രാജ്യത്തെ ഞെട്ടിച്ച് കോ വിഡ് മഹാമാരിക്കു പിന്നാലെ വോങ്‌ഫോങ് ചുഴലിക്കൊടുങ്കാറ്റ്... കിഴക്കന്‍ സമര്‍ പ്രവിശ്യയില്‍ മേയ് 14 മുതല്‍ ആഞ്ഞടിച്ച ടൈഫൂണ്‍ വോങ്‌ഫോങ്ങാണ് കോവിഡില്‍പ്പെട്ടു നട്ടംതിരിഞ്ഞു നില്‍ക്കുന്ന ഫിലിപ്പീന്‍സിനു പുതിയ തിരിച്ചടിയായത്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കനത്ത മഴയും പ്രളയവുമെത്തിയാല്‍ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കേരള സര്‍ക്കാര്‍ .എന്നാല്‍ ഈ സാഹചര്യത്തില്‍ കേരളത്തിന് ഫിലിപ്പീന്‍സില്‍ നിന്നൊരു മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്.. ഫിലിപ്പീന്‍സില്‍ കോവിഡ് ബാധിതരുടെ എണ്ണം 12,000 കടന്നു മുന്നേറുന്നതിനിടെയാണു രാജ്യത്തെ ഞെട്ടിച്ച് വോങ്‌ഫോങ് ചുഴലിക്കൊടുങ്കാറ്റെത്തിയത്. ഇതിനെത്തുടര്‍ന്ന് വീടുകളില്‍നിന്നും മറ്റും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത് ഒന്നര ലക്ഷത്തോളം പേരെ. കിഴക്കന്‍ സമര്‍ പ്രവിശ്യയില്‍ മേയ് 14 മുതല്‍ ആഞ്ഞടിച്ച ടൈഫൂണ്‍ വോങ്‌ഫോങ്ങാണ് കോവിഡില്‍പ്പെട്ടു നട്ടംതിരിഞ്ഞു നില്‍ക്കുന്ന ഫിലിപ്പീന്‍സിനു പുതിയ തിരിച്ചടിയായത് എന്നാണ് റിപോര്‍ട്ടുകള്‍ . വിയറ്റ്‌നാമീസ് ഭാഷയില്‍ കടന്നല്‍ എന്നാണ് വോങ്‌ഫോങ്ങിന്റെ അര്‍ഥം. ഫിലിപ്പീന്‍സില്‍ ആംബോ എന്നാണിതിനു നല്‍കിയ പേര്.
വെള്ളിയാഴ്ച രാത്രി വരെ ആകെ 2337 പേരാണ് ഫിലിപ്പീന്‍സില്‍ കോവിഡില്‍നിന്നു മുക്തി നേടിയത്. മരണസംഖ്യ 790ലെത്തി. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കും ഫിലിപ്പീന്‍സിലാണ്. അതിനിടയ്ക്കാണ് വ്യാഴാഴ്ച കിഴക്കന്‍ സമറില്‍നിന്ന് വടക്കു പടിഞ്ഞാറു ഭാഗത്തെ ലുസോണ്‍ ദ്വീപിലേക്ക് മണിക്കൂറില്‍ 150 കി.മീ വേഗതയില്‍ കൊടുങ്കാറ്റെത്തിയത്. ഒട്ടേറെ പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണിത്. രാജ്യത്തെ ഏറ്റവും വലിയ ദ്വീപ് കൂടിയായ ലുസോണ്‍ വരെ കൊടുങ്കാറ്റെത്തുമെന്നായിരുന്നു പ്രവചനം. തലസ്ഥാനമായ മനില ഉള്‍പ്പെടുന്ന മേഖലയാണിത്. ഇവിടെ ഇപ്പോഴും ലോക്ഡൗണ്‍ തുടരുന്നു.
കൊടുങ്കാറ്റിനൊപ്പം മഴയും അതിരൂക്ഷമാവുകയാണ് ഫിലിപ്പീന്‍സിലെന്ന് ചൂണ്ടിക്കാട്ടി ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേര്‍ പങ്കുവയ്ക്കുന്നുണ്ട്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു, വൈദ്യുതി ബന്ധം തകരാറിലായി, വീടുകള്‍ക്കും നാശനഷ്ടമുണ്ട്. എന്നാല്‍ സര്‍ക്കാര്‍തലത്തില്‍ നിലവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വന്‍ നാശനഷ്ടമാണു രാജ്യത്തു സംഭവിച്ചത്. കോവിഡ് പരിശോധനകള്‍ക്കു തയാറാക്കിയ താല്‍ക്കാലിക ടെന്റുകളും കൊടുങ്കാറ്റിനു മുന്നോടിയായി പൊളിച്ചുമാറ്റേണ്ടിവന്നു. കൊടുങ്കാറ്റ് കടന്നുപോയ മേഖലയില്‍ സര്‍ക്കാര്‍ സര്‍വേ തുടരുകയാണ്.
കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും തീരപ്രദേശത്ത് ഇപ്പോഴും ഭീഷണി തുടരുകയാണെന്നു പറയുന്നു കാലാവസ്ഥാ കേന്ദ്രം. കൊടുങ്കാറ്റ് ആഞ്ഞുവീശിയ വടക്കുകിഴക്കന്‍ ബൈക്കോള്‍ മേഖലയില്‍ 1.45 ലക്ഷം ഗ്രാമീണരാണ് സുരക്ഷിത സ്ഥാനത്തേക്കു മാറിയത്. ഇവിടെ ഡസന്‍കണക്കിനു പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്, നാലു പേര്‍ മരിക്കുകയും ചെയ്തു. ഒട്ടേറെ പേര്‍ വീടുകളില്‍ ക്വാറന്റീനിലാണ്. ഇവര്‍ക്കുള്‍പ്പെടെ സുരക്ഷിത സ്ഥാനങ്ങളൊരുക്കേണ്ടതാണു സര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളി. അടിയന്തര ഷെല്‍ട്ടറുകളായി സ്‌കൂള്‍ കെട്ടിടങ്ങളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.
സമറില്‍നിന്നും ആയിരക്കണക്കിനു പേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍നിന്നു വിഭിന്നമായി കനത്ത വെല്ലുവിളിയാണ് വോങ്‌ഫോങ് കൊടുങ്കാറ്റ് ഫിലിപ്പീന്‍സ് അധികൃതര്‍ക്കു നല്‍കിയിരിക്കുന്നത്. പ്രൊട്ടക്ടീവ് സ്യൂട്ടുകളും മാസ്‌കും ധരിച്ചാണ് രക്ഷാപ്രവര്‍ത്തനം. വീടുവിട്ടു വന്നവരെയെല്ലാം കൂട്ടത്തോടെ ഷെല്‍ട്ടറുകളിലെത്തിക്കുന്ന മുന്‍കാല രീതിയും നിലവില്‍ പ്രാവര്‍ത്തികമല്ല. രക്ഷാപ്രവര്‍ത്തനത്തെ കോവിഡ് ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ക്ലോഡിയോ യുക്കോയും പറയുന്നു.
നേരത്തേ 40 കുടുംബങ്ങളെ വരെ ദുരിതാശ്വാസ കേന്ദ്രത്തില്‍ പാര്‍പ്പിക്കാമായിരുന്നു. നിലവില്‍ അതു നാലു കുടുംബങ്ങളിലേക്കു ചുരുങ്ങി. നേരത്തേ 10 സ്‌കൂളുകള്‍ വേണ്ടിയിരുന്നയിടത്ത് നിലവില്‍ 20 സ്‌കൂളുകളെങ്കിലും വേണം ദുരിതാശ്വാസത്തിന്. പരസ്പരം പരിചയമുള്ളവരെയാണ് ഇത്തരത്തില്‍ ഒരുമിച്ചു പാര്‍പ്പിക്കുന്നത്. ദുരിതാശ്വാസ കേന്ദ്രത്തിലെ ഏതെങ്കിലും അന്തേവാസി കോവിഡ് ലക്ഷണം കാണിച്ചാല്‍ ഉടന്‍ അധികൃതരെ അറിയിക്കാനും നിര്‍ദേശമുണ്ട്. അകലം പാലിച്ചുള്ള ജീവിതം ഇത്തരം കേന്ദ്രങ്ങളില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നു.
കോവിഡിനെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഒരുങ്ങിനില്‍ക്കുമ്പോഴായിരുന്നു രാജ്യത്തു പുതിയ ഭീഷണിയായി വോങ്‌ഫോങ്ങെത്തിയത്. പ്രതിവര്‍ഷം 20 ടൈഫൂണുകളെങ്കിലും വീശിയടിത്തുന്ന രാജ്യത്ത് ഈ വര്‍ഷം എത്തുന്ന ആദ്യത്തെ ടൈഫൂണാണിത്. ഏഴായിരത്തോളം ദ്വീപുകളാണ് ഫിലിപ്പീന്‍സിനു കീഴിലുള്ളത്. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി ഒട്ടേറെ പ്രവിശ്യാനഗര ഭരണകൂടങ്ങളുടെ ധനസ്ഥിതി പരുങ്ങലിലായിരിക്കെയാണ് കൊടുങ്കാറ്റിന്റെ വരവ്. പലയിടത്തും അവശ്യവസ്തുക്കള്‍ പോലും ലഭിക്കാനില്ല.
കൊടുങ്കാറ്റിനു പിന്നാലെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും വന്നാല്‍ ഏകദേശം രണ്ടു ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റേണ്ടി വരും. 'സാമൂഹിക അകലം പാലിച്ച് എപ്രകാരം ജനങ്ങളെ സുരക്ഷിതരായി പാര്‍പ്പിക്കുമെന്നറിയില്ല. ശരിക്കും ഇതൊരു പേടിസ്വപ്നമായി മാറിക്കഴിഞ്ഞു...' കിഴക്കന്‍ സമര്‍ പ്രവിശ്യ ഗവര്‍ണര്‍ ബെന്‍ എവാര്‍ദോണ്‍ പറയുന്നു. ബുഹി നഗരത്തില്‍ ആയിരക്കണക്കിനു പേര്‍ക്ക് ദുരിതാശ്വാസ കേന്ദ്രത്തിലേക്കു പ്രവേശിക്കും മുന്‍പ് മാസ്‌ക് നല്‍കി. ആളു കൂടിയതോടെ ഇവിടെ രണ്ട് സ്‌കൂളുകള്‍ കൂടി ദുരിതാശ്വാസത്തിനായി മാറ്റി. ഇവിടെ നേരത്തേ ഒരു ക്ലാസ് മുറിയില്‍ എട്ട് കുടുംബങ്ങളെ വരെ പാര്‍പ്പിച്ചിരുന്നു. ഇപ്പോഴത് ഒന്നോ രണ്ടോ കുടുംബങ്ങളെന്നാക്കി. ബുഹിയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസകരമാണ്.
അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും കൊടുങ്കാറ്റും ഓരോ വര്‍ഷവും വിറപ്പിക്കുന്ന ഫിലിപ്പീന്‍സിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെ തിരക്ക് പതിവു കാഴ്ചയാണ്. കൊടുങ്കാറ്റ് ആഞ്ഞടിച്ച ജിപ്പാപ്പഡ് എന്ന പ്രദേശത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും പതിവാണ്. കിഴക്കന്‍ സമര്‍ പ്രവിശ്യയിലെ ഈ ടൗണിനെ ചുറ്റി മലകളാണുള്ളത്, ടൗണിലൂടെ രണ്ട് വലിയ നദികളും ഒഴുകുന്നു. ഇവിടുത്തെ 8000 ത്തോളം വരുന്ന ജനങ്ങളെയും പ്രശ്‌നസമയത്തു മാറ്റിപ്പാര്‍പ്പിക്കുന്നത് ഒരു ജിംനേഷ്യത്തിലേക്കും ടൗണ്‍ഹാളിലേക്കുമാണ്. ഇവിടത്തെ ഒരേയൊരു ഡോക്ടറായ ബെഞ്ചമിന്‍ വേറാണ് ടൗണ്‍ മേയറും.
തന്റെ ജനങ്ങള്‍ക്കാവശ്യമായ മാസ്‌കുകള്‍ കരുതിവച്ചിട്ടുണ്ടെന്നു പറയുന്ന ഇദ്ദേഹത്തിനു പക്ഷേ അകലം പാലിച്ച് എങ്ങനെ ഇവരെ സംരക്ഷിക്കുമെന്ന് അറിയില്ല. നിലവില്‍ മേഖലയില്‍ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതാണ് ഏക ആശ്വാസം. നേരത്തേ ദുരിതാശ്വാസ കേന്ദ്രങ്ങളാക്കിയിരുന്ന എല്ലാ കെട്ടിടങ്ങളും നിലവില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. പക്ഷേ മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ ഇവ ദുരിതാശ്വാസത്തിനു വിട്ടുകൊടുക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
"
https://www.facebook.com/Malayalivartha






















