എല്ലാം പറ്റിപ്പോയി... പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളെ ഓര്‍മ്മപ്പെടുത്തി പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടി തന്നെ

പോയ കാലങ്ങളില്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളെ കുറിച്ച് ഓര്‍മ്മപ്പെടുത്തി 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് വിശാഖ പട്ടണത്ത് തുടക്കമായി. കേരളത്തില്‍ ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഐ(എം) രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മതേതര പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിക്കുന്നത് പാര്‍ട്ടിയുടെ സ്വതന്ത്ര വളര്‍ച്ചയ്ക്ക് അനുകൂലമല്ല. പാര്‍ട്ടി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ശക്തരായ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം ദോഷമാകും. പാര്‍ട്ടിക്ക് വളര്‍ച്ചയുള്ള സ്ഥലങ്ങളില്‍ ഇവരുമായി സഖ്യമാകാമെന്നും രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ കരടില്‍ പറയുന്നു.
ശക്തമായ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളോട് സഖ്യമുണ്ടാക്കിയത് ദോഷം ചെയ്തു. 2004ലെ തെറ്റ് തിരുത്തല്‍ രേഖ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ തുടരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പൊളിറ്റ് ബ്യൂറോ കമ്മിഷനു ജോലി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ നേതൃത്വം സ്വയം വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശോഷിച്ചു. സമരങ്ങള്‍ പലതും പരാജയപ്പെട്ടു. അധഃസ്ഥിത വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പല നേതാക്കള്‍ക്കും താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തരിച്ച മുതിര്‍ന്ന നേതാവ് സമര്‍ മുഖര്‍ജിയുടെ പേരിലുള്ള പ്രതിനിധിസമ്മേളന നഗറില്‍ രാവിലെ പത്തിന് മുന്‍ പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് അമീന്‍ സമ്മേളനത്തിന് തുടക്കം കുറിച്ച് രക്ത പതാക ഉയര്‍ത്തി. ഇതോടെയാണ് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. പതാക ഉയര്‍ത്തിലിന് ശേഷം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയില്‍ ഉദ്ഘാടനസമ്മേളനം ചേര്‍ന്നു. പ്രതിനിധിസമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്്തു.
വലതുപക്ഷ ആക്രമണം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യം വിപുലീകരിക്കേണ്ടത് അടിയന്തരാവശ്യമാണെന്ന് പ്രകാശ് കാരാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇടത് ഐക്യം ശക്തമാക്കാന്‍ എല്ലാ ഇടതുപക്ഷ പാര്‍ട്ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും വിശാലമായ ഒരു ഇടതുപക്ഷവേദിയിലേക്ക് നയിക്കണം. ഇടതുപക്ഷ നേതൃത്വത്തിലുള്ള ബഹുജനസംഘടനകളുടെ ഏകോപനത്തിനായി നടപടികള്‍ ഉണ്ടാകണമെന്നും കാരാട്ട് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. ആര്‍എസ്എസിന്റെ രാഷ്ട്രീയ അനുബന്ധമാണ് ബിജെപി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഒരു സംയുക്തസംരഭമാണ് മോദി സര്‍ക്കാര്‍. ഇതില്‍ ആര്‍എസ്എസിനാണ് കൂടുതല്‍ പങ്കാളിത്തം. ബൂര്‍ഷ്വാ കോര്‍പ്പറേറ്റുകളുടെയും ഹിന്ദുത്വ ശക്തികളുടെയും ഒന്നിച്ചുള്ള തള്ളലിലാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. ഹിന്ദുത്വശക്തികള്‍ക്ക് അവരുടെ വര്‍ഗ്ഗീയ അജണ്ട തുറക്കാന്‍ ബിജെപി സര്‍ക്കാര്‍ വഴിതുറക്കുകയും ചെയ്തു.
മോഡിസര്‍ക്കാരിന്റെ വിദേശനയം അമേരിക്കയുടെ ഏഷ്യന്‍ ലക്ഷ്യങ്ങളുമായി ഇന്ത്യയെ തന്ത്രപരമായി കൂട്ടിയോജിപ്പിക്കുന്നതാണ്. അമേരിക്കന്‍ സമ്മര്‍ദത്തിനുവഴങ്ങി മോദിസര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വിദേശമൂലധനശക്തികള്‍ക്കുമുമ്പില്‍ തുറന്നിടുകയും പേറ്റന്റ് നിയമത്തിലും ബൗദ്ധിക സ്വത്തവകാശനിയമത്തിലും വെള്ളംചേര്‍ക്കുകയുമാണ് ചെയ്യുന്നത്.
എല്ലായിടത്തുമുള്ള കൃഷിക്കാര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതിന്റെയും കാര്‍ഷികച്ചെലവ് ക്രമാതീതമായി വര്‍ധിച്ചതിന്റെയും കാര്‍ഷികമേഖലയില്‍ പ്രത്യേകിച്ചും ജലസേചനരംഗത്തും മറ്റും പൊതുനിക്ഷേപം കുറഞ്ഞതിന്റെയും ഫലമായി ദുരിതത്തിലാണ്. കര്‍ഷകത്തൊഴിലാളികള്‍ക്കും ഗ്രാമീണ ദരിദ്രര്‍ക്കും തൊഴിലവസരങ്ങള്‍ കുറയുകയുമാണ്. തൊഴില്‍നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്.
ഇടതുപക്ഷത്തിനും സിപിഐ എമ്മിനും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിച്ചു. പശ്ചിമബംഗാളിലുണ്ടായ തിരിച്ചടിയാണ് ഇടതുപക്ഷം ദുര്‍ബലമാകാന്‍ കാരണം. പാര്‍ട്ടിയും ഇടതുപക്ഷവും പശ്ചിമബംഗാളില്‍ കടുത്ത ആക്രമണത്തെയാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രധാന കടമ പാര്‍ട്ടിയുടെ സ്വന്തമായ ശക്തിവളര്‍ത്തുകയാണ്. പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിന്റെ കാതലാണ് ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























