ഐ.എസ്. പിന്തുണയുള്ള ഭീകരസംഘടനകള്‍ മെറ്റല്‍ കറന്‍സി എന്ന നിലയില്‍ ഇന്ത്യയിലേക്കു സ്വര്‍ണം കടത്തുന്നത് യു.എ.ഇ. വഴിയെന്ന് എന്‍.ഐ.എ

നയതന്ത്രബാഗിലെ സ്വര്‍ണക്കടത്തിനായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നാണു യു.എ.ഇയില്‍ സ്വര്‍ണമെത്തിയതെന്നാണ് എന്‍.ഐ.എയുടെ നിഗമനം. ഇതിനു പിന്നില്‍ ഐ.എസ്, അല്‍ക്വയ്ദ ബന്ധമുള്ളവരുണ്ടെന്നാണു സൂചന. സ്വര്‍ണത്തിന്റെ ഉറവിടമറിയാന്‍ എന്‍.ഐ.എ വൈകാതെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടും. വിദേശകാര്യ മന്ത്രാലയവും ഇതിനായി ഇടപെടും.
കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ സരിത്തിനെ ചോദ്യം ചെയ്തപ്പോള്‍ ചില നിര്‍ണായക വിവരങ്ങള്‍ സരിത്തില്‍നിന്നു ലഭിച്ചെന്നാണ് അറിയുന്നത്. നയതന്ത്രബാഗിലേക്കു സ്വര്‍ണം മാറ്റിയ വ്യക്തിയെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ അറിയേണ്ടതുണ്ട്. ഐ.എസ്. പിന്തുണയുള്ള ഭീകരസംഘടനകള്‍ മെറ്റല്‍ കറന്‍സി എന്ന നിലയില്‍ ഇന്ത്യയിലേക്കു സ്വര്‍ണം കടത്തുന്നുവെന്ന് ആദ്യം എന്‍.ഐ.എയ്ക്ക് വിവരം നല്‍കിയത് അമേരിക്കന്‍ ഏജന്‍സിയായ എഫ്.ബി.ഐയും ഫ്രഞ്ച് പോലീസുമാണ്.
നയതന്ത്രബാഗിലൂടെ എത്തിയ സ്വര്‍ണത്തിന് പിന്നില്‍ ഇത്തരം സംഘനകളുടെ പങ്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഹവാലാ പണം ഇന്ത്യയിലേക്ക് കടത്താന്‍ തടസം നേരിടുന്ന സാഹചര്യത്തിലാണ് ഭീകരസംഘടനകള്‍ ഈ മാര്‍ഗ്ഗം അവലംബിക്കുന്നത്. നേരത്തെ തെക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു ശേഖരിക്കുന്ന സ്വര്‍ണം കപ്പല്‍മാര്‍ഗമോ വിമാനമാര്‍ഗമോ സിംഗപ്പൂരിലോ ബാങ്കോക്കിലോ എത്തിച്ച് അവിടെനിന്നു തായ്ലന്‍ഡ് അതിര്‍ത്തി കടന്ന് മ്യാന്മാര്‍, നേപ്പാള്‍ വഴി റോഡ് മാര്‍ഗമാണ് ഇന്ത്യയില്‍ എത്തിയിരുന്നത്. ഈ മേഖലയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയതോടെയാണ് യു.എ.ഇ വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമായത്.
രണ്ടുവര്‍ഷം മുമ്പ് ഇതു സംബന്ധിച്ച വിവരങ്ങള്‍ റോ, എന്‍.ഐ.എയ്ക്കു നല്‍കിയിരുന്നു. എഫ്.ബി.ഐ. കൈമാറിയ വിവരങ്ങളനുസരിച്ച് ഒരു ദിവസം ഏകദേശം 700 കിലോ വരെ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് അനധികൃതമായി കടത്തുന്നത്. ആഫ്രിക്കന്‍ സ്വര്‍ണമാണ് യു.എ.ഇ വഴി ഇന്ത്യയില്‍ എത്തുന്നതെന്നും മധ്യേഷ്യയില്‍നിന്നു പ്രവര്‍ത്തനം മാറ്റിയ ഐ.എസിന്റെയും അല്‍ക്വയ്ദ അടക്കമുള്ള ഭീകര സംഘടനകളുടെയും നേതൃത്വത്തിലാണു കടത്തെന്നും എഫ്.ബി.ഐ. ചൂണ്ടിക്കാട്ടിയിരുന്നു.
2016-ല്‍ ആണ് ആഫ്രിക്കയിലെ സ്വര്‍ണ ഖനനം ഭീകര ബന്ധമുള്ളവരുടെ കൈകളില്‍ എത്തുന്നത്. ആഫ്രിക്കന്‍ സ്വര്‍ണഖനികളെ നിയന്ത്രിക്കുന്നത് ഇപ്പോള്‍ ഐ.എസാണ്. പ്രാദേശിക ഗുണ്ടകളുടെ നേതൃത്വത്തിലുള്ള അനധികൃത സ്വര്‍ണഖനികളെ നിയന്ത്രിക്കുന്നതും ഐ.എസുമായി ബന്ധമുള്ളവരാണ്. നാട്ടുകാര്‍ ശേഖരിച്ച് ശുദ്ധീകരിക്കുന്ന സ്വര്‍ണവും ഭീകര സംഘടനകള്‍ വാങ്ങുന്നു.
ബുര്‍ഖിനോഫാസ,കോംഗോ, സോമാലിയ, സുഡാന്‍, ടാന്‍സാനിയ,ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഖനനം ചെയ്യുന്ന സ്വര്‍ണം നികുതിവെട്ടിക്കുന്നതിനായി അയല്‍രാജ്യമായ ടോംഗോ വഴി യു.എ.ഇ, സൗദി, സ്വിറ്റ്സര്‍ലന്‍ഡ്, ടര്‍ക്കി എന്നിവിടങ്ങളിലേക്കാണ് ആദ്യം കടത്തുന്നത്. ഇറക്കുമതി ചട്ടങ്ങളില്‍ ഈ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇളവുകള്‍ മുതലെടുത്താണിത്.
2200-ഓളം ഖനികളുള്ള ബുര്‍ഖിനോഫാസയില്‍ മാത്രം പ്രതിവര്‍ഷം 3.4 കോടിയുടെ ഖനനം നടക്കുന്നുണ്ട്. ഈ സ്വര്‍ണം യു.എ.ഇയിലോ സൗദിയിലോ എത്തിച്ച് ശുദ്ധീകരിച്ചാണ് വിവിധ രൂപത്തില്‍ ഇന്ത്യയിലേക്കു കടത്തുന്നത്. ബുര്‍ക്കിനോഫാസ, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലെ ഖനികളില്‍ മലയാളികളും ജോലിചെയ്യുന്നുണ്ട്.
ഐ.എസ്. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം എത്തിക്കുന്നത് ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴിയാണെന്ന് എഫ്.ബി.ഐ. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോടും കണ്ണൂരും അടക്കമുള്ള വിമാനത്താവളങ്ങള്‍ കേന്ദ്രികരിച്ചും കടത്ത് നടക്കുന്നുവെന്നാണ് അറിവ്.
https://www.facebook.com/Malayalivartha


























