കോവിഡ് വൈറസ് ബാധിച്ചവര്‍ക്ക് മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുമോ? വിശദീകരണം

കോവിഡ് 19 ബാധിച്ചവരിൽ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഗന്ധം തിരിച്ചറിയാന്‍ കഴിയാതാകുന്നത്. താത്കാലികമായി സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ കരുതുന്നത്ര ദോഷംചെയ്യുന്നവയല്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഹാര്‍വര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ന്യൂറോസൈന്റിസ്റ്റുമാര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ..
കൊറോണ വൈറസ് നാഡീകോശത്തെ അല്ല മറിച്ച ഘ്രാണകോശങ്ങളെയാണ് ബാധിക്കുകയെന്നാണ് പഠന റിപ്പോർട്ട്. കോവിഡ് 19ന് കാരണമായ സാര്‍സ് കോവി 2 വൈറസ് വേഗത്തിൽ തന്നെ ഘ്രാണകോശങ്ങളെ ബാധിക്കുന്നു. എന്നാൽ മണം തിരിച്ചറിഞ്ഞ് അതേക്കുറിച്ച് തലച്ചോറിലേക്ക് വിവരം കൈമാറുന്ന സെന്‍സറി ന്യൂറോണ്‍സിനെ വൈറസ് വേഗം ബാധിക്കില്ല.
കോവിഡ് ബാധിതരായ ആളുകളില്‍ മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് വൈറസ് നേരിട്ട് നാഡീകോശത്തെ ബാധിക്കുന്നതുകൊണ്ടല്ലെന്നും മറിച്ച് സംരക്ഷണകോശങ്ങളായി പ്രവര്‍ത്തിക്കുന്നവയെയാണ് ഇവ കീഴടക്കുന്നതെന്നുമാണ് പഠനത്തിലെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ സാര്‍സ് കോവ് 2 ബാധയുണ്ടായാല്‍ അവ എന്നന്നേക്കുമായി ഘ്രാണസിരകളെ നശിപ്പിക്കില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സന്ദീപ് റോബര്‍ട്ട് ദത്ത വ്യക്തമാക്കി. ഇത് വളരെ അനുകൂലമായ ഒരു ഘടകമാണെന്നും വൈറസ് ബാധ ഭേദമായാല്‍ ഘ്രാണസിരകളെ മാറ്റിവയ്‌ക്കേണ്ടതോ വീണ്ടെടുക്കേണ്ടതോ ആയ സാഹചര്യം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗികളില്‍ മണം തിരിച്ചറിയാനുള്ള ശേഷി ഇല്ലാതാക്കുന്നത് കോവിഡ് ബാധയുടെ പ്രധാന ന്യൂറോളജിക്കല്‍ ലക്ഷണമായി കണക്കാക്കുന്ന ഒന്നാണ്. വൈറസ് ബാധയുടെ ഈ പ്രാഥമിക ലക്ഷണം മിക്ക കോവിഡ് രോഗികളും ഈ പ്രകടിപ്പിക്കാറുണ്ട്. പനി, ചുമ പോലെയുള്ള മറ്റ് രോഗലക്ഷണങ്ങളെക്കാള്‍ വേഗത്തില്‍ ഈ ലക്ഷണം കോവിഡ് ബാധ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നുണ്ട്. അതേസമയം എന്തുകൊണ്ടാണ് വൈറസ് ബാധയുള്ളവില്‍ മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതെന്ന കാര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha
























