള്‍ കേസെടുക്കുന്നത് ഉചിതമായിരിക്കില്ല എന്ന ഡല്‍ഹി പൊലീസിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും വാദം അംഗീകരിച്ച കോടതി, മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം അനുവദിച്ചിരിക്കുകയാണ്
https://www.facebook.com/Malayalivartha